/indian-express-malayalam/media/media_files/V0E4VWNDbnnWAlIURrYq.jpg)
'റെഡ് റെയിനി'നും 'ഭൂതകാല'ത്തിനും ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' ഫെബ്രുവരി 15ന് തീയറ്ററുകളിലെത്തുകയാണ്. എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ സംഭാഷണ രചനയിൽ സഹായിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ഡോൺ പാലത്തറയുടെ 'ശവ'ത്തിന് ശേഷം പൂർണമായും ബ്ലാക്ക് & വൈറ്റിൽ പുറത്തിറങ്ങുന്ന മലയാള സിനിമയെന്ന പുതുമ കൂടിയുണ്ട് 'ഭ്രമയുഗ'ത്തിന്. ചിത്രം റിലീസ് അടുക്കും തോറും ചർച്ചയാവുന്നത് മറ്റൊരു പേരാണ് - കുഞ്ചമൺ പോറ്റി. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം ഐതിഹ്യമാലയിലെ ഭീതിയുണർത്തുന്ന കുഞ്ചമൺ പോറ്റിയുടേതാണ് എന്നാണ് അകത്തളങ്ങളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിനിമാ പ്രേമികളുടെ ചർച്ച.
ആരാണ് കുഞ്ചമൺ പോറ്റി?
ആരാണ് കുഞ്ചമൺ പോറ്റി എന്ന അന്വേഷണത്തിന് ഞെട്ടിക്കുന്ന ഉത്തരങ്ങളാണ് കിട്ടുക. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലാണ് കുഞ്ചമൺ പോറ്റിയെ പറ്റി പറയുന്നത്. ഇതിൽ കടമറ്റത്ത് കാത്തനാരെ കുറിച്ച് പറയുന്ന ഭാഗത്താണ് കുഞ്ചമൺ പോറ്റിയുടെ റെഫറൻസ് ഉള്ളത്. ആഭിചാരക്രിയ ചെയ്ത് ആദ്യമായി ചാത്തനെ നേരിട്ട് വരുത്തിയ ആളായാണ് കുഞ്ചമൺ പോറ്റിയെ പറ്റി പറയുന്നത്. എഴുത്ത് കൊടുത്ത് ചാത്തനോട് അവധി പറയുന്ന പതിവും കുഞ്ചമൺ പോറ്റിക്കുണ്ട്. കടമറ്റത്ത് കത്തനാരുടെ അടുത്ത സുഹൃത്തായിരുന്ന കുഞ്ചമൺ പോറ്റി പിന്നീട് അദ്ദേഹവുമായി തെറ്റിയതായും പറയുന്നുണ്ട്.
ടോംസിന്റെ ബാലരമ അമർ ചിത്രകഥയിൽ 'കള്ളിയങ്കാട്ടു നീലി'യെ ഒഴിപ്പിക്കാൻ വരുന്ന മന്ത്രവാദിയായും കുഞ്ചമൺ പോറ്റി വരുന്നുണ്ട്. അതേ സമയം ഒന്നിലധികം ആഭിചാരക്രിയ ചെയ്യുന്ന പോറ്റിമാർ ഉണ്ടെന്നും പുഞ്ചമൺ പോറ്റി, കുഞ്ചമൺ പോറ്റി എന്നൊക്കെ അറിയപ്പെടുന്ന ഒന്നിലധികം ദുർമന്ത്രവാദികൾ പല കാലങ്ങളിൽ ആയി ജീവിച്ചിരുന്നു എന്നും കോട്ടയത്തെ സൂര്യകാലടി മനയിലും ആലപ്പുഴ മാവേലിക്കരക്കാടുത്തും ഇവരുടെ പിന്മുറക്കാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും സിനിമയുമായി ബന്ധപ്പെട്ട സമൂഹമാധ്യമ ചർച്ചകളിൽ ചിലർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, 'ഭ്രമയുഗം' കുഞ്ചമൺ പോറ്റിയുടെ കഥയല്ലെന്നാണ് സംവിധായകൻ രാഹുൽ സദാശിവൻ വെളിപ്പെടുത്തുന്നത്. പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണെന്നും സംവിധായകൻ കൂട്ടിച്ചേർക്കുന്നു.
"ഭ്രമയു​ഗം പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണ്. ഞങ്ങൾ വേറെ ഒന്നും അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമൺ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും കാണാന്‍ പറ്റുന്ന ഒരു സിനിമയാണ്. ഭൂതകാലത്തിന്റെ അത്രയില്ലെങ്കിലും ചെറുതായിട്ടൊരു ഹൊറർ എലമൻസുണ്ട്.എന്നാൽ, ഒരു സസ്‌പെന്‍സ് ത്രില്ലര്‍ എന്നും പറയാം. പിരീയ്ഡ് പടമാണ്. ബ്ലാക് ആന്‍ഡ് വൈറ്റില്‍ കണ്ടാല്‍ എക്‌സ്പീരിയന്‍സ് വേറെ ആയിരിക്കും.അതാണ് അതിന്റെ ഒരു പുതുമ. ഈ കാലത്ത് ബ്ലാക് ആന്‍ഡ് വൈറ്റില്‍ ഒരു സിനിമ കാണുക എന്നതാണ് ഭ്രമയു​ഗത്തിന്റെ എക്‌സൈറ്റിംഗ് ഫാക്ടര്‍," രാഹുൽ സദാശിവൻ കൂട്ടിച്ചേർക്കുന്നു.
എന്തായാലും ഒരുപാട് പുതുമകളും കൗതുകങ്ങളും ഇപ്പോൾ തന്നെ പ്രേക്ഷകരുടെ മനസിലേക്ക് തന്ന 'ഭ്രമയുഗ'ത്തെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മമ്മൂട്ടിയുടെ മാത്രമല്ല കുഞ്ചമൺ പോറ്റിയുടെ കൂടി വരവിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
Read More Entertainment Stories Here
- ഞങ്ങൾ മണിക്കൂറുകളെടുത്ത് റെഡിയാവുമ്പോൾ വാപ്പച്ചിയ്ക്ക് ഔട്ട് ഷൈൻ ചെയ്യാൻ 10 മിനിറ്റ് മതി: ദുൽഖർ
- കൊലച്ചിരിയുമായി കുഞ്ചമൻ പോറ്റി എത്തുമ്പോൾ...
- ഈ ചിത്രത്തിനാകെ 12 വെള്ള മുണ്ടുകളുടെ ചെലവല്ലേയുള്ളൂ എന്ന പരിഹസിച്ചവർ കേൾക്കൂ; ഇതാണ് ഭ്രമയുഗത്തിന്റെ ബജറ്റ്
- ലോക മഹാത്ഭുതം ഏഴെന്നാണ് പഠിച്ചത്, എട്ടാമത്തേത് മമ്മൂട്ടി: നിസ്താര്‍ സേട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us