/indian-express-malayalam/media/media_files/uploads/2023/08/Baburaj-Mammootty.jpg)
Baburaj | Mammootty
കരിയറിലും ജീവിതത്തിലും മമ്മൂട്ടി ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് നടനും സംവിധായകനുമായ ബാബുരാജ്. തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ അദ്ദേഹം കൂടെയുള്ള ആർട്ടിസ്റ്റുകളെ സപ്പോർട്ട് ചെയ്യുമെന്നും ബാബുരാജ് പറയുന്നു.
"മമ്മൂക്കയെ തന്നെയാണ് റോൾ മോഡലാണ് കാണുന്നത്. പ്രായമൊക്കെ വിടൂ, അദ്ദേഹത്തിന് സിനിമയോടുള്ള ആ ത്വര… ഈ സമയത്തും അദ്ദേഹം കൃത്യമായി ശരീരം നോക്കും, എക്സർസൈസ് ചെയ്യും, ഭക്ഷണം നോക്കും. എല്ലാ സിനിമയേയും ആദ്യമായി സിനിമയിൽ കയറുന്ന ആളെ പോലെയാണ് നോക്കി കാണുന്നത്. അദ്ദേഹം എല്ലാവരെയും പരമാവധി സപ്പോർട്ട് ചെയ്യും. സ്വന്തം ചിറകിലാവുന്നതുവരെ, ഒരു തള്ളക്കോഴി മക്കളെ കൊണ്ടു നടക്കുന്നതുപോലെ... ആ ആർട്ടിസ്റ്റ് ഒരു നിലയ്ക്കാകുന്നതുവരെ.. അങ്ങനെ കൊണ്ടുനടന്നൊരാളാണ് ഞാൻ. എനിക്ക് അദ്ദേഹത്തോട് തീർത്താൽ തീരാത്ത കടപ്പാടും സ്നേഹവുമുണ്ട്," കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബാബുരാജ്.
"അദ്ദേഹത്തെ കണ്ട് പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. സിനിമയിൽ ജാഡ വേണം, അഹങ്കാരം വേണം, സിനിമയിൽ ഷോ വേണം, ഇതെല്ലാം കണ്ടുപഠിക്കണമെങ്കിൽ മമ്മൂക്കയെ കണ്ട് പഠിക്കണം. അതുപോലെ തന്നെ സിനിമയിൽ സ്നേഹം വേണം, പരസ്പരമുള്ള കരുതൽ വേണം... ഇതൊക്കെ മമ്മൂക്കയിൽ നിന്നും കണ്ടുപഠിക്കണം. എവിടം വരെ എത്തണം, എന്താവരുത് എന്നൊക്കെ മമ്മൂക്കയിൽ നിന്നു പഠിക്കണം," ബാബുരാജ് കൂട്ടിച്ചേർത്തു.
'ഭീഷ്മാചാര്യ' (1993) എന്ന ചിത്രത്തിലൂടെയായിരുന്നു ബാബുരാജിന്റെ അരങ്ങേറ്റം. വില്ലനായി നിരവധി ചിത്രങ്ങളിൽ തിളങ്ങിയ ബാബുരാജിന്റെ കരിയറിൽ വഴിത്തിരിവായൊരു കഥാപാത്രമായിരുന്നു 'സാൾട്ട് ആന്റ് പെപ്പർ' എന്ന ചിത്രത്തിലെ കുക്ക്ബാബു എന്ന കഥാപാത്രം. 2009ൽ ബ്ലാക്ക് ഡാലിയ എന്ന ചിത്രത്തിലൂടെ ബാബുരാജ് സംവിധായകനായും അരങ്ങേറ്റം കുറിച്ചു. മനുഷ്യമൃഗം, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളും ബാബുരാജ് സംവിധാനം ചെയ്തു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഹിന്ദി, സിനിമകളിലും ബാബുരാജ് അഭിനയിച്ചിട്ടുണ്ട്.
ആദ്യ വിവാഹ ബന്ധം പിരിഞ്ഞതിന് ശേഷം ബാബുരാജ് നടി വാണി വിശ്വനാഥിനെ വിവാഹം ചെയ്തു. ആർച്ച, ആരോമൽ എന്നിങ്ങനെ രണ്ടു മക്കളാണ് ഈ ദമ്പതികൾക്കുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.