/indian-express-malayalam/media/media_files/uploads/2021/01/Neela-Velicham-movie.jpg)
വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത ചെറുകഥയായ 'നീലവെളിച്ചം' ഒരിക്കല്‍ക്കൂടി സിനിമയാവുന്നു. ആഷിക് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഭാർഗ്ഗവീനിലയം' (1964) എന്ന പേരിൽ മുൻപും ഈ ചെറുകഥ സിനിമയായിരുന്നു. 'നീലവെളിച്ചം' പുതിയ കാലത്ത് ചലച്ചിത്രാവിഷ്കാരം നേടുമ്പോൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ്. ബഷീറിന്‍റെ 113-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ആഷിക് അബു സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.
"സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപ്പതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും,' ഫേസ്ബുക്ക് കുറിപ്പിൽ ആഷിഖ് അബു കുറിച്ചു.
സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത്...
Posted by Aashiq Abu on Wednesday, January 20, 2021
മലയാള സിനിമാചരിത്രത്തിലെ ആദ്യത്തെ പ്രേതകഥയെന്ന രീതിയിലാണ് 'ഭാർഗ്ഗവീനിലയം' അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രേത ബാധയുള്ളതോ ഒഴിഞ്ഞുകിടക്കുന്നതോ ആയ വീടുകളെ ഭാർഗ്ഗവീനിലയങ്ങൾ എന്നു മലയാളി പേരിട്ട് വിളിക്കുവാൻ തുടങ്ങിയതും ഈ ചിത്രത്തിനു പിന്നാലെയാണ്.
ശുദ്ധഹാസ്യം കൊണ്ട് മലയാളികളെ എന്നും ചിരിപ്പിക്കുകയും ലളിതസുന്ദരമായ ഭാഷയാൽ കഥാസാഗരം തന്നെ തീർക്കുകയും ചെയ്ത ബേപ്പൂർ സുൽത്താൻ എന്ന ഓമനപ്പേരിൽ മലയാളികൾ നെഞ്ചോടുചേർത്ത ബഷീറിന്റെ മതിലുകൾ, ബാല്യകാലസഖി എന്നീ കൃതികളും മുൻപ് സിനിമയായിരുന്നു.
ബഷീറിന്റെ ആത്മകഥാംശമുള്ള 'മതിലുകളിൽ' വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ചത് മമ്മൂട്ടി ആണ്. ആ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. സ്ത്രീ കഥാപാത്രങ്ങൾ ഒന്നും തന്നെ അഭിനയിച്ചിട്ടില്ലാത്ത ചിത്രത്തിൽ ശബ്ദം കൊണ്ട് അത്ഭുതപ്പെടുത്തിയത് കെ പി എ സി ലളിതയാണ്.
'ബാല്യകാലസഖി'യ്ക്ക് മുൻപ് രണ്ടു തവണ ചലച്ചിത്ര ആവിഷ്കാരം ഉണ്ടായിട്ടുണ്ട്. സംവിധായകൻ ശശികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രേം നസീറായിരുന്നു നായകൻ. 2013ൽ സിനിമയ്ക്ക് വീണ്ടും പ്രമോദ് പയ്യന്നൂർ ചലച്ചിത്രാവിഷ്കാരം നൽകിയപ്പോൾ മമ്മൂട്ടിയായിരുന്നു നായകൻ.
Read more: 318 ദിവസങ്ങൾക്ക് ശേഷം തിയേറ്ററിൽ ഒരു മലയാളസിനിമ എത്തുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.