/indian-express-malayalam/media/media_files/uploads/2019/04/Seetharam-Yechuri.jpg)
സുല്‍ത്താന്‍ ബത്തേരി: ഇടതു പിന്തുണയില്ലാത്ത യുപിഎ സര്‍ക്കാരാണ് കേന്ദ്രത്തില്‍ ബിജെപിക്ക് അധികാരത്തിന്റെ വഴികള്‍ തുറന്നു കൊടുത്തതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.സുനീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബത്തേരിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലാതിരുന്നിട്ടും രാജ്യത്തിന്റെ മതേതരത്വം നിലനിര്‍ത്താന്‍ ഇടതുപക്ഷം യുപിഎക്ക് പിന്തുണ നല്‍കി. മതേതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെങ്കില്‍ കേന്ദ്രത്തില്‍ ഇടതുപക്ഷം വരണം. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷം സമ്മര്‍ദ്ദം ചെലുത്തി കൊണ്ട് വന്ന വിവരാവകാശ നിയമവും തൊഴിലുറപ്പ് പദ്ധതി പോലുള്ള ബദല്‍ പദ്ധതികളും ഉയര്‍ത്തി കൊണ്ടുവരാന്‍ ഇടതുപക്ഷം ജയിക്കണം. കച്ചവട കേന്ദ്രീകൃത വികസനത്തിന് പകരം ജനകേന്ദ്രീകൃത വികസന മാതൃകകളാണ് ഉണ്ടാവേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
Read More: സൈന്യത്തിന്റെ പേരില്‍ മോദി വോട്ട് ചോദിച്ചത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്നത് 1959 ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌ക്കരണ നിയമം കൊണ്ടാണ്. കേരളത്തിലെ മാനവശേഷി യൂറോപ്പിനോട് കിടപിടിക്കുന്ന തരത്തില്‍ വളര്‍ത്തിയത് ആ സര്‍ക്കാരാണ്. ഇത്തരം ബദല്‍ നയങ്ങളാണ് രാജ്യത്ത് ഉയര്‍ന്ന് വരേണ്ടത്. കഴിഞ്ഞ 5 വര്‍ഷം മോദി വാഗ്ദാനങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഒന്നര ഇരട്ടി താങ്ങുവില നല്‍കുമെന്നും കടം എഴുതി തള്ളുമെന്നും പറഞ്ഞു കര്‍ഷകരെ വഞ്ചിച്ചു. കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിനു രൂപയാണ് എഴുതിത്തള്ളിയത്. ഇതിന്റെ നാലിലൊന്ന് രൂപയുണ്ടായിരുന്നെങ്കില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാമായിരുന്നു. തൊഴിലില്ലായ്മ, ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം ഉയര്‍ത്തല്‍ എന്നിവയ്ക്കെല്ലാമുള്ള സമ്പത്ത് രാജ്യത്തിനുണ്ട്. ഇത്തരം നയങ്ങള്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരാണ്. അതിനുതകുന്ന മതേതര ജനാധിപത്യ സര്‍ക്കാരാണ് കേന്ദ്രത്തില്‍ വരേണ്ടതെന്നും അദ്ദേഹം വയനാട്ടിൽ പറഞ്ഞു.
Read More: പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിൽ, ജവാൻ വസന്തകുമാറിന്റെ കുടുംബത്തെ കാണും
അഞ്ചു വര്‍ഷം കൊണ്ട് ജനങ്ങളുടെ പണം കൊള്ളയടിച്ച് വിദേശത്തേക്ക് പോയത് 36 ഓളം പേരാണ്. അഴിമതി രഹിത സര്‍ക്കാരാണ് തന്റേതെന്നാണ് മോദി പറയുന്നത്. യുദ്ധവിമാന കരാര്‍ അംബാനിക്കാണ് നല്‍കിയത്, ഇലക്ഷന്‍ വന്നതിന് ശേഷമാണ് വിമാനത്താവളങ്ങള്‍ അദാനിക്ക് കൈമാറിയത്. ഇതിന്റെയെല്ലാം കമ്മീഷന്‍ വാങ്ങുന്നതിനായി ഇലക്ട്രല്‍ ബോണ്ടുകള്‍ നിയമവിധേയമാക്കി. പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇതിന്റെ 95 ശതമാനവും ബിജെപിയാണ് വാങ്ങിയത്. ഇങ്ങനെ കിട്ടിയ പണം ബിജെപി തിരഞ്ഞെടുപ്പില്‍ ഒഴുക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
Read More: കണ്ണൂരില്‍ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു
ഭരണഘടനയും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളാണ് തുടരേണ്ടതെന്നും യെച്ചൂരി പറഞ്ഞു.മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ കേരളം എന്നും സംഭാവന നല്‍കിയിട്ടുണ്ട്.ജനാധിപത്യം രക്ഷിക്കാനുള്ള ശ്രമത്തില്‍ വയനാട് ചരിത്രം കുറിക്കാന്‍ പോവുകയാണ്. ഇന്ത്യ എന്ത് പ്രതിസന്ധി നേരിട്ടപ്പോഴും നിര്‍ണായക പങ്ക് വഹിച്ച സംസ്ഥാനമാണ് കേരളം. മോഡിയെ പുറത്താക്കുകയെന്ന ദൗത്യവും കേരളത്തിലെ ജനങ്ങള്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.