/indian-express-malayalam/media/media_files/uploads/2020/07/Chennithala-.jpg)
കാസർഗോഡ്: അഭിപ്രായ സർവേകൾ സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന കിഫ്ബി സർവേയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാര്‍ഥി വരുന്നതിന് മുമ്പ്, പ്രകടന പത്രിക വരുന്നതിന് മുമ്പ്, നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോലും സര്‍വേ നടത്തിയെന്ന് പറഞ്ഞ് യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാ സര്‍വേകളിലും പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വം കരിതേച്ച് കാണിക്കാനുള്ള ശ്രമം നടക്കുന്നതായും ചെന്നിത്തല പറഞ്ഞു.
യുഡിഎഫിനെ പരാജയപ്പെടുത്താൻ ബോധപൂർവം ശ്രമം നടക്കുന്നു. കിട്ടുന്ന പരസ്യത്തിന്റെ ഉപകാരസ്മരണ എന്ന രീതിയിലാണ് സർവേകൾ. 200 കോടിയുടെ പരസ്യം കിട്ടിയപ്പോൾ മാധ്യമ ധർമ്മം മറന്നു. ഏതാനും മാധ്യമങ്ങൾ വിചാരിച്ചാൽ യുഡിഎഫിനെ തകർക്കാനാവില്ല. ജനങ്ങളുടെ സർവേയിൽ യുഡിഎഫ് വൻ വിജയം നേടും. ഈ സർവേകളിൽ യുഡിഎഫിന് വിശ്വാസമില്ലെന്നും തളളിക്കളയുന്നുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
Read More: കോൺഗ്രസിൽ ജനാധിപത്യമില്ല, കേരളത്തിൽ പ്രസക്തി എൽഡിഎഫിന്: പി.സി.ചാക്കോ
ജനങ്ങളുടെ മുന്നിൽ ഈ സർക്കാരിന് ഒരു റേറ്റിങ്ങുമില്ല. അവർക്കു മുന്നിൽ സർക്കാരിന്റെ റേറ്റിങ് വളരെ താഴെയാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് സർക്കാരിനെതിരായ ജനവികാരം ശക്തമാണ്. യുഡിഎഫ് പരിപാടികളിലെല്ലാം വൻ ജനപങ്കാളിത്തമാണ്. രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ അഭൂതപൂർവ്വമായ പങ്കാളിത്തമാണുണ്ടായത്. കേരളത്തിൽ ബിജെപി സിപിഎം കൂട്ടുകെട്ടാണെന്നും അതിന്റെ ഭാഗമായാണ് മൂന്നു മണലങ്ങളിൽ ബിജെപി പത്രിക തള്ളിയതെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിലും പ്രതിപക്ഷ നേതാവ് ഉറച്ചുനിന്നു. വോട്ടർ പട്ടികയിൽ നാല് ലക്ഷം വ്യാജന്മാർ കടന്നുകൂടിയിട്ടുണ്ടെന്നും ഇതിനു കൂട്ട് നിന്നത് സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരാണെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. വോട്ടർ പട്ടികയിൽ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്ടിക്കുന്നതായാണ് പരാതി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.