/indian-express-malayalam/media/media_files/uploads/2019/03/rahul-gandhi.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കണമെന്ന് കെപിസിസിയില്‍ ആവശ്യം. തെക്കേ ഇന്ത്യയില്‍ നിന്ന് പരമാവധി സീറ്റ് സ്വന്തമാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്ന വിശ്വാസത്തിലാണ് കെപിസിസി ഈ ആവശ്യം ശക്തമാക്കിയിരിക്കുന്നത്.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് കെപിസിസി ആവശ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആവശ്യം രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Read More: ‘ബിജെപിയിലേക്കോ? നോ നെവര്‍’; അഭ്യൂഹങ്ങള്‍ തള്ളി പ്രയാര്‍ ഗോപാലകൃഷ്ണന്‍
നിലവില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ ടി. സിദ്ധിഖിനെയാണ് വയനാട് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട കാര്യം സിദ്ധിഖിനോട് പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ പിന്മാറാന്‍ തയ്യാറാണെന്ന് സിദ്ധിഖ് അറിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
രാഹുല്‍ കേരളത്തിലേക്ക് വരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. കെപിസിസിയുടെ ആഗ്രഹമാണ് രാഹുലിനെ അറിയിച്ചത്. രാഹുല്‍ ഗാന്ധിയുടെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. യുഡിഎഫിലെ എല്ലാവര്‍ക്കും രാഹുല്‍ ഗാന്ധി വരണമെന്നാണ് ആഗ്രഹം. എത്രയും പെട്ടന്ന് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വയനാട്ടിലും വടകരയിലും കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ തീരുമാനം അറിയാന്‍ വേണ്ടിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതെന്നാണ് സൂചന. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായാല്‍ തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ശക്തി കൂടുതല്‍ പ്രകടമാക്കാന്‍ സാധിക്കുമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍.
നിലവിൽ യുപിയിലെ അമേഠിയിൽ നിന്നുള്ള എംപിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 2014 ൽ ബിജെപിയുടെ സ്മൃതി ഇറാനിയെയാണ് രാഹുൽ പരാജയപ്പെടുത്തിയത്. ഇത്തവണയും രാഹുൽ അമേഠിയിൽ നിന്ന് മത്സരിക്കും. സ്മൃതി ഇറാനി തന്നെയാണ് എതിരാളി. വയനാട്ടിൽ നിന്ന് കൂടി രാഹുൽ മത്സരിക്കാൻ തയ്യാറായാൽ അത് രണ്ടാം സീറ്റാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.