/indian-express-malayalam/media/media_files/uploads/2021/03/Pinarayi-Vijayan.jpg)
കാസർഗോഡ്: 2016 ൽ ബിജെപി ജയിച്ച ഏക സീറ്റ് ഇത്തവണ പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്തും ബിജെപി ജയിക്കില്ലെന്ന് പിണറായി കാസർഗോഡ് നടത്തിയ വാർത്താസമ്മേളനത്തിലാണ് പറഞ്ഞത്. "കഴിഞ്ഞ തവണ കോൺഗ്രസ് സഹായത്തോടെയാണ് ബിജെപി അക്കൗണ്ട് തുറന്നത്. ഇത്തവണ ഞങ്ങൾ ആ അക്കൗണ്ട് ക്ളോസ് ചെയ്യും," പിണറായി പറഞ്ഞു. ഇത്തവണ ബിജെപിയുടെ വോട്ട് ശതമാനത്തിൽ വലിയ കുറവുണ്ടാകുമെന്നും പിണറായി ആത്മവിശ്വാസത്തോടെ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് പിണറായി ആവർത്തിച്ചു. നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പിണറായി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ശരിയായ നടപടിയല്ലെന്നും സാധാരണ നടക്കാറുള്ള ജനസംഖ്യാ കണക്കെടുപ്പ് മാത്രമാണ് കേരളത്തിൽ നടക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കന്യാസ്‌ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി പിയുഷ് ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുന്നയിച്ചു. 'കന്യാസ്‌ത്രീകൾ ആക്രമിക്കപ്പെട്ടില്ല' എന്ന കേന്ദ്രമന്ത്രിയുടെ വാദം തെറ്റാണെന്ന് പിണറായി പറഞ്ഞു. ആക്രമണത്തെ വെള്ളപൂശാനാണ് കേന്ദ്രമന്ത്രി നോക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. കന്യാസ്ത്രീകളാണ് എന്ന ഒറ്റക്കാരണത്താൽ ആക്രമണം നടന്നു. നാട്ടിലെ മതമൈത്രി തകർക്കാനാണ് ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു.
Read Also: കോവിഡ് രണ്ടാം തരംഗം; വ്യാപനം അതിരൂക്ഷം, വേണം അതീവ ജാഗ്രത
ആർഎസ്എസിന്റെയും ബിജെപിയുടെയും നയങ്ങൾക്കൊപ്പം കോൺഗ്രസ് നിൽക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ബിജെപിക്കൊപ്പം ചേർന്ന് എൽഡിഎഫിനെ ആക്രമിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു. രാഷ്ട്രീയ വിരോധം കൊണ്ട് പ്രതിപക്ഷത്തിനു അന്ധത ബാധിച്ചെന്നും പിണറായി പറഞ്ഞു.
എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്ന് പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം വലിയ ആവേശമാണ് കാണുന്നത്. എൽഡിഎഫിന് അനുകൂലമായ ജനവികാരം എല്ലാ ജില്ലകളിലുമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഉജ്ജ്വല വിജയം എൽഡിഎഫ് ഇത്തവണ സ്വന്തമാക്കും. ഇടത് ഭരണം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us