/indian-express-malayalam/media/media_files/uploads/2019/05/bjp-new-counting4.jpeg)
Lok Sabha Election 2019 Results: ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചതിന് ശേഷം 11 മണിയോടെ തന്നെ ബിജെപി 292 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ടായിരുന്നു. പിന്നീടങ്ങോട്ട് മോദി തരംഗം അലയടിക്കുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടത്. 543 അംഗങ്ങളുളള ലോക്സഭയില്‍ എന്‍ഡിഎ ഇപ്പോള്‍ 343 സീറ്റുകളോടെ മുന്നേറുകയാണ്. ബിജെപിക്ക് മാത്രം 300 സീറ്റുണ്ട്. അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രിയാവുന്ന കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയിലെ നേതാവെന്ന നേട്ടം നരേന്ദ്രമോദി സ്വന്തമാക്കും. 1984ല്‍ കേവലഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാരിന് ശേഷമുളള ആദ്യ ഒറ്റകകക്ഷിയും ബിജെപി ആകും.
രാജ്യത്ത് ബിജെപിയുടെ വോട്ടോഹരിയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ബിജെപിയുടെ സാന്നിധ്യമുളള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കെ 2014നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപി നേടിയിട്ടുണ്ട്. ഗുജറാത്ത്, ഹരിയാ, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേസ്, ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മികച്ച നേട്ടമാണ് ബിജെപി ഉണ്ടാക്കിയത്.
ഈ സംസ്ഥാനങ്ങളിലൊക്കെയും 50 ശതമാനത്തിലധികം വോട്ടുകള്‍ ബിജെപി നേടിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് , അരുണാചല്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഡല്‍ഹി, കര്‍ണാടക, ഉത്തര്‍പ്രദേശ് , ചത്തീസ്ഗഢ് എന്നിവിടങ്ങളിലെല്ലാം ബിജെപി വലിയ നേട്ടമുണ്ടാക്കി.
വോട്ടോഹരിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് പശ്ചിമബംഗാളിലും ഉത്തര്‍പ്രദേശിലും ആണ്. ഉത്തര്‍പ്രദേശില്‍ 41 ശതമാനം വോട്ടോഹരി നേടിയപ്പോള്‍, പശ്ചിമബംഗാളില്‍ 39 ശതമാനമാണ് വോട്ടോഹരി. 2014ല്‍ 18 ശതമാനം മാത്രമായിരുന്നു വോട്ടോഹരി. അതേസമയം പശ്ചിമബംഗാളില്‍ സിപിഎമ്മിന് സീറ്റുകളൊന്നും നേടാനായില്ല. ഒഡീഷയില്‍ 37 ശതമാനം വോട്ടോഹരിയോടെ 7 സീറ്റുകളാണ് ബിജെപി ജയിച്ചിട്ടുളളത്.
കോണ്‍ഗ്രസിന്റെ നില എങ്ങനെ?:
പഞ്ചാബില്‍ നിന്നും കേരളത്തില്‍ നിന്നും മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസ വാര്‍ത്തയുളളത്. മധ്യപ്രദേശില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ഉളളത്. രാജസ്ഥാനില്‍ ഒരൊറ്റ സീറ്റില്‍ പോലും മുമ്പിലല്ല. ചത്തീസ്ഗഡില്‍ രണ്ട് സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ നേട്ടം കൈവിച്ചെങ്കിലും അമേഠിയില്‍ പരാജയപ്പെട്ടു. ജ്യോതിരാദിത്യ സിന്ധ്യ(ഗുണ), ദീപേന്ദര്‍ ഹൂഡ (റോത്തക്), ഗൗരവ് ഗോഗോയ് (കാലിയാബര്‍ഗ്). സുഷ്മിത ദേവ് (സില്‍ച്ചാര്‍) എന്നീ കോണ്‍ഗ്രസ് നേതാക്കളും പിന്നിലാണ്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ഗുന ഖാഡ്ഗെ, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപേന്ദര്‍ ഹൂഡ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‍വിജയ് സിങ്, മുന്‍ കേന്ദ്രമന്ത്രി എം വീരപ്പമൊയ്ലി എന്നിവരും തോൽവി വഴങ്ങി.
നിറം മങ്ങി ചുവപ്പും:
ദേശീയ തലത്തില്‍ യാതൊന്നും അവകാശപ്പെടാനില്ലാതെ ചുരുങ്ങുകയാണ് ഇടതുപക്ഷം. ശക്തമായ സാന്നിധ്യം ഉണ്ടായിരുന്ന കേരളത്തില്‍ ആലപ്പുഴയില്‍ മാത്രമാണ് ഇടതുപക്ഷം വിജയിച്ചത്. ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തിനെതിരെ ബിജെപി അണിനിരന്നെങ്കിലും പാര്‍ട്ടിക്ക് ഗുണം ചെയ്തില്ല. യുഡിഎഫാണ് നേട്ടം കൊയ്തത്. എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം അണി ചേര്‍ന്ന് ഉണ്ടായ മഹാഗദ്ബന്ധന്‍ യുപിയില്‍ നേട്ടം കൊയ്യുമെന്ന് കരുതിയെങ്കിലും വെറും 16 സീറ്റില്‍ ഒതുങ്ങി.
തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യമുളള ഡിഎംകെ മികച്ച നേട്ടമാണ് കൈവരിച്ചത്. ആന്ധ്പ്രദേശില്‍ ജഗമോഹന്‍ റെഡ്ഢിയുടെ വൈഎസ്ആര്‍സിപിയാണ് നേട്ടം കൊയ്തത്. തെലങ്കാനയില്‍ ടിആര്‍എസ് തന്നെയാണ് മുന്നിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.