/indian-express-malayalam/media/media_files/uploads/2018/11/congress.jpg)
ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പല സീറ്റുകളിലും അന്തിമ തീരുമാനമെടുക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ ഗ്രൂപ്പ് വടംവലിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കല്ലുകടിയാകുന്നത്. സീറ്റുകള്‍ക്കായി എ, ഐ ഗ്രൂപ്പുകള്‍ പരസ്പരം മത്സരിക്കുകയാണ്.
ആലപ്പുഴ, വയനാട്, വടകര, ഇടുക്കി സീറ്റുകളില്‍ അനിശ്ചിതത്വം തുടരുന്നു. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് 'എ' ഗ്രൂപ്പ് ആവശ്യപ്പെടുമ്പോള്‍ ജോസഫ് വാഴയ്ക്കനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് 'ഐ' ഗ്രൂപ്പിന്റെ ആവശ്യം. വയനാട് സീറ്റിലും ആശങ്ക തുടരുകയാണ്. 'എ' ഗ്രൂപ്പിന് വേണ്ടി ടി.സിദ്ദിഖ് വയനാട് സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, സിറ്റിങ് സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന് 'ഐ' ഗ്രൂപ്പ് ഉറച്ച നിലപാടെടുത്തു. ഇതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി.
Read More: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍; ശ്രീധരന്‍പിള്ളയും മത്സരിച്ചേക്കും
ആലപ്പുഴയില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. വടകര സീറ്റിലും അിശ്ചിതത്വം തുടരുന്നു. അതേസമയം, ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മികച്ച സ്ഥാനാര്‍ത്ഥികളുടെ അഭാവമുണ്ടെന്നും അതിനാല്‍ ഉമ്മൻ ചാണ്ടി മത്സരിക്കട്ടെ എന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. എന്നാല്‍, മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടില്‍ ഉമ്മൻ ചാണ്ടി ഉറച്ചുനില്‍ക്കുന്നു.
പത്തനംതിട്ടയില്‍ സിറ്റിങ് എംപി ആന്റോ ആന്റണിയും തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂരും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും തന്നെയായിരിക്കും സ്ഥാനാര്‍ത്ഥികളാകുക. തൃശൂരില്‍ ടി.എന്‍.പ്രതാപന്‍, ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍, എറണാകുളത്ത് ഹൈബി ഈഡന്‍ എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്. ഇന്ന് വൈകീട്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ജാതിമത സമവാക്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.