/indian-express-malayalam/media/media_files/uploads/2020/12/Muraleedharan.jpg)
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാർഡിൽ ബിജെപി തോറ്റു. തിരുവനന്തപുരം കോര്‍പറേഷനിലെ ഉള്ളൂരില്‍ എൽഡിഎഫാണ് വിജയിച്ചത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആതിര എല്‍ എസ് 433 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
നിലവില്‍ യു ഡി എഫ് ഭരിക്കുന്ന വാര്‍ഡ് ആണ് ഉള്ളൂര്‍. തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ ഡി എഫും എന്‍ ഡി എയും തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്. ഇവിടെ യു ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Read More:ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാർഡിൽ എൽഡിഎഫിന് വിജയം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ വാര്‍ഡുകളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. രമേശ് ചെന്നിത്തലയുടെ വാർഡായ തൃപ്പെരുന്തുറ പഞ്ചായത്തിലെ വാർഡ് 14ല്‍ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. മുല്ലപ്പള്ളിയുടെ രാമചന്ദ്രന്റെ വടകരയിലുള്ള കല്ലാമല ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ആശിഷ് ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സ്വന്തം വാർഡിൽ ബിജെപി സ്ഥാനാർഥി ജയിച്ചു. അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മത്സരിച്ച ബൈജു കൂമുള്ളിയാണ് വിജയിച്ചത്. അമ്പത്തിയെട്ടു വോട്ടിനാണ് ജയം. ഇടതു ആധിപത്യമുള്ള അത്തോളിയില്‍ ഇത് ആദ്യമായാണ് ബിജെപി വിജയം നേടുന്നത്.
അതേസമയം, ഉള്ള്യേരി പഞ്ചായത്തിൽ കെ. സുരേന്ദ്രന്റെ സഹോദരൻ തോറ്റു. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാർഥി കെ. ഭാസ്‌കരന്‍ ആണ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ അസ്സയിനാര്‍ 89 വോട്ടിന് ഇവിടെ ജയിച്ചു. 441 വോട്ടാണ് അസ്സയിനാറിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഷെമീർ നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു.
തൃശൂരിൽ സിറ്റിങ് സീറ്റിൽ ബിജെപി സ്ഥാനാർഥി. ബിജെപിയുടെ മേയർ സ്ഥാനാർഥിയായ ബി.ഗോപാലകൃഷ്‌ണൻ 241 വോട്ടുകൾക്കാണ് തോറ്റത്. കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്‌ണൻ മത്സരിച്ചത്. യുഡിഎഫ് സ്ഥാനാർഥി എ.കെ.സുരേഷിനോടാണ് ഗോപാലകൃഷ്‌ണൻ തോൽവി സമ്മതിച്ചത്. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗോപാലകൃഷ്‌ണനെ തോൽപ്പിക്കാൻ എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ടായിരുന്നെന്ന് ബിജെപി ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.