/indian-express-malayalam/media/media_files/uploads/2017/05/ksukerala-civic-polls-759.jpg)
തിരുവനന്തപുരം: ഹിന്ദു വോട്ടുകള്‍ നഷ്ടമായത് സിപിഎമ്മിന് തിരിച്ചടിയായെന്ന് പാര്‍ട്ടി വിലയിരുത്തല്‍. ഹിന്ദു വോട്ടുകള്‍ സിപിഎം കൈവിട്ടു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം മാത്രമല്ല തോല്‍വിക്ക് കാരണം. ശബരിമല വിഷയത്തിലും തിരിച്ചടി ലഭിച്ചതായി സിപിഎം വിലയിരുത്തി. പലയിടത്തും സിപിഎമ്മിന് വലിയ തിരിച്ചടി ലഭിക്കാന്‍ കാരണം ഹിന്ദു വോട്ടുകള്‍ നഷ്ടമായതാണെന്നും വിലയിരുത്തലുണ്ടായി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം സിപിഎം നടത്തിയ പ്രാഥമിക വിലയിരുത്തലാണിത്.
Read More: കേരളത്തില്‍ വോട്ട് ബാങ്ക് വര്‍ധിപ്പിച്ച് ബിജെപി; സിപിഎമ്മിന് ഭീമമായ വോട്ട് നഷ്ടം
ആകെ പോള്‍ ചെയ്ത വോട്ടിന്റെ 15.53 ശതമാനം വോട്ടുകളാണ് ഇത്തവണ ബിജെപി നേടിയത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 10.84 ശതമാനം വോട്ടാണ് ബിജെപിക്കുണ്ടായിരുന്നു. അഞ്ച് ശതമാനത്തോളം വോട്ട് വര്‍ധിപ്പിക്കാന്‍ ബിജെപിക്ക് ഇത്തവണ സാധിച്ചു. ബിജെപി കേരളത്തിലാകെ അഞ്ച് ശതമാനം വോട്ട് വര്‍ധിപ്പിച്ചപ്പോള്‍ നഷ്ടം എല്‍ഡിഎഫിനായിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40.23 ശതമാനം വോട്ടുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ 35.08 ശതമാനത്തിലേക്ക് താഴ്ന്നു. യുഡിഎഫിനാകട്ടെ സ്വന്തം വോട്ട് ബാങ്ക് നിലനിര്‍ത്താന്‍ ഒരു പരിധി വരെ സാധിച്ചു. കഴിഞ്ഞ തവണ 42.08 ശതമാനം വോട്ടുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ അത് 47.24 ശതമാനമായി വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
Read More: ‘അത്ര മധുരിതമല്ല’; പിണറായി വിജയന് ഇന്ന് 75-ാം പിറന്നാള്‍
അതേസമയം, തിരഞ്ഞെടുപ്പിലെ തോല്‍വി മുഖ്യമന്ത്രിയെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 20 ലോക്‌സഭാ സീറ്റുകളില്‍ 19 ഇടത്തും ഇടതുമുന്നണി പരാജയപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മാത്രമല്ല, 19 ലോക്‌സഭാ സീറ്റ് എന്നതിനപ്പുറം ഒരോ സീറ്റിലെയും നിയമസഭാ മണ്ഡലങ്ങളുടെയും കണക്കെടുത്ത് നോക്കുമ്പോള്‍ അതിദയനീയമാണ് ഇടതുമുന്നണിയുടെ അവസ്ഥ. 91 സീറ്റുമായി അധികാരത്തിലേറിയ ഇടതുമുന്നണിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 121 സീറ്റുകളിലും പിന്നോട്ട് പോകേണ്ടി വന്നു. 12 ലോക്‌സഭാ മണ്ഡലങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വർഗീയതയ്ക്കെതിരെയുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പ് എന്നാണ് പിണറായി അവകാശപ്പെട്ടിരുന്നത്. മാത്രമല്ല, നിലപാടിലുറച്ച് നിൽക്കുമെന്നും ലഭിക്കുന്ന വോട്ടുകളല്ല വിഷയമെന്നും പിണറായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടായിരുന്നു പിണറായി ഇങ്ങനെയൊരു പരമാർശം നടത്തിയത്: “ആധുനിക കേരളത്തെ നമുക്ക് ബലി കൊടുക്കാനാകില്ല. ഇക്കാര്യത്തിൽ എത്ര വോട്ട് കിട്ടുമെന്നുള്ളതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നുള്ളതോ, എത്ര സീറ്റ് ലഭിക്കുമെന്നുള്ളതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നുള്ളതോ നമ്മുടെ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ല”- എന്നാണ് പിണറായി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതേ നിലപാട് ആവർത്തിച്ചു. വലിയ പരാജയത്തിലേക്ക് ഇടതുപക്ഷം നീങ്ങുമ്പോൾ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരും ഇടത് മുന്നണിയും ആശങ്കയിലാണ്. അതിലേറെ പിണറായി വിജയൻ തന്നെ പ്രതിരോധത്തിലായിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.