/indian-express-malayalam/media/media_files/uploads/2021/03/sindhumol-jacob.jpg)
കോട്ടയം: പിറവത്ത് പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസിലെത്തിയ എല്‍ഡിഎഫ് സ്ഥാനാർഥി സിന്ധുമോള്‍ ജേക്കബിനെ പുറത്താക്കി സിപിഎം. പാര്‍ട്ടിയോട് ചോദിക്കാതെയാണ് കേരള കോണ്‍ഗ്രസ് സിന്ധുവിനെ സ്ഥാനാർഥിയാക്കിയതെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായിരുന്നു സിന്ധു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. പിറവത്ത് മത്സരിക്കുന്നത് പാര്‍ട്ടിയോട് പറയാതെയെന്ന് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ ബ്രാഞ്ച് കമ്മിറ്റി യോഗം ചേര്‍ന്ന് സിന്ധുവിനെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുകയും ലോക്കല്‍ കമ്മറ്റി ഇത് നടപ്പാക്കുകയുമായിരുന്നു.
സിന്ധുവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം രാജിവച്ചിരുന്നു. കേരള കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ജില്‍സിന്റെ രാജി. പണവും ജാതിയും നോക്കിയാണ് പാര്‍ട്ടി സ്ഥാനാർഥിയെ നിര്‍ണയിച്ചതെന്നും പിറവം സീറ്റ് ജോസ് കെ.മാണി വിറ്റുവെന്നുമായിരുന്നു ജില്‍സിന്റെ ആരോപണം. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് ജില്‍സ്.
Read More: പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ല; നേമം വേണ്ടെന്ന് ഉമ്മൻ ചാണ്ടി
അതേസമയം, സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് താന്‍ സ്ഥാനാര്‍ഥിയായതെന്ന് സിന്ധുമോള്‍ ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനതലത്തില്‍ കേരള കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ സംസാരിച്ചിരുന്നു. പിറവത്ത് രണ്ടില ചിഹ്നത്തില്‍ താന്‍ മത്സരിക്കും. പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്നും സിന്ധുമോള്‍ പറഞ്ഞു.
ഇന്ന് വൈകീട്ടോടെയാണ് കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുക. പാലായിൽ ജോസ് കെ.മാണി മത്സരിക്കും. ഇടുക്കിയിൽ റോഷി അഗസ്റ്റിനാണ് മത്സരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ ഡോ.എൻ.ജയരാജും, ചങ്ങനാശേരിയിൽ അഡ്വ.ജോബ് മൈക്കിളും കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജും, പൂഞ്ഞാറിൽ അഡ്വ.സെബൈസ്റ്റ്യൻ കുളത്തുങ്കലും തൊടുപുഴയിൽ പ്രൊഫ.കെ.എ.ആന്റണിയും പെരുമ്പാവൂരിൽ ബാബു ജോസഫും, റാന്നിയിൽ അഡ്വ. പ്രമോദ് നാരായണും, പിറവത്ത് ഡോ.സിന്ധുമോൾ ജേക്കബും, ചാലക്കുടിയിൽ ഡെന്നീസ് ആന്റണിയും, ഇരിക്കൂറിൽ സജി കുറ്റിയാനിമറ്റവും സ്ഥാനാർഥികളാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.