/indian-express-malayalam/media/media_files/uploads/2021/03/BJP-Candidates.jpg)
കണ്ണൂർ/തൃശൂർ: 2016 ൽ ബിജെപി വളരെ മികച്ച പ്രകടനം കാഴ്‌ചവച്ച രണ്ട് മണ്ഡലങ്ങളിലാണ് ഇത്തവണ അവർക്ക് സ്ഥാനാർഥിയില്ലാത്തത്. തലശേരിയിലും ഗുരുവായൂരും ബിജെപിക്ക് സ്ഥാനാർഥിയില്ലാതാകുമ്പോൾ അത് രാഷ്ട്രീയ കേരളം വലിയ രീതിയിൽ ചർച്ച ചെയ്യും. ഈ രണ്ട് മണ്ഡലങ്ങളിലെയും ബിജെപി വോട്ടുകൾ എങ്ങോട്ട് പോകുമെന്നാണ് ഇപ്പോഴത്തെ ചർച്ച. വോട്ട് കച്ചവടമെന്ന ആരോപണവുമായി എൽഡിഎഫും യുഡിഎഫും രംഗത്തുണ്ട്.
കണ്ണൂർ ജില്ലയിൽ ബിജെപിക്കു ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശേരി. 2016 ൽ സിപിഎം സ്ഥാനാർഥി എ.എൻ.ഷംസീർ 34,117 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച തലശേരിയിൽ ബിജെപി സ്ഥാനാർഥി വികെ സജീവനു 22,125 വോട്ടുകളാണ് 2016 ൽ ലഭിച്ചത്. ഇത്തവണയും ഷംസീർ തന്നെയാണ് ഇടതുപക്ഷത്തിനായി കളത്തിലിറങ്ങുന്നത്. അതേസമയം, ബിജെപിക്ക് 2016 ൽ ലഭിച്ച വോട്ട് ഇത്തവണ എങ്ങോട്ട് മറിയും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. 2016 ൽ കോൺഗ്രസിനു വേണ്ടി കളത്തിലിറങ്ങിയ എ.പി.അബ്‌ദുള്ളക്കുട്ടി പിടിച്ചത് 36,624 വോട്ടാണ്. ഈ മാസം 25 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തലശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു എത്താനിരിക്കുകയായിരുന്നു.
ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയത് യുഡിഎഫുമായുള്ള അന്തർധാരയിലാണോ എന്ന് തലശേരിയിലെ എൽഡിഎഫ് സ്ഥാനാർഥി എ.എൻ.ഷംസീർ ചോദിക്കുന്നു. പരസ്യവും രഹസ്യവുമായ കോ-ലീ-ബി സഖ്യം ഉണ്ടായ നാടാണിതെന്നും ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയത് ദുരൂഹമാണെന്നും ഷംസീർ പറഞ്ഞു. ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ എൻ.ഹരിദാസിന്റെ നിമനിർദേശപത്രികയാണ് തലശേരിയിൽ തള്ളിയത്.
Read Also: കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നതിന്റെ ലക്ഷണം; അതീവ ജാഗ്രത തുടരണം
ഗുരുവായൂരും സ്ഥിതി സമാനമാണ്. ബിജെപി വോട്ടുകൾ എങ്ങോട്ട് മറിയും എന്നതിനെ ചുറ്റിപറ്റിയായിരിക്കും വിജയ പരാജയ സമവാക്യങ്ങൾ മാറുക. ഗുരുവായൂർ മണ്ഡലത്തിൽ കോൺഗ്രസ്-ബിജെപി ധാരണയുണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം ആരോപിക്കുന്നു. ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയത് ഇതിന്റെ സൂചനയാണെന്നും സിപിഎം ആരോപിച്ചു.
ഗുരുവായൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും മഹിളാ മോര്‍ച്ച അധ്യക്ഷയുമായ നിവേദിതയുടെ പത്രിക തള്ളിയതും വലിയ രാഷ്ട്രീയ കോലാഹലങ്ങൾ ഉണ്ടാക്കുന്നു. ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നല്‍കിയ കത്തില്‍ ഒപ്പില്ല എന്നതു ചൂണ്ടിക്കാട്ടിയാണ് നിവേദിതയുടെ പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർഥിയുടെ പത്രികയും പൂർണമല്ല. സിപിഎം സ്ഥാനാര്‍ഥിയായി എന്‍.കെ. അക്ബറും മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ.ഖാദറുമാണ് ഗുരുവായൂരിൽ മത്സരിക്കുന്നത്.
2016 ലും ഗുരുവായൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത് നിവേദിതയാണ്. 2016 ൽ 15,908 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി കെ.വി.അബ്‌ദുൾ ഖാദർ ഗുരുവായൂരിൽ നിന്നു ജയിച്ചത്. ബിജെപി സ്ഥാനാർഥി 25,490 വോട്ട് പിടിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായിരുന്നു രണ്ടാമത്. ബിജെപിക്ക് 2016 ൽ ലഭിച്ച കാൽലക്ഷത്തോളം വോട്ട് ഇത്തവണ ആർക്ക് കിട്ടുമെന്നത് മണ്ഡലത്തിലെ വിജയിയെ തീരുമാനിക്കാനാണ് സാധ്യത.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.