/indian-express-malayalam/media/media_files/uploads/2019/02/amit-shah-7.jpg)
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആകെ ആസ്തി 38.81 കോടി രൂപ. തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിര്‍ദേശ പത്രിക നല്‍കിയപ്പോഴാണ് വരുമാനത്തെ സംബന്ധിച്ച സത്യവാങ്മൂലം അമിത് ഷാ കൈമാറിയത്. ഗുജറാത്തിലെ ഗാന്ധി നഗര്‍ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് അമിത് ഷാ. ഇന്ന് ഉച്ചയോടെയാണ് ഷാ നാമനിര്‍ദേശ പത്രിക നല്‍കിയത്.
ഏഴ് വര്‍ഷത്തിനിടെ മൂന്ന് മടങ്ങാണ് അമിത് ഷായുടെ ആസ്തിയിൽ വര്‍ധനവുണ്ടായത്. 2012 ല്‍ 11.79 കോടിയായിരുന്നു ഷായുടെ ആസ്തി. 2019 ലേക്ക് എത്തിയപ്പോള്‍ ഇത് മൂന്ന് മടങ്ങ് വര്‍ധിച്ച് 38.81 കോടിയായി. 23.45 കോടി രൂപയുടെ വര്‍ധനവാണിത്.
Read More: ‘നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ രാജ്യത്തിന് ആപത്ത്’: ഹേമ മാലിനി
നാമനിര്‍ദേശ പത്രിക പൂരിപ്പിക്കാന്‍ എത്തിയപ്പോള്‍ ഷായുടെ കൈയില്‍ 20,633 രൂപയുണ്ടായിരുന്നു. അമിത് ഷായുടെ ഭാര്യ സെനാല്‍ ഷായുടെ കൈയില്‍ ആ സമയത്ത് ഉണ്ടായിരുന്നത് 72,578 രൂപയും. രേഖകള്‍ പ്രകാരം 27.80 ലക്ഷം രൂപയാണ് അമിത് ഷായുടെയും ഭാര്യയുടെയും പേരില്‍ സേവിംഗ് അക്കൗണ്ടിലുള്ളത്. 9.80 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി ബാങ്കിലുണ്ട്.
2017 ല്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുമ്പോള്‍ അമിത് ഷാ നല്‍കിയ രേഖകളില്‍ 34.31 കോടി രൂപയായിരുന്നു ആസ്തി. 2017 ല്‍ നിന്ന് 19 ലേക്ക് എത്തിയപ്പോള്‍ 4.5 കോടി രൂപയുടെ വര്‍ധനവുണ്ടായി. 2012 ല്‍ ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പ് സമയത്ത് അമിത് ഷായുടെ ആസ്തി 11.79 കോടി രൂപയായിരുന്നു. വസ്തുവകകൾ അടക്കമുള്ള മൂല്യമാണ് ഇത്.
2014ല്‍ 14 ലക്ഷം വാര്‍ഷിക വരുമാനം ഉണ്ടായിരുന്ന സൊനാല്‍ ഷായുടെ നിലവിലെ വാര്‍ഷിക വരുമാനം 2.3 കോടി രൂപയാണ്. 2013-14 കാലയളവില്‍ ഷായുടെ വരുമാനം 41,93,218 രൂപയായിരുന്നെങ്കില്‍, 2017-18 കാലയളവില്‍ അത് 53,90,970 രൂപ ആയി വര്‍ധിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.