scorecardresearch

തിരഞ്ഞെടുപ്പ് മോഡലിൽ നീറ്റ്, യുജിസി നെറ്റ് പരീക്ഷകൾ; നിർദേശവുമായി ഉന്നതതല സമിതി

ഐഎസ്ആർഒ മുൻ ചെയർമാൻ കെ.രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്

ഐഎസ്ആർഒ മുൻ ചെയർമാൻ കെ.രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്

author-image
Education Desk
New Update
news

ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പ് മോഡലിൽ പ്രധാന പ്രവേശന പരീക്ഷകളായ നീറ്റ്, സിയുഇടി, യുജിസി-നെറ്റ് എന്നിവ നടത്താൻ നിർദേശിച്ച് ഉന്നതതല സമിതി. ഐഎസ്ആർഒ മുൻ ചെയർമാൻ കെ.രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. നീറ്റ്-യുജി പരീക്ഷ പേപ്പർ ചോർച്ചയെ തുടർന്നാണ് എൻടിഎ ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈ സമിതിയാണ് ശുപാർശകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിച്ചത്.

Advertisment

സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് കേന്ദ്രം ഈ പരീക്ഷകൾ നടത്തണമെന്നാണ് പാനലിന്റെ നിർദേശം. പരീക്ഷ നടക്കുന്ന ഓരോ കേന്ദ്രത്തിലും എൻടിഎയുടെ ഒരു പ്രിസൈഡിംഗ് ഓഫീസർ ഉണ്ടായിരിക്കണം. അവർക്കായിരിക്കും പരീക്ഷയുടെ മൊത്തം നടത്തിപ്പ് ചുമതല. പോളിങ് ബൂത്തുകൾക്ക് സമാനമായി മുൻകൂട്ടി നിശ്ചയിച്ച പ്രോട്ടോക്കോൾ അനുസരിച്ച് പരീക്ഷ നടക്കണം. 

ചീഫ് സെക്രട്ടറി നാമനിർദേശം ചെയ്യുന്ന ഒരു നോഡൽ ഓഫീസറുടെ നേതൃത്വത്തിലാണ് സംസ്ഥാനതല കമ്മിറ്റികൾ പ്രവർത്തിക്കേണ്ടത്. സംസ്ഥാന പൊലീസിന്റെ പ്രതിനിധി, എൻടിഎ ഡയറക്ടർ ജനറൽ നാമനിർദേശം ചെയ്യുന്ന ഒരു നോഡൽ ഓഫീസർ, ഒരു സബ്‌സിഡിയറി ഇന്റലിജൻസ് ബ്യൂറോ ഓഫീസർ, സംസ്ഥാന തലത്തിലുള്ള ഒരു എൻഐസി ഉദ്യോഗസ്ഥൻ എന്നിവരും കമ്മിറ്റിയിൽ ഉൾപ്പെടുന്നു.

ജില്ലാതല കമ്മിറ്റികൾ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുക. ജില്ലാ പൊലീസ് സേനയുടെ തലവൻ, എൻടിഎയുടെ ജില്ലാ നോഡൽ ഓഫീസർ, ഒരു ഐബി ഓഫീസർ, എൻഐസി ഉദ്യോഗസ്ഥൻ എന്നിവരെല്ലാം ഉൾപ്പെട്ടിരിക്കണം. മുൻകാലങ്ങളിൽ നടത്തിയ പരീക്ഷകൾ, സെന്റർ ഉടമകളുടെ പശ്ചാത്തലം, പേപ്പർ ചോർച്ച സംബന്ധിച്ച മുൻ സംഭവങ്ങൾ, ഐബിയുടെയോ ലോക്കൽ ഇന്റലിജൻസ് യൂണിറ്റിന്റെയോ വിവരങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് ജില്ലാതല കമ്മിറ്റികൾ അനുയോജ്യമായ ടെസ്റ്റിങ് സെന്ററുകൾ കണ്ടെത്തേണ്ടത്. പൊലീസിന്റെയോ അർധസൈനിക വിഭാഗത്തിന്റെയോ സുരക്ഷയോടെ പരീക്ഷാകേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പർ സുരക്ഷിതമായി എത്തിക്കുന്നതിനുള്ള ചുമതല ജില്ലാ കമ്മിറ്റികൾക്ക് ആയിരിക്കും. 

Advertisment

പരീക്ഷകൾക്ക് മുമ്പായി ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും സാന്നിധ്യത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ സീൽ ചെയ്യണം. ജില്ലാ ഭരണകൂടത്തിന്റെയും എൻടിഎ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഈ സീൽ മാറ്റുന്നത് വരെ കേന്ദ്രങ്ങൾക്ക് മുന്നിൽ സുരക്ഷ ഏർപ്പെടുത്തണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ അടങ്ങുന്ന സ്‌ട്രോങ് റൂമുകൾ പോളിങ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർത്ഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ പൂട്ടി സീൽ ചെയ്യുകയും വോട്ടെണ്ണൽ ദിവസം സീൽ ചെയ്യപ്പെടുന്നതുവരെ സുരക്ഷ ഏർപ്പെടുത്തുകയും ചെയ്യുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് സമാനമാണിത്.

പരീക്ഷ കഴിയുന്നതുവരെ ചോദ്യപേപ്പറിന്റെയും ഒഎംആർ ഷീറ്റുകളുടെയും സുരക്ഷ എൻടിഎ ഉദ്യോഗസ്ഥർ ഉറപ്പാക്കണം. നാഷണൽ ടെസ്റ്റിങ് ഏജൻസി ഉന്നത വിദ്യാഭ്യാസ ​രം​ഗത്തെ പ്രവേശന പരീക്ഷകൾ മാത്രമായിരിക്കും നടത്തേണ്ടത്. റിക്രൂട്ട്മെന്റ് പരീക്ഷകൾ എൻടിഎയുടെ കീഴിൽ നടത്തരുത്. മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ (നീറ്റ്) ഓൺലൈനായി നടത്തണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്.  അതേസമയം, നീറ്റ് പരീക്ഷ ഓൺലൈനായി നടത്തണമോ എന്നതു സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം തീരുമാനിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

Read More

Neet Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: