/indian-express-malayalam/media/media_files/uploads/2020/06/part-15-vh-nishad-fi.jpg)
യെനാന് വലുതാവണം
യെനാന് ഈയിടെയായി മറ്റു ചില ചിന്തകളാണ്.
വേഗം വലുതാവണം. കൂടുതല്‍ ഉയരം വെക്കണം.
ബഹുദൂരം നീണ്ടു നീണ്ടു കിടക്കുന്ന ഗ്രാമ പാതകളിലൂടെ പൊടി പറത്തി, ട്രക്കുകളും ബുള്ളറ്റും വേഗത്തില്‍ ഓടിക്കാന്‍ പഠിക്കണം.
ആ ഗ്രാമത്തിലെ കരുത്തനായ ഒരു ചെറുപ്പക്കാരനായി തനിക്കും അങ്ങനെ മാറണം. ഒരു പ്രതിസന്ധിഘട്ടത്തില്‍ സ്വന്തം നാട്ടിനെ സഹായിക്കാന്‍ യുവാക്കള്‍ ഉല്‍സാഹിച്ചത് അവന്‍ കണ്ടതാണ്.
അന്നു മുതലേ ആ ചെറുപ്പക്കാരോട് അവന് വല്ലാത്ത ആരാധനയുണ്ട്. സാവിയോ ചേട്ടനും സലിം കാക്കയും ഇബ്രുവുമെല്ലാം എത്രയേറെ കഷ്ടപ്പെട്ടു.
രാപ്പകലില്ലാതെ മോട്ടോര്‍വണ്ടികള്‍ ഓടിച്ച് എത്ര ലോഡ് സാധനങ്ങളാണ് അവര്‍ ആ ഗ്രാമത്തില്‍ നിന്ന് കടത്തിയത്.
ഓര്‍ക്കുമ്പോള്‍ യെനാന് വിസ്മയം തോന്നും. ഭാവിയുടെ വാഗ്ദാനമാണ് ഈ ചെറുപ്പക്കാര്‍ എന്ന് സുലൈമാന്‍ അപ്പൂപ്പന്‍, കാണുന്നവരോടെല്ലാം പറയാറുണ്ട്.
Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
അവരെ അനുമോദിക്കാനും ചേര്‍ത്തുപിടിക്കാനും ഗ്രാമവാസികള്‍ക്കും മടിയില്ല. ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ അതിനിടയ്ക്ക് ഒരു ദിവസം ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
ആ ഗ്രാമത്തിലെ മുതിര്‍ന്നവരെല്ലാം ആ കൂടിച്ചേരലില്‍ പങ്കെടുത്തു. ഒപ്പം കൂട്ടു സംഘത്തിലെ ഉല്‍സാഹികളായ, ഹൃദയത്തിലും ശരീരത്തിലും നല്ല ചോരയോട്ടമുള്ള വനിതകളും.
ടൈലര്‍ സാവിയോയുടെ നേതൃത്വത്തില്‍ ചെയ്ത സൗജന്യ സേവനം ആ യോഗത്തില്‍ പ്രത്യേകം പ്രശംസിക്കപ്പെട്ടു. വിദ്യാഭ്യാസത്തില്‍ മാത്രമല്ല, ഉയര്‍ന്ന ചിന്തയിലും സംസ്‌കാരത്തിലും കൂടിയാണ് ഒരു മനുഷ്യന്‍ വളരുന്നതെന്ന് അവിടെയുണ്ടായിരുന്നവര്‍ വിലയിരുത്തി. ഒരു ജനതയുടെ പ്രതിഫലനമാണ് ആ സംസ്‌കാരം.
സാവിയോയ്ക്കും അവന്റെ തയ്യല്‍ക്കാരായ കൂട്ടുകാര്‍ക്കും ഗ്രാമത്തിന്റെ വെള്ളി മെഡലുകള്‍ ആന്ത്രയോസ് അപ്പൂപ്പനും സുലൈമാന്‍ അപ്പൂപ്പനും ചേര്‍ന്നാണ് സമ്മാനിച്ചത്.
സീനത്തിനും അവളുടെ സ്‌കൂളിലെ കൂട്ടുകാരി പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഉപഹാരങ്ങള്‍ കിട്ടുകയുണ്ടായി. ചാരു അമ്മൂമ്മയും ഫിലോമിനാന്റിയും ചേര്‍ന്നാണ് അവ നല്‍കിയത്.
അവരുടെ 'നോട്ടു പുസ്തക-പകര്‍പ്പെടുക്കല്‍ വിപ്ലവം' ഇപ്പോള്‍ മറ്റു ഗ്രാമങ്ങള്‍ക്കും ഒരു മാതൃകയായിക്കഴിഞ്ഞിരിക്കുന്നുവത്രെ!
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
മാഷ അമ്മയുടെ, കാടിന്നു നടുവിലുള്ള ആശുപത്രി ഹാളില്‍ വെച്ചാണ് ഈ ചടങ്ങുകളെല്ലാം നടന്നത്.
തനിക്കും ഇവരെപ്പോലെ ഇതു പോലുള്ള നല്ല കാര്യങ്ങള്‍ ചെയ്യണം. ആളുകളെ സഹായിക്കണം.
ലോകത്തെ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കാന്‍ അവന്റെ കൊച്ചു മനസ്സ് ഇപ്പോഴേ കുതിച്ചു തുടങ്ങി.
യെനാന് എത്രയും പെട്ടെന്ന് വലുതായേ ഒക്കൂ.
തുടരും...
ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.