/indian-express-malayalam/media/media_files/uploads/2020/06/vh-nishad-fi-part-11.jpg)
യെനാന് പേടിയാകുന്നു
രാത്രി മുഴുവന്‍ ഭയങ്കര മഴയായിരുന്നു.
കണ്ണു തുറന്നപ്പോള്‍, വലിയൊരു തലയിണ തന്റെ സമീപത്തു കിടക്കുന്നതു പോലെ യെനാനു തോന്നി.
അവന്‍ കമ്പിളിപുതപ്പു മാറ്റി എഴുന്നേറ്റിരുന്നു. കുറേക്കൂടി ആയാസപ്പെട്ട് എഴുന്നേറ്റു നിന്ന് അവന്‍ എത്തി നോക്കി.
അമ്പടാ... അതു തലയിണയല്ല, അവന്റെ പപ്പ പാബ്ലോയാണ്!
'പാവു...!'
യെനാന്‍ ആവേശത്തില്‍ വിളിച്ചു കൊണ്ട്, കിടക്കയില്‍ വശം ചരിഞ്ഞു കിടന്നുറങ്ങുന്ന തന്റെ പാബ്ലോ പപ്പയുടെ കുടവയറില്‍ വലിഞ്ഞു കയറി. അമിത സ്‌നേഹം കയറിയാല്‍ പപ്പാ അവന് പാവുവാണ്.
ഇന്നലെ രാത്രി, നേരം വൈകി പപ്പ വന്നതും യെനാന്റെ അരികിലായി ഉറങ്ങാന്‍ വന്നു കിടന്നതുമൊന്നും അവന്‍ അറിഞ്ഞിട്ടേയില്ലായിരുന്നു.
എന്തായാലും യെനാന് വലിയ സന്തോഷമായി.ഇന്നു മുഴുവന്‍ അവന്റെ കൂടെ കളിക്കുവാന്‍ പാബ്ലോ പപ്പ കൂട്ടുണ്ടാവും.
'യെനാന്‍... ബഹളം കൂട്ടി പപ്പയെ ഉണര്‍ത്തല്ലേ... ഇന്നലെ വളരെ താമസിച്ചാണ് നിന്റെ പപ്പ വന്നു കിടന്നത്. പാതിരാ കഴിഞ്ഞു കാണും. കുറച്ചു സമയം കൂടി ഉറങ്ങിക്കോട്ടെ...'ചാരു അമ്മൂമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു.
അവന്‍ കട്ടിലില്‍ നിന്നു താഴെയിറങ്ങി അടുത്ത മുറിയിലേക്കു നടന്നു.
പെട്ടെന്ന്, കാരണവരായി മാറിയ ഒരാളെപ്പോലെ വളരെ ഉത്തരവാദിത്തത്തോടെ അവന്‍ പ്രഭാതകൃത്യങ്ങള്‍ വേഗം തന്നെ കഴിച്ചു.
Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
മാത്രമോ, അന്നു യെനാന്‍ കാപ്പിയും ബ്രേക്ക് ഫാസ്റ്റും ഒരുമിച്ചാണ് തീര്‍ത്തത്.
പപ്പ എഴുന്നേല്‍ക്കുമ്പോഴേക്ക് എല്ലാ പണിയും തീര്‍ത്ത് റെഡിയായി നില്‍ക്കണം.
ഇന്നത്തെ പുറം ലോക സഞ്ചാരത്തിന് അവന്‍ പപ്പയെയാണ് കൂടെ കൂട്ടുക.
'വലിയ കള്ളനാണ് യെനാന്‍... തനി രാഷ്ട്രീയത്തലയന്‍!!'അവന്റെ പപ്പ വീട്ടിലേക്കു വരുന്ന ഇതുപോലുള്ള ദിവസങ്ങളില്‍ അവന്റെ കുഞ്ഞു കുടവയറില്‍ തൊട്ടു കൊണ്ട് സുലൈമാന്‍ പറയാറുണ്ട്.
കാരണമിതാണ്-പപ്പ വന്നാല്‍ പിന്നെ, ആ ദിവസം അവന് വീട്ടിലുള്ള മറ്റാരേയും വേണ്ട.എന്തിനും പാബ്ലോ പപ്പ മതി.
'പാവു... ഇങ്ങട്ട് വാ...' എന്നു വിളിച്ചു കൊണ്ട് അവന്‍, പപ്പയുടെ പാന്റില്‍ തൂങ്ങി നടക്കും.
'ഈ ചെറുക്കനെ കൊണ്ട് എനിക്ക് മൂത്രമൊഴിക്കാന്‍ പോലും പോവാന്‍ പറ്റാണ്ടായി...'യെനാന്റെ കൂട്ടു വിടാതുള്ള കുസൃതി കണ്ട് പപ്പ പറയാറുണ്ട്.
യെനാന്‍, പടികളില്‍ പോയി കാത്തിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ പപ്പാ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റു വന്നു.
സാധാരണ അദ്ദേഹം എണീറ്റു വന്നാലുടനെ യെനാനെ കളിപ്പിക്കാനാണ് ഉല്‍സാഹിക്കാറുള്ളത്. ഇന്ന് പപ്പാ ബ്രഷുമായി പല്ലു വൃത്തിയാക്കാനാണ് പോകുന്നതെന്ന് യെനാന്‍ കണ്ടു.
പതിവില്ലാത്ത വിധം, സുലൈമാന്‍ അപ്പൂപ്പനും ചാരു അമ്മൂമ്മയും മാഷ അമ്മയുമെല്ലാം രാവിലെ തന്നെ വരാന്തയില്‍ കൂട്ടംകൂടിയിരുപ്പുണ്ട്. പാബ്ലോ പപ്പയും ഇപ്പോള്‍ അവര്‍ക്കിടയില്‍ വന്നിരിപ്പായി.
തന്നെ പപ്പ എന്താണ് ശ്രദ്ധിക്കാത്തത്?യെനാന് വിഷമം തോന്നി.
സുലൈമാന്‍ അപ്പൂപ്പനും പാബ്ലോ പപ്പയും തമ്മില്‍ ഗൗരവത്തില്‍ എന്തൊക്കയോ സംസാരിക്കുകയാണല്ലോ. എന്തോ പ്രശ്‌നമുണ്ട്.
അവന് മനസ്സിലായി.അതോടെ അവന്റെ സങ്കടവും അലിഞ്ഞു പോയി.
അവന്‍ പതുക്കെ നുഴഞ്ഞു പോയി, പപ്പയുടെ മടിയില്‍ കയറിയിരുന്നു.
അവരുടെ ഗൗരവത്തിലുള്ള സംസാരം ശ്രദ്ധിച്ചപ്പോള്‍, യെനാന് മനസ്സിലായി.നാട്ടില്‍ മുഴുവന്‍ പ്രളയമാണ്!
കഴിഞ്ഞ കുറേ ദിവസങ്ങളായി, കുന്നിനു താഴെയുള്ള ഗ്രാമങ്ങളിലും ദൂരെയുള്ള, പപ്പാ ജോലി ചെയ്യുന്ന, നഗരത്തിലുമെല്ലാം ഭയങ്കര മഴയാണ്.
മഴയില്‍, വെള്ളം നിറഞ്ഞു കവിഞ്ഞ്, പലയിടത്തും അതു പ്രളയമായി.
ഏതൊക്കെയോ ജില്ലകളില്‍, പ്രളയത്തില്‍ മനുഷ്യരുടെ വീടുകള്‍ മുങ്ങിയിരിക്കുകയാണ്. പക്ഷികളും മൃഗങ്ങളും വെളളത്തില്‍ ഒഴുകിക്കൊണ്ടിരിക്കുന്നു.
സുലൈമാന്‍ അപ്പൂപ്പന്‍, എഴുന്നേറ്റു പോയി ടെലിവിഷന്‍ ഓണാക്കി.
ടി വിയില്‍ അവര്‍ കണ്ടു-വെള്ളം നിറഞ്ഞു കവിഞ്ഞ, തങ്ങളുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യുകയാണ് മനുഷ്യരും മൃഗങ്ങളും. അവരില്‍ പ്രായമുള്ളവരും രോഗികളും സ്ത്രീകളും യെനാനെപ്പോലുള്ള കൊച്ചു കുഞ്ഞുങ്ങളുമെല്ലാമുണ്ട്. എല്ലായിടത്തും മഴയുടെ കൈപ്പത്തികള്‍ ആയത്തില്‍ പതിയുകയാണ്.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
''മഴ ഈ സ്ഥിതിയില്‍ തുടരുകയാണെങ്കില്‍ കൂടുതല്‍ വീടുകള്‍ ഇനിയും വെള്ളത്തിനടിയിലാകും,'അപ്പൂപ്പന്‍ ദുഖത്തോടെ എല്ലാവരോടുമായി പറഞ്ഞു.
'പ്രളയം' എന്ന വാക്കു തന്നെ യെനാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.
എങ്ങും വെള്ളം നിറഞ്ഞ്, നാടും വീടും സര്‍വ്വതും അതിനടിയിലാകുന്ന അവസ്ഥയാണ് പ്രളയം.- അവനു ചെറിയ മട്ടില്‍ മനസ്സിലായി.
പുറത്ത് ദീര്‍ഘമായ ഒരു മഴ, ചെണ്ടക്കോല്‍ മുഴക്കി ഉച്ചത്തില്‍ താഴേക്കു വീഴുന്നത് യെനാന്‍ കേട്ടു. വീടിന്റെ മേല്‍ക്കൂരയില്‍, ഒരു ഉല്‍സവത്തിനെന്നവണ്ണം ക്രൂരമായി അതു കൊട്ടിക്കയറുകയാണ്.
ദൂരെ മലയില്‍ വീണ്ടും ഇടി മുഴങ്ങി.
മിന്നലിന്റെ വെളിച്ചം, കാട്ടുവള്ളികള്‍ പോലെ ഇടയ്ക്ക് ഭൂമിയില്‍ പടര്‍ന്നു വീണുകൊണ്ടിരുന്നു.
ഒരു വലിയ ഇടിയൊച്ച ഇരച്ചു വീണപ്പോള്‍ കറന്റു പോയി.
യെനാന്‍ ചെവി പൊത്തി.
ഇത്തരം ഒച്ചകള്‍ അവനു പേടിയാണ്.എന്തിന്, പ്രഷര്‍ കുക്കര്‍ ശൂ... വിളിക്കുന്ന ഒച്ച പോലും അവനു പേടിയാണ്.
'പേടിക്കേണ്ട കുഞ്ഞാ...'
പാബ്ലോ പപ്പ, അവന്റെ പിഞ്ചു മുതുകില്‍ വാല്‍സല്യത്തോടെ പതുക്കെ തഴുകിക്കൊണ്ടിരുന്നു.
സങ്കടപ്പെടുത്തുന്ന എന്തോ ഒന്ന് വീണ്ടും സംഭവിക്കാന്‍ പോവുകയാണെന്ന് യെനാനു തോന്നി.
തുടരും...
ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.