/indian-express-malayalam/media/media_files/2025/08/11/j-devika-kadalkutty-chapter-21-fi-2025-08-11-10-03-39.jpg)
ചിത്രീകരണം: അർച്ചനാ രവി
ഹൈഫയിലേക്ക്
പിശാചുസമ്മേളനം തുടങ്ങുന്നതിന് ആഴ്ചകൾ മുമ്പു തന്നെ മെഡിറ്ററേനിയൻ കടലിലെ ഫിൻ തിമിംഗലക്കൂട്ടത്തിന് തിമിംഗലസംഗീതക്കമ്പി വഴി അവരുടെ ബന്ധുക്കളായ കൂനിത്തിമിംഗലങ്ങളുടെ വിശദമായ സന്ദേശം കിട്ടി.
കടൽജീവികൾ ഹൈഫാ തുറമുഖത്തെ തടസ്സപ്പെടുത്താൻ പോകുന്നു... ഫിൻ തിമിംഗല സഹോദരങ്ങൾ എല്ലവരും കൂടിവരണം. മറ്റു തരം തിമിംഗലക്കൂട്ടരെയും വിളിക്കണം.
ഈ സന്ദേശം എത്തിയപ്പോൾ ഹൈഫാക്കടലിലെ ജീവികളെല്ലാം വലിയ സങ്കടത്തിലായിരുന്നു. മനുഷ്യർ കടലിൽ ഒഴുക്കിയ എണ്ണയും ടാറും ഉള്ളിൽ ചെന്ന് മിടുക്കനായ ഒരു ഫിൻ തിമിംഗലക്കുട്ടൻ മരിച്ച് ഹൈഫാ തുറമുഖത്ത് അടിഞ്ഞതിൻറെ പിറ്റേന്നായിരുന്നു അത്. അവനെക്കൂടാതെ എണ്ണമില്ലാത്ത മീനുകളും ആമകളും മറ്റു ജീവികളും മരിച്ചു.
“തീർച്ചയായും മനുഷ്യർ ഇതിനു മറുപടി പറയണം!!” അവർ ഒറ്റശബ്ദത്തിൽ പറഞ്ഞു.
ദിവസങ്ങൾക്കകം ഈ വാർത്ത തിമിംഗലങ്ങൾക്കിടയിൽ സംസാരവിഷയമായി.
അമ്മൂമ്മയും മാഗിയും ചക്കരയും അങ്ങു പലാവുവിൽ നിന്ന് ഹൈഫയിലേക്കു പുറപ്പെട്ടു. വളരെ നീണ്ട യാത്ര. അൻ്റാർട്ടിക്കയിൽ നിന്നു തുടങ്ങിയപ്പോഴുണ്ടായിരുന്ന സന്തോഷമോ കൗതുകമോ അവർക്ക് ഈ യാത്രയിൽ തോന്നിയില്ല. എങ്കിലും മാഗി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അമ്മൂമ്മ അവളെ മുടങ്ങാതെ പഠിപ്പിച്ചുകൊണ്ടിരുന്നു.
ഹൈഫയിൽ നിന്നു കുറച്ചുമാത്രം അകലെയായ ലതാക്കിയാ തുറമുഖത്തിനടുത്താണ് അവർ ഒടുവിൽ വന്നുചേർന്നത്. ഒരു കടൽഗുഹയിലാണ് ജലജീവികൾ അവർക്കു താമസം ഒരുക്കിയത്.
/filters:format(webp)/indian-express-malayalam/media/media_files/2025/08/11/j-devika-kadalkutty-chapter-21-1-2025-08-11-10-05-28.jpg)
വൃദ്ധനായ ഒരു സന്യാസി നീർനായുടെ വീടായിരുന്നു അത്. കടലിൽ നിന്ന് കരയിലേക്കു മടങ്ങാൻ മാഗിക്ക് അൽപ്പം പരിചയവും പരിശീലനവും വേണ്ടിയിരുന്നു. അതാണ് കടപ്പുറത്തിനടുത്തുള്ള കടൽഗുഹയിൽ അവർ തങ്ങിയത്.
“ഞങ്ങളിൽ മിക്കവരും മനുഷ്യരുടെ കോപ്രായങ്ങൾ സഹിക്കാൻപറ്റാതെ വേറേലോകത്തു പോകാൻ തുടങ്ങി” സന്യാസി നീർനായ് അവരോടു പറഞ്ഞു.
“ഞാനും പോകും... പോകും മുമ്പ് ഇങ്ങനെയൊരു നല്ല കാര്യം ചെയ്യണമെന്നു വിചാരിച്ചു... നിങ്ങളുടെ പരിശ്രമം വിജയിക്കട്ടെ...!!”
ഇവരെ കൂടാതെ ജെല്ലിഫിഷുകളുടെ വിദഗ്ദ്ധ സംഘവും ഹൈഫാ തുറമുഖത്തിനു സമീപം എത്തിക്കഴിഞ്ഞിരുന്നു. ഹൈഫാനഗരത്തിനു സമീപം മനുഷ്യർ കുളിക്കാനും കളിക്കാനും മീൻപിടിക്കാനും ഇറങ്ങുന്ന കടപ്പുറങ്ങൾ, കുടിവെള്ളം ശുദ്ധീകരിക്കുന്ന സംവിധാനങ്ങൾ, നഗരത്തിനാവശ്യമായ വൈദ്യുതി ഉണ്ടാക്കുന്ന ആണവനിലയങ്ങൾ, ഇതിൻ്റെയെല്ലാം സ്ഥാനവും വലുപ്പവും അവർ നോക്കിവച്ചു.
പക്ഷേ, അമ്മൂമ്മയോ മാഗിയോ തിമിംഗലങ്ങളോ പ്രതീക്ഷിക്കാത്ത ഒരു പോരാളിസംഘവും അവർക്കൊപ്പം ചേർന്നു.
മെഡിറ്ററേനിയൻ കടലിലെ കടലിടുക്കായ ജിബ്രാൾട്ടറിൽ മനുഷ്യരുടെ പേടിസ്വപ്നമായി മാറിയ കൊലയാളിത്തിമിംഗലക്കൂട്ടം!!
അവരുടെ നേതാവിൻ്റെ പേരു കേട്ടാൽ ആ പ്രദേശത്ത് ബോട്ടോടിക്കുന്ന സകലമനുഷ്യരും ഞെട്ടിവിറയ്ക്കും...
വെള്ളച്ചി ഗ്ലാഡിസ്!!
- തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.