‘ബ്യൂട്ടി വിത്ത് ബ്രെയിൻ’ എന്നതൊരു അപൂർവ്വ കോമ്പിനേഷനായി നോക്കി കാണുന്നവരുടെ കണക്കുക്കൂട്ടലുകളെയും സ്റ്റീരിയോടൈപ്പ് വാർപ്പ് മാതൃകകളെയും തകർക്കുകയാണ് ഐശ്വര്യ ഷിയോറൻ. മുൻ മിസ്സ് ഇന്ത്യ ഫൈനലിസ്റ്റായ ഐശ്വര്യയാണ് ഇത്തവണ സിവിൽ സർവീസ് പരീക്ഷയിൽ 93-ാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. മോഡലിംഗിനൊപ്പം പഠനത്തിലും തിളങ്ങുന്ന ഈ ഇരുപത്തിമൂന്നുകാരി ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് സ്വന്തമാക്കിയിരിക്കുകയാണ്.
പതിനെട്ടാം വയസ്സിലാണ് ഫെമിന മിസ് ഇന്ത്യ(2016) മത്സരത്തിൽ ഐശ്വര്യ ഫൈനലിസ്റ്റായത്. ശ്രീ റാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് ഐശ്വര്യ. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 97.5 മാർക്കും ഐശ്വര്യ നേടിയിരുന്നു. 2017 ൽ ക്യാറ്റ് പരീക്ഷയിൽ ( കോമൺ അഡ്മിഷൻ ടെസ്റ്റ്) മികച്ച സ്കോർ കരസ്ഥമാക്കിയ ഐശ്വര്യയ്ക്ക് ഐഐഎം-ഇൻഡോറിൽ സീറ്റ് നേടിയിരുന്നു. എന്നാൽ മാനേജ്മെൻറ് പഠനം തന്റെ ലക്ഷ്യമല്ലാത്തതിനാൽ ഐശ്വര്യ ഐഐഎമ്മിൽ ചേർന്നില്ല.
“ഞാനെപ്പോഴും സിവിൽ സർവീസിൽ ചേരാനാണ് ആഗ്രഹിച്ചത്. മോഡലിംഗ് എനിക്ക് ഹോബിയായിരുന്നു. ആ പ്രായത്തിൽ, ഒരുപാട് കാര്യങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഞാനാഗ്രഹിച്ചു. സ്കൂളിലും കോളേജിലുമെല്ലാം ഞാൻ ലീഡറായിരുന്നു, ഡിബേറ്റ് സൊസൈറ്റിയുടെ സജീവ അംഗമായിരുന്നു. സോഷ്യൽ സർവീസ് രംഗത്തും സജീവമായി പങ്കെടുത്തിരുന്നു. ഫാഷൻ ഷോകളിൽ പങ്കെടുക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചത് പ്രശസ്ത ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്രയാണ്. ഞാൻ ഡൽഹിയിലേക്ക് മടങ്ങിയെത്തിയപ്പോൾ എനിക്ക് കൈനിറയെ അവസരങ്ങൾ ലഭിച്ചു. റാമ്പിൽ ചുവടുവെയ്ക്കുന്നതിലെ ആ ആവേശം ഒന്നര വർഷക്കാലം എന്നെ മോഡലിംഗിൽ നിലനിർത്തി. പിന്നീട് വാശിയോടെ ഞാനെന്റെ ആദ്യ പ്രണയത്തിലേക്ക്, അക്കാദമിക്സിലേക്ക് തിരികെ വരികെയായിരുന്നു,” ഐശ്വര്യ പറയുന്നു.
Read more: ദക്ഷിണേന്ത്യയിലെ ആദ്യ ഫയർഫൈറ്ററായി മലയാളി; രമ്യയുടെ വിശേഷങ്ങൾ
രാജസ്ഥാൻ സ്വദേശിയായ ഐശ്വര്യ എല്ലായ്പ്പോഴും സ്ത്രീകളുടെ വിദ്യഭ്യാസം, സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധാലുവാണ്. ഐശ്വര്യയുടെ അമ്മ ഹരിയാനയിൽ നിന്നുള്ള ആളായതിനാൽ, ഖാപ് പഞ്ചായത്തിലെ സ്ത്രീജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങളെയും തനിക്ക് അഭിമുഖത്തിൽ നേരിടേണ്ടി വന്നിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. ” പാനൽ അടിസ്ഥാനപരമായി നിങ്ങളുടെ കാഴ്ചപ്പാട്, അറിവ്, നിങ്ങൾ എങ്ങനെയുള്ള വ്യക്തിയാണെന്ന് എന്നൊക്കെയാണ് പരിശോധിക്കുക. പേഴ്സണൽ റൗണ്ട് അഭിമുഖം നടന്ന ആ ദിവസം ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തിയിരുന്നു. അതിനാൽ അവർ യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ചും വ്യാപാര ഇടപാടിനെക്കുറിച്ചും ദേശീയ ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട പദ്ധതികളെ കുറിച്ചുമൊക്കെ ചോദിച്ചു. ഒരു നയം രൂപകൽപ്പന ചെയ്യുമ്പോൾ എന്റെ ശ്രദ്ധ എന്തായിരിക്കുമെന്നും അവർ തിരക്കി.”
കരസേന ഉദ്യോഗസ്ഥന്റെ മകളായ ഐശ്വര്യ ഇന്ത്യയിലുടനീളം സഞ്ചരിച്ച അനുഭവപരിചയമുളള വ്യക്തി കൂടിയാണ്. സ്ത്രീ ശാക്തീകരണമാണ് ഈ കാലത്തിന്റെ ആവശ്യമെന്നാണ് ഐശ്വര്യയുടെ കാഴ്ചപ്പാട്.
ആദ്യശ്രമത്തിൽ ഐഎഎസ് ലഭിച്ചിരുന്നില്ലെങ്കിൽ താൻ വീണ്ടും ശ്രമം തുടർന്നേനെ എന്ന് ഐശ്വര്യ പറയുന്നു. “ശ്രദ്ധ കേന്ദ്രീകരിക്കുക, ഒന്നും എളുപ്പത്തിൽ വിട്ടുകൊടുക്കരുത്,” എന്നതാണ് ഐശ്വര്യയുടെ വിജയമന്ത്രം.
പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി ഇടക്കാലത്ത് സോഷ്യൽ മീഡിയയോടും ഐശ്വര്യ വിട പറഞ്ഞിരുന്നു. “ഫോണിൽ നിന്നും ശ്രദ്ധ മാറാതെ എനിക്ക് പഠനത്തിൽ ശ്രദ്ധിക്കാനാവില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ താൽക്കാലികമായി ഡീ ആക്റ്റീവ് ചെയ്തത്.”
ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലും ചേരാതെയാണ് സിവിൽ സർവീസിനായി ഐശ്വര്യ തയ്യാറെടുപ്പുകൾ നടത്തിയത്. സ്വയം പഠനത്തിലാണ് താൻ വിശ്വസിക്കുന്നതെന്നും ഐശ്വര്യ പറയുന്നു. “ഞാൻ രണ്ടു മൂന്നു വെബ്സൈറ്റുകളിൽ നിന്നുള്ള സ്റ്റഡി മെറ്റീരിയലുകൾ പിന്തുടരുകയും അവരുടെ മോക്ക് സീരീസിൽ പങ്കെടുക്കുകയും ചെയ്തു. കറന്റ് അഫയേഴ്സിനു പുറമേ, ഞാൻ മൂന്ന് എഡ്യുടെക് വെബ്‌സൈറ്റുകളെയും പത്രങ്ങളെയും ആശ്രയിച്ചു.”
Read more: നാല്പതുകളിൽ ഒരുവള്‍ കണ്ണാടി നോക്കുമ്പോൾ അഥവാ ഒരു പൂമ്പാറ്റയുടെ ജീവിതചക്രം