ന്യൂഡൽഹി: കേരളത്തിൽ ഇത്തവണ കാലവർഷം ജൂൺ നാലിന് എത്തിയേക്കും. അതേസമയം, ഇത്തവണ മഴയുടെ അളവ് കുറവായിരിക്കുമെന്നാണ് രാജ്യത്തെ ഒരേയൊരു സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ് പറയുന്നത്.
സാധാരണ ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം എത്തുന്നത്. ജൂലൈ പകുതിയോട രാജ്യമാകെ എത്തും. ഈ വർഷം രാജ്യത്താകെ 93 ശതമാനം മഴ ലഭിക്കുമെന്നാണ് സ്കൈമെറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. സാധാരണ രാജ്യത്ത് പ്രതിവർഷം ലഭിക്കുന്ന മഴയിൽ 70 ശതമാനവും മൺസൂൺ സീസണിലാണ് ലഭിക്കുന്നത്.
അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥ തുടരും. കേരളത്തിൽ താപനിലയിൽ കാര്യമായ മാറ്റമുണ്ടാകില്ല. ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ചൂട് കൂടുതലായിരിക്കും. മറ്റു ജില്ലകളിൽ താപനില സാധാരണ നിലയിലായിരിക്കും. ഇന്നു ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്, 37 ഡിഗ്രി സെൽഷ്യസ്.
Kerala Weather: കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
മേയ് 14 മുതൽ 18 വരെയുളള 5 ദിവസങ്ങളിൽ കേരളത്തിലെ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, ലക്ഷദ്വീപിൽ മേയ് 14, 15 തീയതികളിൽ വരണ്ട കാലാവസ്ഥയായിരിക്കും. മേയ് 16, 17, 18 തീയതികളിൽ ലക്ഷദ്വീപിന്റെ ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 14 മുതൽ 18 വരെയുളള ദിവസങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പൊന്നും ഇല്ല.
തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം.
മേയ് 16 വരെ തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ചില ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.