തിരുവനന്തപുരം: 1992ലാണ് ഇന്നും രാജ്യത്തിന്റെ ഉണങ്ങാത്ത മുറിവായ ബാബറി മസ്ജിദ് ധ്വംസനം അരങ്ങേറിയത്. ഉത്തരേന്ത്യ മുഴുവന്‍ കത്തിയെരിയുമ്പോഴും കേരളം സമാധാനത്തിന്റെ മണ്ണായി നിലകൊണ്ടു. 92ലെ കലാപകാലത്ത് കേരളത്തെ രക്ഷിച്ചത് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളോ നേതാക്കളോ അല്ലെന്നാണ് പുതിയ വെളിപ്പെടുത്തൽ. അതാരാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തുകയാണ്. വനിതാ മാസികക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.
ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് കേരളത്തില്‍ കലാപമുണ്ടാകാതിരുന്നതിന് കാരണം മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ. ഒരു മലയാളം വനിത വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡിജിപിയുടെ പ്രസ്താവന. 1992ലാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഈ സമയം കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനെ നേരിടാന്‍ പോലീസ് കണ്ടെത്തിയ വഴിയായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും.
കേബിള്‍ ഓപ്പറേറ്റര്‍മാരെ വിളിച്ചുവരുത്തി ചാനലുകളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ സംപ്രേഷണം ചെയ്യാന്‍ ആവശ്യപ്പെട്ടു. ആ തന്ത്രം ഫലം കണ്ടതായും ഡിജിപി അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ ആളുകളെ വീട്ടിനുള്ളില്‍ തന്നെ പിടിച്ചിരുത്താന്‍ സഹായിച്ചു. ഇത്തരത്തില്‍ എത്ര വലിയ പ്രശ്‌നങ്ങള്‍ക്കും നിസാര വഴികളിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.
എന്നാല്‍ ബെഹ്‌റ പറയുന്നതിനോട് സോഷ്യല്‍ മീഡിയ യോജിക്കുന്നില്ല. വസ്തുതാപരമായി തെറ്റുണ്ട് എന്നത് തന്നെ കാരണം. 1993ലാണ് കേരളത്തിലെ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് സംപ്രേഷണം തുടങ്ങിയത്. ഡിജിപി വെറുതെ ‘തള്ളി’യതാണോ എന്നാണ് സോഷ്യൽ മീഡിയയുടെ സംശയം.