/indian-express-malayalam/media/media_files/T2tFru5B9JKlqVwoCMTc.jpg)
ഓരോ മനുഷ്യരും വിട പറയുമ്പോൾ, അവർ സ്നേഹത്തോടെ വാങ്ങി സൂക്ഷിച്ച വസ്തുക്കൾ, വസ്ത്രങ്ങൾ എല്ലാം ഭൂമിയിൽ അനാഥമാകുകയാണ്. വിട പറഞ്ഞ മനുഷ്യർ അവശേഷിപ്പിച്ച ഓർമകളെ, അവരുപയോഗിച്ച വസ്തുക്കളെ ഒക്കെ അവരുടെ പ്രിയപ്പെട്ട മനുഷ്യർ എങ്ങനെയാവും നോക്കി കാണുക? ചിലർ മരിച്ചുപോയവരുമായി ബന്ധപ്പെട്ട വസ്തുക്കളും വസ്ത്രങ്ങളുമെല്ലാം ഉപേക്ഷിച്ചു കളയും. ചിലരാവട്ടെ, അവയെ അവസാന ഓർമയെന്നവണ്ണം ജീവിതത്തോട് ചേർത്തുപിടിക്കും.
നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സൗഭാഗ്യ വെങ്കിടേഷ് പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡിസംബർ ഒന്നിനായിരുന്നു അഭിനേത്രിയും സംഗീതഞ്ജയും സൗഭാഗ്യയുടെ മുത്തശ്ശിയുമായ സുബ്ബലക്ഷ്മി വിടവാങ്ങിയത്. കഴിഞ്ഞ ദിവസം അമ്മൂമ്മ താമസിച്ച വീടൊഴിഞ്ഞു കൊടുക്കുന്നതിന്റെ സങ്കടകരമായൊരു വീഡിയോയും സൗഭാഗ്യ ഷെയർ ചെയ്തിരുന്നു.
അമ്മൂമ്മയുടെ കളക്ഷനിൽ നിന്നും തന്നിലേക്ക് എത്തിച്ചേർന്ന വിലമതിക്കാനാവാത്ത സ്വത്തുകൾ പരിചയപ്പെടുത്തുകയാണ് സൗഭാഗ്യ. "സ്വത്ത് എന്ന വാക്കിനു നമ്മൾ എന്തു അർത്ഥം കൊടുക്കുന്നു എന്നതിനെ പോലിരിക്കും. അമ്മൂമ്മയിൽ നിന്നും എനിക്കു കിട്ടിയ ഇതെല്ലാം എനിക്കേറെ വിലപ്പെട്ടതാണ്," എന്നാണ് സൗഭാഗ്യ പറയുന്നത്.
സാരികൾ, വിഗ്രഹങ്ങൾ, പാത്രങ്ങൾ എന്നിവയുടെ വലിയൊരു ശേഖരം തന്നെ അമ്മൂമ്മയ്ക്കുണ്ടായിരുന്നുവെന്നും സൗഭാഗ്യ പറയുന്നു. "പാത്രങ്ങൾ വാങ്ങി സൂക്ഷിക്കാൻ അമ്മൂമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്നു."
തിരുവനന്തപുരം സ്വദേശിനിയായ സുബ്ബലക്ഷ്മി കുട്ടിക്കാലത്ത് തന്നെ സംഗീതം പരിശീലിച്ചിരുന്നു. ജവഹർ ബാലഭവനിൽ ഏകദേശം 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കി. ആകാശവാണിയിലും പ്രവർത്തിച്ചിരുന്നു. ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ഹോർലിക്സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് ക്യാമറയുടെ മുന്നിലെത്തുന്നത്.
നർത്തകിയും അഭിനേത്രിയുമായ മകൾ താരാകല്യാണിനൊപ്പം ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണ സെറ്റിൽ എത്തിയപ്പോൾ നടൻ സിദ്ധിക്കിനെ പരിചയപ്പെട്ടു, അതാണ് നന്ദനം സിനിമയിലേക്ക് എത്തിച്ചേരാൻ കാരണമായത്. തുടർന്ന് ഏറെ സിനിമകളിൽ മുത്തശ്ശിയായും ഹാസ്യരസപ്രധാനമായ വേഷങ്ങളും അവതരിപ്പിച്ചു. കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം, രാപ്പകൽ എന്നിവയെല്ലാം ശ്രദ്ധേയ ചിത്രങ്ങളാണ്. 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലെ ഗാനം ആലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തുടക്കമിട്ടിരുന്നു. ഇപ്പോള്‍ മലയാളം കടന്നു ബോളിവുഡില്‍ വരെ എത്തിയിട്ടുണ്ട് സുബ്ബലക്ഷ്മിയമ്മ. അകാലത്തില്‍ അന്തരിച്ച യുവതാരം സുശാന്ത് സിങ് രജ്‌പുത് നായകനായ 'ദിൽ ബെച്ചാര' എന്ന ചിത്രത്തിലൂടെയായിരുന്നു സുബ്ബലക്ഷ്മിയമ്മയുടെ ഹിന്ദി അരങ്ങേറ്റം.
Read more:
- 30 വർഷം സ്നേഹമായി, കരുത്തായി നിന്ന എന്റെ സുബ്ബു പോയി: വേദനയോടെ സൗഭാഗ്യ
- മമ്മൂട്ടി ചോദിച്ചു, എന്നാല്‍ ഞാന്‍ ഡാര്‍ലിംഗ് എന്ന് വിളിച്ചോട്ടേ?; സൂപ്പര്‍സ്റ്റാറുമായുള്ള സുബ്ബലക്ഷ്മിയമ്മയുടെ 'സ്നേഹക്കഥ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us