/indian-express-malayalam/media/media_files/uploads/2023/06/indulekha.jpg)
ഇന്ദുലേഖയും കുടുംബവും
ദൂരദർശൻ കാലം മുതൽ മലയാള മിനിസ്ക്രീനിലെ സുപരിചിത മുഖമാണ് നടി ഇന്ദുലേഖ. പ്രതിസന്ധികളെ തരണം ചെയ്തു വന്ന ജീവിതമാണ് ഇന്ദുലേഖയുടേത്. 9 വർഷം മുൻപാണ് ആരോഗ്യപ്രശ്നങ്ങൾ മൂലം ഇന്ദുലേഖയുടെ ഭർത്താവ് ശങ്കരൻകുട്ടി മരിക്കുന്നത്. ഭർത്താവിന്റെ ഓർമകൾ പങ്കുവച്ച് ഇന്ദുലേഖ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
"എന്നും ഞങ്ങളുടെ ഹൃദയത്തിൽ.. തീരാനഷ്ടം. നീയില്ലാതെ 9 വർഷം," എന്നാണ് കുടുംബചിത്രങ്ങൾ ഷെയർ ചെയ്ത് ഇന്ദുലേഖ കുറിച്ചത്.
ഭർത്താവിന്റെ അസുഖകാലത്തെ കുറിച്ചും കഷ്ടതകളെ കുറിച്ചുമൊക്കെ മുൻപും പല അഭിമുഖങ്ങളിലും ഇന്ദുലേഖ സംസാരിച്ചിട്ടുണ്ട്. "പുറത്തുനിന്ന് നോക്കുന്നവർക്ക് നമ്മൾ ഗ്ലാമർ ലോകത്താണ്, സന്തോഷം മാത്രമുള്ള​ ആളുകളാണ് നമ്മളെന്നാണ് ആളുകളുടെ ധാരണ. ഭർത്താവ് ആരോഗ്യപ്രശ്നങ്ങളുമായി ആശുപ്രതിയിൽ അഡ്മിറ്റ് ആയപ്പോൾ ഞാൻ 'ദേവി മഹാത്മ്യം' സീരിയലിൽ ദേവിയായി അഭിനയിച്ചു വരികയാണ്. സീരിയലിൽ നിന്നും അധികം ബ്രേക്ക് എടുത്ത് മാറി നിൽക്കാൻ പറ്റാത്ത സമയം. ഞാൻ പോയില്ലെങ്കിൽ സീരിയലിന്റെ ടെലികാസ്റ്റ് മുടങ്ങും. ഒടുവിൽ ഭർത്താവിന്റെ കാര്യങ്ങൾ നോക്കാൻ ഒരു നഴ്സിനെ ഏൽപ്പിച്ച് ഷൂട്ടിംഗിനു പോവേണ്ടി വന്നു. അന്ന് എന്നെയും എന്റെ സാഹചര്യങ്ങളെയും നേരിട്ട് അറിയാവുന്ന ചിലർ, ഭർത്താവ് വയ്യാതെ കിടക്കുമ്പോഴും മേയ്ക്കപ്പ് ഇട്ട് അഭിനയിക്കാൻ പോയിരിക്കുന്നു എന്നു പറഞ്ഞ് കുറ്റപ്പെടുത്തി. ജീവിതത്തിൽ തളർന്നു പോയ ഒരവസരമാണത്."
ഭർത്താവിന്റെ മരണത്തോടെ തളർന്നുപോയ തന്നെ മോട്ടിവേറ്റ് ചെയ്ത് തിരികെ കൊണ്ടുവന്നത് സുഹൃത്തുക്കളാണെന്നും ഇന്ദുലേഖ പറഞ്ഞു. ഉണ്ണിമായ എന്നൊരു മകളാണ് ഇന്ദുലേഖയ്ക്ക് ഉള്ളത്.
"ഭർത്താവ് മരിച്ച ഒരു സ്ത്രീ എങ്ങനെ നടക്കണം, എന്തൊക്കെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. അത് മാറ്റി നിര്‍ത്തിയിട്ട് വേണം നമുക്ക് ജീവിച്ച് പോകാൻ. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വേണ്ടപ്പെട്ടവരെയും വീട്ടുകാരെയും മാത്രം ബോധിപ്പിച്ചാൽ മതിയെന്ന് വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് ഇപ്പോൾ. വീട്ടുകാരും മകളുമാണ് എല്ലാ കാര്യങ്ങളിലും സപ്പോർട്ട് തരുന്നത്. അഭിനയത്തിലും കോസ്റ്റ്യൂമിലുമെല്ലാം മകൾ അഭിപ്രായങ്ങൾ പറയും."
എംബിഎ ബിരുദധാരിയായ ഇന്ദുലേഖ ഇടക്കാലത്ത് ഏതാനും ബാങ്കുകളിലും ജോലി ചെയ്തിരുന്നു. സ്വപ്നം കണ്ട് എത്തിപ്പെട്ടതല്ല അഭിനയത്തിൽ, യാദൃശ്ചികമായി സംഭവിച്ചതാണെന്നാണ് തന്റെ അഭിനയജീവിതത്തെ കുറിച്ച് ഇന്ദുലേഖ പറയുക. മൂന്നര വയസ്സു മുതൽ ഡാൻസ് പഠിക്കുന്ന ഇന്ദുലേഖ വളരെ യാദൃശ്ചികമായാണ് സീരിയൽ ലോകത്ത് എത്തിപ്പെട്ടത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത 'ഹീറോസ്' എന്ന സീരിയലിലേക്ക് ഇന്ദുലേഖയ്ക്ക്​ അവസരം ലഭിക്കുന്നത്. പിന്നീട് നിരവധി ടെലിഫിലിമുകളുടെയും മെഗാസീരിയലുകളുടെയും ഭാഗമായ ഇന്ദുലേഖ ഇതുവരെ എഴുപത്തഞ്ചോളം സീരിയലുകളിലും 15 സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.