തിരുവനന്തപുരം: പ്രശസ്ത സീരിയൽ, സിനിമാ താരം രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 22 വർഷമായി ടെലിവിഷൻ പരമ്പരകളിൽ സജീവ സാന്നിധ്യമായിരുന്നു.
നാടകരംഗത്തുനിന്നു സീരിയലിൽ എത്തിയ നടനാണ് രമേശ്. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കുമ്പോഴാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിനു ശേഷം മിനിസ്‍ക്രീനിലേക്ക് എത്തി. ചില സിനിമകളുടെയും ഭാഗമായിട്ടുണ്ട്.
നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ,എം ബാദുഷയാണ് സോഷ്യൽ മീഡിയയിലൂടെ നടന്റെ വിയോഗ വാർത്ത ആദ്യം അറിയിച്ചത്. “പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്ന് ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ” എന്നാണ് ബാദുഷ ഫേസ്ബുക്കിൽ കുറിച്ചത്.
നമ്മൾ കുറച്ചു നാളുകൾക്ക് മുൻപ് സംസാരിച്ചപ്പോഴും ഒരുപാട് സന്തോഷത്തോടെ ആയിരുന്നല്ലോ സംസാരിച്ചത്.. പിന്നെ തിരക്ക് പിടിച്ച വർക്കുകൾക്ക് ഇടയിലും ആയിരുന്നു.. ഇത്ര പെട്ടെന്നു ഇങ്ങനെ സംഭവിക്കാൻ എന്താ,മനസ്സിലാകുന്നില്ലല്ലോ.. ഒന്നും അറിയുന്നില്ലല്ലോ, എന്നായിരുന്നു സീമ ജി.നായരുടെ വാക്കുകൾ.
മഞ്ജു വാര്യരും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആദരാഞ്ജലികൾ അറിയിച്ചിട്ടുണ്ട്.

- മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918