/indian-express-malayalam/media/media_files/uploads/2023/06/major-ravi-midhun-biggboss.jpg)
അനിയൻ മിഥുൻ, മേജർ രവി
Bigg Boss Malayalam Season 5: ബിഗ് ബോസ് മത്സരാർത്ഥി അനിയൻ മിഥുൻ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ടാസ്കിനിടെ പറഞ്ഞ കഥയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. കോളേജ് പഠനകാലത്ത് കശ്മീരിലേക്ക് പോയതും അവിടെ വച്ച് പാര കമാന്റോയായ സന എന്ന സൈനിക ഉദ്യോഗസ്ഥയെ പരിചയപ്പെട്ടതും പ്രണയത്തിലായതുമായ കാര്യങ്ങളാണ് തന്റെ ജീവിതകഥയുടെ ഭാഗമായി മിഥുൻ പറഞ്ഞത്. ആദ്യം താൻ പ്രണയം നിരസിച്ചെന്നും എന്നാൽ പ്രണയം പറയാന്‍ തയ്യാറായി പോയപ്പോള്‍ നെറ്റിയില്‍ വെടിയേറ്റ് സന മരിച്ച വിവരമാണ് അറിഞ്ഞതെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമായിരുന്നു മിഥുൻ പറഞ്ഞത്. മിഥുന്റെ ജീവിത കഥയെ പ്രേക്ഷകരിൽ പലരും സംശയത്തോടെയാണ് കേട്ടത്. അന്നു തന്നെ സമൂഹമാധ്യമങ്ങളിൽ പലരും ഈ കഥയിലെ വിശ്വാസ്യത ചോദ്യം ചെയ്ത് കുറിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
വാരാന്ത്യ എപ്പിസോഡിനു മോഹൻലാൽ എത്തിയപ്പോൾ, മിഥുനോട് കഥയിൽ വാസ്തവമുണ്ടോ എന്നു ചോദിക്കുകയും പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി കൊടുക്കുകയും ചെയ്തിരുന്നു. ഇന്ന് വരെ ഇന്ത്യന്‍ ആര്‍മിയില്‍ പാരാകമാന്റോയില്‍ ഒരു വനിത പോയിട്ടില്ലെന്നും മിഥുന്‍ ക്യാമ്പിന് അകത്തുപോയി എന്ന കഥ വിശ്വസിക്കാനാകുന്നില്ലെന്നുമൊക്കെയുള്ള വസ്തുതകൾ മോഹൻലാൽ എടുത്തു പറയുകയുണ്ടായി. എന്നാൽ മോഹൻലാൽ കാര്യങ്ങൾ ഗൗരവത്തോടെ അവതരിപ്പിച്ചിട്ടും എന്താണ് സത്യമെന്നു തുറന്നു പറയാതെ, പറഞ്ഞ വാക്കുകളിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു മിഥുൻ. ഇത് വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്.
ബിഗ് ബോസ് വീട്ടില്‍ മിഥുന്‍ പറഞ്ഞ കഥകളെല്ലാം പച്ചക്കള്ളമാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേജര്‍ രവി ഇപ്പോൾ. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളിലൊന്നായ ആര്‍മിയെക്കുറിച്ച് ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മിഥുനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ സാധിയ്ക്കുമെന്നും മേജർ രവി പറയുന്നു.
"മിഥുൻ ആര്‍മിയെക്കുറിച്ച് പറഞ്ഞ കഥകള്‍ ഒരിക്കലും യോജിയ്ക്കാന്‍ കഴിയുന്നതല്ല. തോക്കുകളും കത്തികളും നിരത്തിയിട്ടിരിക്കുന്നതിനെക്കുറിച്ച് അയാള്‍ പറയുന്നുണ്ട്. പുതിയ തോക്കുകള്‍ കണ്ടു എന്നാണ് മിഥുന്‍ പറയുന്നത്. ഒരിയ്ക്കലും പുതിയ തോക്കുകള്‍ കമാന്‍ഡോസിന്റെ കൈകളില്‍ എത്തില്ല. കാരണം പല തലങ്ങളിലായി അത് പരിശോധിച്ചാണ് കമാന്‍ഡോസിലേയ്ക്ക് ആയുധങ്ങള്‍ എത്തിയ്ക്കുന്നത്. അത് ഒരിയ്ക്കലും അവരുടെ താമസ സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകാനും സാധിക്കില്ല. അതുപോലെ, ഒരു സിവിലിയനും ആര്‍മി ക്യാമ്പിലേയ്ക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളിലൊന്നായ ആര്‍മിയെക്കുറിച്ച് ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അയാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ സാധിയ്ക്കും. ഈ എപ്പിസോഡ് കണ്ട് എന്റെ ബാച്ച്‌മേറ്റായിരുന്ന ഒരു മലയാളി ജനറല്‍ എനിക്ക് മെസേജ് ചെയ്തിരുന്നു. ഈ വിഷയം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തില്‍ ഇന്നുവരെ പാരാ കമാന്‍ഡോയില്‍ ഒരു വനിതപോലും ഉണ്ടായിട്ടില്ല. പട്ടാളത്തിലേയ്ക്ക് ആദ്യമായി വനിതകള്‍ വരുന്നത് 1992-ല്‍ ആണ്. ഏറ്റവും റിസ്‌ക്കുള്ള സെക്ഷനാണ് പാരാ കമാന്‍ഡോ. മിഥുൻ പറഞ്ഞതുപോലെ ഒരു ലേഡി ഓഫീസറും ഇന്ത്യന്‍ ആര്‍മിയില്‍ മരിച്ചിട്ടില്ല."
മിഥുന്‍ വുഷു ഇന്റെര്‍നാഷണല്‍ ചാമ്പ്യനാണെന്ന് പറയുന്നതും കള്ളമാണെന്ന് മേജർ രവി പറഞ്ഞു. "വുഷുവിന്റെ കേരള അസോസിയേഷന്റെ പ്രതിനിധി ഡോ. ആരിഫ് എനിക്ക് മെസേജ് അയച്ചിരുന്നു, മിഥുന് വുഷു ചാമ്പ്യൻഷിപ്പുമായി യാതൊരു കണക്ഷനുമില്ലെന്നാണ് ആരിഫ് വ്യക്തമാക്കിയത്," മേജർ രവി കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിൽ, അഗ്നിപരീക്ഷകളാവും അനിയൻ മിഥുന് നേരിടേണ്ടി വരിക എന്ന സൂചനകളാണ് പലയിടങ്ങളിൽ നിന്നും ഉയർന്നു വരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.