scorecardresearch

കഞ്ചാവും പുലിനഖവും തെറ്റ്, പക്ഷേ വേടന്റെ അമ്മയുടെ വംശം തേടിപ്പോകൽ വേട്ട തന്നെയാണ്: കിടിലം ഫിറോസ്

"കഞ്ചാവ് കേസിനു ശിക്ഷ കിട്ടണം, പുലിയുടെ പല്ലിനും കിട്ടട്ടെ ശിക്ഷ. പക്ഷേ എരിച്ചു പാടുന്നവന്റെ തീ കെടുത്താൻ അവന്റെ അമ്മയുടെ വംശം തേടിപ്പോകൽ വേട്ട തന്നെയാണ്," വേടനു പിന്തുണയുമായി കിടിലം ഫിറോസ്

"കഞ്ചാവ് കേസിനു ശിക്ഷ കിട്ടണം, പുലിയുടെ പല്ലിനും കിട്ടട്ടെ ശിക്ഷ. പക്ഷേ എരിച്ചു പാടുന്നവന്റെ തീ കെടുത്താൻ അവന്റെ അമ്മയുടെ വംശം തേടിപ്പോകൽ വേട്ട തന്നെയാണ്," വേടനു പിന്തുണയുമായി കിടിലം ഫിറോസ്

author-image
Television Desk
New Update
Kidilam Firoz Vedan

റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തു വരുന്നത്. കഴിഞ്ഞ ദിവസം ഗായകൻ  ഷഹബാസ് അമനും നടിയും സാമൂഹ്യ പ്രവർത്തകയുമായ ലാലി പി.എമ്മുമെല്ലാം വേടന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. 

Advertisment

ഇപ്പോഴിതാ, വേടനെ പിന്തുണച്ച് നടനും അവതാരകനും റേഡിയോ ജോക്കിയും ബിഗ് ബോസ് താരവുമായിരുന്ന കിടിലം ഫിറോസ്. "കഞ്ചാവ് ഉപയോഗിച്ചത് തെറ്റ്. പുലിനഖം അണിഞ്ഞതും തെറ്റ്. അതിനവന്റെ അമ്മയുടെ വേര് തപ്പിയത്, അതിലൊരു വാർത്ത പടച്ചത് ശരിയോ എന്നതാണ് ചോദ്യം!," എന്നാണ് ഇൻസ്റ്റഗ്രാം കുറിപ്പിൽ കിടിലം ഫിറോസ് ചോദിക്കുന്നത്.

"കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട സംവിധായകരുടെയോ തമ്പുരാക്കന്മാരുടെയോ മക്കളുടെയോ നടന്മാരുടെയോ അമ്മയുടെ വംശമേത് എന്നാരും തപ്പിയില്ല. പക്ഷേ വേടന്റെ അമ്മ ശ്രീലങ്കൻ വംശജയാണ് എന്നത് വെണ്ടയ്ക്ക വലിപ്പത്തിൽ വാർത്തു വന്നു. എന്തിന്? കഞ്ചാവ് കേസിനു ശിക്ഷ കിട്ടണം, പുലിയുടെ പല്ലിനും കിട്ടട്ടെ ശിക്ഷ. പക്ഷേ എരിച്ചു പാടുന്നവന്റെ തീ കെടുത്താൻ അവന്റെ അമ്മയുടെ വംശം തേടിപ്പോകൽ വേട്ട തന്നെയാണ്," ഫിറോസ് കുറിച്ചു.

Advertisment

വേടൻ ഇവിടെ വേണം എന്നാണ് കഴിഞ്ഞ ദിവസം വേടന് പിന്തുണ പ്രഖ്യാപിച്ച്  ഷഹബാസ് അമൻ കുറിച്ചത്. വേടനൊപ്പമാണെന്നും അഞ്ചു ഗ്രാം കഞ്ചാവല്ല വേടനെ നിർണയിക്കുന്നതെന്നുമായിരുന്നു ലാലി പി.എമ്മിന്റെ പ്രതികരണം. 

"ഞാൻ വേടനൊപ്പമാണ്. ആ 5 ഗ്രാം കഞ്ചാവല്ല അവനെ നിർണയിക്കുന്നത്. അവൻ പാടിയ പതിനായിരം ടൺ പ്രഹരശേഷിയുള്ള റാപ്പുകളാണ്. അത് കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആർത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്. തീർച്ചയായും വേടൻ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നു എന്ന് തോന്നുന്നു. തല പോകുന്ന തെറ്റൊന്നുമല്ല ചെയ്തത്, കൂടുതൽ തെളിമയോടെ നിൻ്റെ ശബ്ദം ഇവിടത്തെ സവർണ തമ്പുരാക്കന്മാർക്ക് നേരേ ഉയരണം," ലാലി പി.എമ്മിന്റെ വാക്കുകളിങ്ങനെ. 

കഴിഞ്ഞ ദിവസം വേടന്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലായിരുന്നു കഞ്ചാവും 9.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തത്. ആ കേസിൽ ജാമ്യം നൽകിയെങ്കിലും, വേടന്റെ മാലയിലെ ലോക്കറ്റിൽ പുലിപ്പല്ല് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് വേടനെ അറസ്റ്റ്  ചെയ്യുകയായിരുന്നു. കേസിന്റെ അന്വേഷണത്തിനായി വേടനെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

Read More

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: