/indian-express-malayalam/media/media_files/uploads/2020/07/Vivek-Gopan-Karthika-Deepam.jpg)
'പരസ്പരം' എന്ന സീരിയലിലെ സൂരജ് എന്ന കഥാപാത്രത്തെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് അത്രയെളുപ്പം മറക്കാനാവില്ല. ഭാര്യയെ പഠിപ്പിച്ച് ഐഎഎസ് പദവിയിലെത്തിച്ച സ്നേഹസമ്പന്നനായ ഭർത്താവിന്റെ കഥാപാത്രം വിവേക് ഗോപൻ എന്ന നടന് സമ്മാനിച്ച താരമൂല്യം ചെറുതല്ല.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള മിനിസ്‌ക്രീനിൽ സജീവമാകുകയാണ് പ്രേക്ഷകരുടെ പ്രിയതാരം വിവേക് ഗോപൻ. സീ കേരളത്തിലെ ഏറ്റവും പുതിയ സീരിയലായ ‘കാർത്തികദീപത്തിലൂടെയാണ്' വിവേക് തിരിച്ചു വരുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8 മണിക്കാണ് സീരിയലിന്റെ സംപ്രേഷണം.
കാർത്തിക എന്ന അനാഥയായ പെൺകുട്ടിയുടെ കഥയും അവൾക്ക് ജീവിതത്തിൽ നേരിടേണ്ടി വരുന്ന കഷ്ടതകളുമാണ് 'കാർത്തികദീപം' പറയുന്നത്. കാർത്തികയായിയെത്തുന്നത് സ്‌നിഷ ചന്ദ്രനാണ്. അരുൺ എന്ന നായക കഥാപാത്രത്തെയാണ് വിവേക് ഗോപൻ അവതരിപ്പിക്കുന്നത്. തൃപ്രയാറിൽ ഷൂട്ടിംഗ് ലൊക്കേഷനിലെ ഒഴിവു സമയത്തു വിവേക് പുതിയ സീരിയലിന്റെ വിശേഷങ്ങൾ പങ്ക് വെക്കുകയാണ്.
‘കാർത്തികദീപത്തിലെ" കഥാപാത്രം
അരുൺ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. സത്യസന്ധനായ ഒരു സാധാരണക്കാരനാണ് അയാൾ. അരുണിന് ആദ്യ കാഴ്ചയിൽ തന്നെ കാർത്തികയോട് ഇഷ്ടം തോന്നുന്നുണ്ട്. അത് അയാൾ അവളോട് തുറന്നു പറയുകയും ചെയ്യുന്ന. എന്നാൽ അവൾക്ക് അയാളോട് ഒരു താല്പര്യവും ഇല്ല. കാർത്തികയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന നായക കഥാപാത്രമാണ് അരുൺ.എന്റെ കരിയറിൽ ചെയ്യാൻ ഞാൻ കാത്തിരുന്ന തരത്തിലുള്ള റോളാണ് ഇത്. അഭിനയസാധ്യതയുള്ള ഒരു കഥാപാത്രം. മലയാളികൾക്ക് ഉൾകൊള്ളാൻ കഴിയുന്ന ഒരു കഥാപാത്രം കൂടിയാണ് 'കാർത്തികദീപത്തിലെ' അരുൺ.
കോവിഡ്കാല ഷൂട്ടിംഗ് അനുഭവങ്ങൾ
തൃശ്ശൂരിലെ തൃപ്രയാർ എന്ന മനോഹരമായ ഗ്രാമമാണ് കഥാപശ്ചാത്തലം. മനോഹരമായ ഒരു സ്ഥലമാണ് ഇവിടം. പച്ചവയലേലകളാൽ സമ്പന്നമായ ഈ സ്ഥലത്തെ ഓരോ കാഴ്ചയും പുതിയ അനുഭവമാണ്. കോവിഡ് കാലത്ത് വളരെ കരുതലോടെയാണ് ചിത്രീകരണം. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നത് കൊണ്ട് പഴയതു പോലെ തിരക്കൊന്നും ഷൂട്ടിംഗ് സ്ഥലത്ത് ഇല്ല. അതിനാൽ തന്നെ വളരെ വേഗത്തിൽ തന്നെ ചിത്രീകരണം നടക്കുന്നുണ്ട്. പിന്നെ കൂടെ അഭിനയിക്കുന്നവരെയെല്ലാം അറിയാവുന്നത് കൊണ്ട് ഒരു കുടുംബം പോലെയാണ്.
വളരെ പരിചയസമ്പന്നരായ തലമുറയിലെ അഭിനേതാക്കൾക്കൊപ്പം അഭിനയിക്കുന്നത് രസകരമാണ്. സ്നിഷയ്‌ക്കൊപ്പം ഞാൻ നായകനായി ആദ്യമായി അഭിനയിക്കുകയാണ്. വളരെ രസമുള്ള ഒരു കോമ്പിനേഷൻ ആണ് ഞങ്ങളുടേത്. യദു ചേട്ടനിൽ നിന്ന് ഒരുപാടു പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നുണ്ട്. അദ്ദേഹമൊക്കെ നമ്മളെക്കാൾ എത്രയോ സീനിയർ ആണ്. എന്നാലും നമ്മളോടൊപ്പം നിൽക്കും. തെറ്റുകൾ ചൂണ്ടി കാണിക്കുകയും തിരുത്തി തരികയും ചെയ്യും. മറ്റു സഹപ്രവർത്തകരും പൂർണ പിന്തുണയാണ് തരുന്നത്. ഒരു നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും എനിക്ക് ഒരു മികച്ച പഠനാനുഭവമാണ് ‘കാർത്തികദീപം’.
ലോക്ക്ഡൗൺകാല അനുഭവങ്ങൾ
ഒരുപാട് നാളുകൾക്കു ശേഷമാണ് ഞാൻ കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത്. എന്റെ ഭക്ഷണക്രമം ശരിയാക്കാനും ഫിറ്റ്നസ് ദിനചര്യ കർശനമായി പാലിക്കാനും ഈ സമയം നന്നായി ഉപയോഗിച്ചു. മകൻ സിദ്ധാർത്ഥിനൊപ്പം കുറെ ദിവസങ്ങൾ കൂടാൻ പറ്റിയതെന്നതാണ് ഈ ലോക്ക്ഡൗൺ തന്ന വലിയ ഭാഗ്യം. ഒരു വേനൽക്കാല അവധി പോലെയായിരുന്നു. കുറെ സിനിമകൾ കണ്ടു . ഭാര്യ സുമിയുമായി ചേർന്ന് ചില പാചക പരീക്ഷണങ്ങളും നടത്തി നോക്കിയിരുന്നു.
ക്രിക്കറ്റ് പ്രണയം
അഭിനയരംഗത്തേക്ക് കടന്നു വരാൻ ക്രിക്കറ്റ് ഒരുപാട് സഹായിച്ചിട്ടുണ്ട്. ക്രിക്കറ്റ് തീർച്ചയായും എന്റെ ആദ്യത്തെ പാഷനുകളിൽ ഒന്നാണ്. പൂർണ്ണ സമയ കളികളൊന്നും ഇപ്പോഴില്ല. സമയം കിട്ടുമ്പോൾ കുട്ടികൾക്ക് ചില കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ പോകാറുണ്ട്. ക്രിക്കറ്റ് ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവസരം വന്നാൽ ഗ്രൗണ്ടിലിറങ്ങാൻ ഇപ്പോഴും ഞാൻ റെഡി ആണ്.
Read more:ലോക്‌ഡൗണിൽ കുക്കിംഗ് ആയിരുന്നു പ്രധാന വിനോദം; ‘കാർത്തികദീപം’ നായിക സ്നിഷയുടെ വിശേഷങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.