മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും അവതാരകയുമായ എലീന പടിയ്ക്കൽ. ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി എന്ന നിലയിലും എലീന ഏറെ ശ്രദ്ധ നേടിയിരുന്നു. എലീനയുടെ വിവാഹവിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എവിടെയും. ആറുവർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെ വിവാഹിതയാവാൻ ഒരുങ്ങുകയാണ് എലീന.
“രോഹിത് പി നായർ എന്നാണ് പേര്. കോഴിക്കോട് സ്വദേശിയാണ്. പഠിച്ചതും വളർന്നതുമൊക്കെ ചെന്നൈയിലും ബാംഗ്ലൂരിലുമൊക്കെയാണ്. എഞ്ചിനീയർ ആണ്. ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഹൈലൈറ്റ് മാളിൽ ഒരു സ്റ്റാർട്ട് അപ്പ് കമ്പനി ആരംഭിച്ചിരിക്കുകയാണ്. ബിസിനസ്സിലാണ് രോഹിത്തിന് ഏറെ താൽപ്പര്യം,” തന്റെ വരനെ പരിചയപ്പെടുത്തികൊണ്ട് എലീന ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിച്ചു തുടങ്ങി.
“വിവാഹം ഉടനെയില്ല കെട്ടൊ. ഇതിപ്പോൾ വിവാഹനിശ്ചയമാണ്. ജനുവരി 20ന് തിരുവനന്തപുരത്ത് വച്ചാണ് എൻഗേജ്മെന്റ് ചടങ്ങ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എന്റെയും രോഹിത്തിന്റെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ചെറിയൊരു ചടങ്ങ്. ഒരു ആറേഴുമാസം കാലം കഴിഞ്ഞേ വിവാഹം കാണൂ. എന്റെ കുറെ കസിൻസ് ഒക്കെ പല നാടുകളിലാണ്. കോവിഡ് ഒക്കെ ഒന്നൊതുങ്ങി അവരെല്ലാം നാട്ടിൽ എത്തിയിട്ടേ വിവാഹം ഉണ്ടാവൂ.” എലീന പറഞ്ഞു.
“2014ലാണ് ഒരു സുഹൃത്ത് വഴി ഞാൻ രോഹിത്തിനെ പരിചയപ്പെടുന്നത്. അന്ന് ഞാൻ ആങ്കറിംഗ് ചെയ്യുന്നുണ്ട്. ക്രൈസ്റ്റിൽ പഠിച്ചു കൊണ്ടിരിക്കുകയാണ്. സിനിമാക്കഥയൊക്കെ പോലെ ആദ്യം നേരിൽ കണ്ടപ്പോൾ തന്നെ രോഹിത് പ്രപ്പോസ് ചെയ്തു. ഞാനന്ന് ഒരു ടോം ബോയ് മെന്റാലിറ്റിയിൽ നടക്കുകയായിരുന്നു, എനിക്കിതൊന്നും ശരിയാവില്ല എന്നു പറഞ്ഞ് ഞാൻ നോ പറഞ്ഞു. പക്ഷേ രോഹിത് വിട്ടില്ല, എല്ലാ ആഴ്ചയിലും ചെന്നൈയിൽ നിന്ന് ബൈക്ക് എടുത്ത് കാണാൻ വരും. വീണ്ടും പറയും, ഞാൻ പഴയ പല്ലവി തന്നെ. അങ്ങനെ കുറച്ചുകഴിഞ്ഞാണ് എന്നാൽ ശരി, നമുക്കൊരു ഡീലിലെത്താം, പഠിച്ച് ജോലിയൊക്കെ കിട്ടിയിട്ട് വീട്ടുകാരോട് സംസാരിക്കാം. അന്നും ഇതേ ഇഷ്ടം ഉണ്ടേൽ, വീട്ടുകാർ സമ്മതിച്ചാൽ മുന്നോട്ട് പോവാം എന്നു പറഞ്ഞു. അങ്ങനെയൊക്കെയാണ് ഞങ്ങൾ പ്രണയിച്ചു തുടങ്ങുന്നത്.”
“രോഹിത് പഠനം കഴിഞ്ഞ് ഉടൻ തന്നെ സെറ്റിൽ ആവാനുള്ള കാര്യങ്ങളൊക്കെ ചെയ്തു തുടങ്ങി. ഞാൻ പതിയെ വീട്ടിൽ അവതരിപ്പിച്ചു. വീട്ടുകാർക്ക് ആദ്യം എതിർപ്പായിരുന്നു. കാരണം ഞാൻ ക്രിസ്റ്റ്യൻ, രോഹിത് ഹിന്ദു. ഞങ്ങൾ രണ്ടുപേരും വീട്ടിലെ ഒറ്റക്കുട്ടികൾ. ആ സമയത്ത് ഞാൻ വല്ലാതെ പ്രഷർ ചെയ്യാനൊന്നും പോയില്ല. ഞങ്ങള് രണ്ടുപേരും ജോലിയിൽ ശ്രദ്ധിച്ചു, നന്നായി വർക്ക് ചെയ്തു. രോഹിത് രണ്ടുവർഷത്തോളം എഞ്ചിനീയറായി ജോലി ചെയ്തു, പിന്നെ അത് വിട്ട് സുഹൃത്തുക്കൾക്കൊപ്പം സ്റ്റാർട്ട് അപ്പ് കമ്പനി തുടങ്ങി ബിസിനസ്സിലേക്ക് ഇറങ്ങി.”
“ഞങ്ങളുടേത് അങ്ങനെയൊരു പൈങ്കിളി പ്രണയമൊന്നുമായിരുന്നില്ല. സമ്മതിപ്പിക്കാനായി വീട്ടിൽ പട്ടിണികിടക്കുക, നിരാഹാരമിരിക്കുക തുടങ്ങിയ പരിപാടികളൊന്നും ചെയ്തില്ല. നിങ്ങൾ സമ്മതിച്ചാൽ മാത്രമേ കല്യാണം കഴിക്കൂ, ഒളിച്ചോടുക ഒന്നുമില്ലെന്ന് പാരന്റ്സിനോട് ആദ്യമേ പറഞ്ഞു. അവര് സമ്മതം തരുന്ന വരെ കാത്തിരിക്കാനും റെഡിയായിരുന്നു.”
“പൈങ്കിളി പ്രണയമൊന്നുമല്ല എന്നു പറഞ്ഞാലും രോഹിത്ത് ധാരാളം സർപ്രൈസ് ഒക്കെ തരുന്ന ഒരാളാണ് കെട്ടോ. ഞങ്ങളുടെ രണ്ടുപേരുടെയും ക്യാരക്ടർ മാച്ചാണ്, പരസ്പരം നന്നായി മനസ്സിലാവും.”
“ഇതിനിടയിലാണ് ബിഗ് ബോസ് ഷോ വരുന്നത്. ബിഗ് ബോസിൽ പോവുമ്പോൾ എനിക്കറിയാമായിരുന്നു, അവർ എല്ലാം ചോദിക്കുമെന്ന്. ഞാൻ രോഹിത്തിനോട് പറഞ്ഞു, അവര് ചോദിച്ചാൽ ഞാൻ ഇക്കഥ പറയും. അതുവഴി വീട്ടുകാരെ സമ്മതിപ്പിക്കാമോ എന്ന് നമുക്ക് നോക്കാമെന്ന്. പോവും മുൻപ് ഡാഡിയോടും അമ്മയോടുമായി ഞാൻ പറഞ്ഞു, നിങ്ങൾക്കൊരു സർപ്രൈസ് ഉണ്ടാവും ഷോയിൽ, നിങ്ങൾ പലപ്പോഴും നോ പറഞ്ഞൊരു കാര്യം ഞാൻ യെസ് ആക്കുമെന്ന്. നടന്നത് തന്നെ എന്നൊക്കെ അപ്പനും പറഞ്ഞു.”
“ബിഗ് ബോസ് കഴിഞ്ഞ് വന്നപ്പോൾ ഡാഡിയുടെയും മമ്മയുടെയും ഭാവം കണ്ടപ്പോൾ എനിക്ക് മനസ്സിലായി, ഞാൻ ഷോയിൽ അങ്ങനെ പെട്ടെന്ന് പറഞ്ഞതിൽ അവർക്ക് നല്ല ദേഷ്യമുണ്ടെന്ന്. അവരെന്നോട് എന്താ പരിപാടി? എന്നു ചോദിച്ചു. ‘ഞാനതിൽ ഇപ്പോഴും സ്ട്രോങ്ങാണ്, ഇനി നിങ്ങൾ തീരുമാനിച്ചാൽ മതി,’ എന്നായിരുന്നു എന്റെ ഉത്തരം. എന്നിട്ടും അവര് സമ്മതിക്കുന്നില്ലായിരുന്നു. പിന്നെ ഈ നവംബർ അവസാനമാണ് രോഹിത്തിന്റെ അച്ഛൻ എന്റെ അപ്പയെ വിളിക്കുന്നതും വീട്ടിൽ വന്ന് സംസാരിക്കുന്നതും ഒടുവിൽ ഞങ്ങളുടെ ഇഷ്ടം നടത്തിതരാം എന്നു തീരുമാനിക്കുന്നതുമെല്ലാം. അതുവരെ ഇതൊരു റോളർകോസ്റ്റിംഗ് പോലെയായിരുന്നു. ആറു വർഷത്തെ റിലേഷൻഷിപ്പ് ആണേലും രോഹിത്തിന്റെ അച്ഛനെയും അമ്മയേയുമെല്ലാം ഞാൻ നേരിൽ കാണുന്നത് അവർ വീട്ടിൽ വന്നപ്പോഴാണ്.”
“എല്ലാവരും സമ്മതിച്ച് വിവാഹത്തിന് ഒരുങ്ങുമ്പോൾ ഇപ്പോൾ എനിക്കും രോഹിത്തിനും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ്, ഞങ്ങൾ ശരിക്കും വിവാഹം കഴിക്കാൻ പോവുകയാണെന്ന്,” ചിരിയോടെ എലീന പറയുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook