Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ ഇതുവരേയ്ക്കും മത്സരാർത്ഥികൾക്ക് നൽകിയ ടാസ്ക്കുകളിൽ ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു മിഷൻ എക്സ് എന്ന വീക്ക്‌ലി ടാസ്ക്ക്. ആൽഫ, ബീറ്റ എന്നിങ്ങനെ രണ്ടു ടീമുകളായി തിരിഞ്ഞായിരുന്നു മത്സരം. നാദിറ, ജുനൈസ്, റെനീഷ്, സെറീന, സാഗർ, അഞ്ജൂസ് , മിഥുൻ എന്നിവർ ആൽഫ ടീമിലും ശോഭ, ഷിജു, അഖിൽ, വിഷ്ണു, ശ്രുതി, റിനോഷ്, അനു, ഒമർ ലുലു എന്നിവർ ബീറ്റ ടീമിലുമായിരുന്നു. ശാസ്ത്ര ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ടാസ്ക്ക് നടന്നത്. ആൽഫ ടീമംഗങ്ങളുടെ കണ്ണു വെട്ടിച്ച് ബീറ്റ ടീം നാലും ഫ്യൂസുകൾ കുത്തണമെന്നായിരുന്നു ആദ്യ ടാസ്ക്ക്. ബീറ്റ ടീം വളരെ വിജയകരമായി ഒരു ഫ്യൂസ് കുത്തുകയും ചെയ്തു. ഇതിനിടയിൽ ചില സംഭവവികാസങ്ങളും ഹൗസിൽ അരങ്ങേറി.
മിഷൻ എക്സ് എന്ന ടാസ്ക്കിനിടയിൽ മത്സരാർത്ഥികൾ തമ്മിൽ നല്ല രീതിയിലുള്ള ഉന്തും തള്ളുമെല്ലാം നടന്നിരുന്നു. ഇതിനിടയിൽ വിഷ്ണുവിനെ മിഥുൻ മനപൂർവ്വം ശാരീരികമായി ഉപദ്രവിച്ചു എന്നതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. താൻ വിഷ്ണുവിനെ ആക്രമിച്ചെന്ന് മിഥുൻ റിനോഷിനോട് തുറന്നുപറയുകയും ചെയ്തു. തന്റെ കാലിൽ പിടിച്ചു വച്ച വിഷ്ണുവിന്റെ നെഞ്ചിൽ മുട്ടുകുത്തി ഇരിക്കുന്ന മിഥുനെ വീഡിയോയിൽ കാണാം. “വിഷ്ണുവിന്റെ നെഞ്ചിൽ ഞാൻ മുട്ട് കൊണ്ട് കുത്തി, അവന്റെ മുഖത്തിന്റെ ഭാവം കണ്ടപ്പോൾ തന്നെ ഞാൻ വിട്ടു. നല്ലവണ്ണം കുത്തിയിരുന്നെങ്കിൽ അവന്റെ വാരിയെല്ല് പൊട്ടിയേനെ” മിഥുന്റെ വാക്കുകളിങ്ങനെ. മത്സരം കഴിഞ്ഞതിനു ശേഷം വിഷ്ണുവിന്റെ നെഞ്ചിൽ ഐസ് വച്ചു കൊടുക്കുന്നുണ്ട് മിഥുൻ.
ഒരു തരത്തിലുള്ള മാനുഷിക പരിഗണനയുമില്ലാതെ ഒരാളെ മനപൂർവ്വമായി ഉപദ്രവിച്ച മിഥുനെ ഹൗസിൽ നിന്ന് പുറത്താക്കണമെന്നാണ് പ്രേക്ഷകർ പറയുന്നത്. മോഹൻലാൽ വരുന്ന എപ്പിസോഡിൽ ഇതേക്കുറിച്ച് ചോദ്യം ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മിഥുനെതിരെ മാത്രമല്ല റെനീഷയ്‌ക്കെതിരെയും വിമർശനമുണ്ട്. എതിരാളിയെ ഡിഫൻഡ് ചെയ്യുന്നതിനു പകരം അവരെ ആക്രമിക്കുകയാണ് റെനീഷ ചെയ്യുന്നതെന്നാണ് അഭിപ്രായം. റെനീഷയുടെ പ്രവർത്തിക്കെതിരെ ശ്രുതി ലക്ഷ്മി ശബ്ദം ഉയർത്തിയിരുന്നു.