/indian-express-malayalam/media/media_files/uploads/2023/07/AKhil-Marar-wife.jpg)
അഖിലിന്റെ വിജയം വീട്ടുകാർക്കും നാട്ടുകാർക്കുമൊപ്പം ആഘോഷമാക്കി ലക്ഷ്മി
Bigg Boss Malayalam Season 5 Winner Akhil Marar: മുംബൈ ഗോരെഗാവിലെ ദാദാസാഹിബ് ഫാൽക്കെ ചിത്രനഗരിയിലെ ബിഗ് ബോസ് ഫിനാലെ വേദിയിൽ അഖിൽ ബിഗ് ബോസ് കിരീടത്തിൽ മുത്തമിടുമ്പോൾ നാട്ടിൽ മക്കൾക്കും കുടുംബത്തിനും നാട്ടുകാർക്കുമൊപ്പം ഭർത്താവിന്റെ വിജയം ആഘോഷമാക്കുകയാണ് അഖിൽ മാരാറുടെ പ്രിയപത്നി രാജലക്ഷ്മി.
ബിഗ് ബോസ് നാലാം സീസൺ വിജയിയായ അഖിൽ മാരാർക്ക് 50 ലക്ഷം രൂപയാണ് പ്രൈസ് മണിയായി ലഭിക്കുക. ഒപ്പം മാരുതി നെക്സയുടെ പുതിയ കാറായ ഫ്രോൺസും സമ്മാനമായി ലഭിച്ചിരിക്കുകയാണ്.
സംവിധായകൻ എന്ന മേൽവിലാസത്തിലാണ് അഖിൽ മാരാർ ഷോയിലേക്ക് കയറി വന്നതെങ്കിലും പരാജയപ്പെട്ട ആ സിനിമയേക്കാളും ശ്രദ്ധ അതിനകം തന്നെ അഖിൽ മാരാർ എന്ന വ്യക്തിയ്ക്ക് ലഭിച്ചിരുന്നു. ബിഗ് ബോസ് വീട്ടിലെത്തും മുൻപു തന്നെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു അഖിൽ. ചാനൽ ചർച്ചകളിലെ സജീവസാന്നിധ്യവും അഖിലിന്റെ രാഷ്ട്രീയവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ റോബിനുമായി നടത്തിയ വാക്പോരുകളുമെല്ലാം അഖിലിനെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതനാക്കി.
ആദ്യ ദിനം മുതൽ ഇതുവരെ, ഷോയിലെ കരുത്തനായ മത്സരാർത്ഥിയെന്ന നിലയിൽ ഉയർന്നു കേൾക്കുന്ന പേരുകളിലൊന്നാണ് അഖിൽ മാരാർ. ബിഗ് ബോസ് വീട്ടിലെ മൈൻഡ് ഗെയിമർ, പക്ക എന്റർടെയിനർ എന്നിങ്ങനെയുള്ള വിശേഷങ്ങളെല്ലാം അഖിലിനു സ്വന്തം. ഫിസിക്കൽ ടാസ്കുകളിലെയും കലാപ്രകടനങ്ങളിലെയും മികവ്. വിഷയങ്ങളെ കുറിച്ച് നന്നായി സംസാരിക്കാനുള്ള വാക്‌ചാതുരി എന്നിവയെല്ലാം അഖിലിനു ഗുണം ചെയ്തു. സഹമത്സരാർത്ഥികളോട് എത്ര വഴക്കുണ്ടായാലും ക്ഷമ ചോദിക്കാനും സൗഹൃദം തുടരാനുമുള്ള അഖിലിന്റെ പ്രകൃതവും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഗുണങ്ങളാണ്.
ഒരു ചതുരംഗകളിയിലെ കരുക്കളെ എന്ന പോലെ സഹമത്സരാർത്ഥികളെ തന്റെ ഗെയിം പ്ലാനിലേക്ക് ഉൾപ്പെടുത്തികൊണ്ടുള്ള അഖിലിന്റെ സ്ട്രാറ്റജി എടുത്തുപറയേണ്ടതുണ്ട്. മാരാർ നിൽക്കുന്നിടത്താണ് കൂട്ടം എന്ന് പലപ്പോഴും പരസ്യമായി പ്രഖ്യാപിച്ച മത്സരാർത്ഥിയാണ് അഖിൽ. എന്നാൽ, സ്വാഭാവികമായി വന്നുചേർന്ന കൂട്ടമായിരുന്നില്ല അത്. ബിഗ് ബോസ് വീട്ടിലെ നിലനിൽപ്പിന് സപ്പോർട്ടിംഗ് പില്ലറുകൾ ആവശ്യമാണെന്ന് കണ്ട് മാരാർ ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണ് ആ കൂട്ടമെന്നു പറഞ്ഞാലും തെറ്റില്ല. സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാവും, തുടക്കം മുതൽ തനിക്കൊപ്പം നിൽക്കുന്ന ഒരു ഗ്യാങ്ങിനെ അഖിൽ സൃഷ്ടിച്ചിട്ടുണ്ട്. തന്റെ ചതുരംഗപലകയിലെ രാഞ്ജിയും മന്ത്രിയുമായി ഷിജുവിനെയും വിഷ്ണുവിനെയും ആദ്യദിവസങ്ങളിൽ തന്നെ മാരാർ അവരോധിച്ചു. ദേവു, മനീഷ, മിഥുൻ എന്നിവരെല്ലാം ആ ചതുരംഗ പലകയിൽ മാരാറെന്ന മത്സരാർത്ഥിയുടെ സ്ഥാനം സേഫാക്കി കൊണ്ടിരുന്നു. ദേവുവും മനീഷയും പടിയിറങ്ങിയപ്പോൾ, ആ വേക്കൻസിയിലേക്ക് അഞ്ജൂസിനെയും അനുവിനെയുമെല്ലാം ചേർത്തുകൊണ്ടേയിരുന്നു മാരാർ. ശ്രുതിലക്ഷ്മിയും നാദിറയും സെറീനയും വരെ പലപ്പോഴും മാരാർ പക്ഷത്ത് നിലയുറപ്പിച്ചു. കാലാളുകളും കുതിരയും ആനയും മന്ത്രിയും തുടങ്ങി എല്ലാ പരിവാരങ്ങളും കൊഴിഞ്ഞു പോയിട്ടും അഖിലിന്റെ ചതുരംഗകളത്തിൽ ഇപ്പോഴും കവചം തീർത്ത് ഷിജു നിൽപ്പുണ്ട്. 100 ദിവസം ബിഗ് ബോസ് വീട്ടിലെ അതിജീവനം എങ്ങനെ സാധ്യമാക്കാം എന്ന അഖിൽ മാരാറുടെ സ്ട്രാറ്റജി ഫലം കണ്ടിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.