/indian-express-malayalam/media/media_files/uploads/2021/05/Manikuttan-Anoop-Krishnan.jpg)
Bigg Boss Malayalam Season 3: രണ്ടുദിവസമായി ബിഗ് ബോസ് വീട് ദുരൂഹതകൾ നിറഞ്ഞ കാനന വില്ലയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് നൽകിയ 'ഭാർഗവി നിലയം' എന്ന ഹൊറർ വീക്ക്‌ലി ടാസ്കിന്റെ ചൂടിലാണ് മത്സരാർത്ഥികൾ.
ദുരൂഹതകൾ നിറഞ്ഞ കാനന വില്ല എന്ന പഴയ ബംഗ്ലാവ് വീട്. ബംഗ്ലാവിന്റെ ഉടമസ്ഥയായ ഒരു ആംഗ്ലോ ഇന്ത്യൻ സ്ത്രീയും അവരുടെ അംഗരക്ഷകനായ ഒറ്റക്കണ്ണൻ, പാചകക്കാരൻ അപ്പു, സെക്യൂരിറ്റി സിങ്കം മുരുകൻ എന്നിവരാണ് ആ ബംഗ്ലാവിലെ താമസക്കാർ. അവിടേക്ക് ടൂറിസ്റ്റുകളായി എത്തിയ രണ്ടു പെൺകുട്ടികളും സ്വർണ്ണ വ്യാപാരിയായ ഒരു ചെറുപ്പക്കാരനും, ഒപ്പം യാത്രയ്ക്കിടെ വണ്ടി ആക്സിഡന്റായതിനെ തുടർന്ന് ജിനോസ് മുസ്തഫ, രാഹുൽ എന്നീ ചെറുപ്പക്കാരും അവിടേക്ക് അതിഥികളായി എത്തുകയാണ്.
മുൻപ് പല ദുർമരണങ്ങളും നടന്ന ആ വീടിനോട് ചേർന്ന് ഒരു ശ്മശാനവും ഉണ്ട്. വീണ്ടും ചില ദുർമരണങ്ങൾ അവിടെ സംഭവിക്കാൻ പോകുകയാണ്, ആ വീട്ടിലുള്ളവരിൽ തന്നെയുണ്ട് നിശബ്ദനായ ആ കൊലയാളി. അജ്ഞാതനായ ആ കൊലയാളിയിൽ നിന്നും സ്വയം രക്ഷ നേടുക എന്നതാണ് ഓരോരുത്തരുടെയും ഉത്തരവാദിത്വം. അതേസമയം, തനിക്കു ലഭിച്ച ക്വട്ടേഷൻ നടപ്പിലാക്കി ഓരോരുത്തരെയായി വകവരുത്തുക എന്നതാണ് കൊലയാളിയുടെ ടാസ്ക്.
ഒപ്പത്തിനൊപ്പം സ്കോർ ചെയ്ത് മണിക്കുട്ടനും അനൂപും
ടാസ്ക് രണ്ടു ദിനം പിന്നിടുമ്പോൾ പ്രേക്ഷകരുടെ കയ്യടി നേടി ടാസ്കിൽ സ്കോർ ചെയ്യുന്നത് മണിക്കുട്ടനും അനൂപ് കൃഷ്ണനുമാണ്. മണിക്കുട്ടനെയാണ് ബിഗ് ബോസ് ആ വീട്ടിലെ രഹസ്യ കൊലയാളിയായി തിരഞ്ഞെടുത്തിരിക്കുന്നത്. മുൻപ് കള്ളനും പിടിച്ചുപറിക്കാരനുമായിരുന്ന മുരുകൻ എന്ന കഥാപാത്രത്തെയാണ് അനൂപിന് ലഭിച്ചത്. ബംഗ്ലാവിലെ മോഷണശ്രമത്തിനിടെ ഉടമസ്ഥരുടെ കയ്യിൽ അകപ്പെട്ട മുരുകനെ പിന്നീട് അവിടുത്തെ സെക്യൂരിറ്റിയായി നിയമിക്കുകയായിരുന്നു.
സായിയെ കൊല്ലുക എന്ന ടാസ്കാണ് ബിഗ് ബോസ് ആദ്യം മണിക്കുട്ടനു നൽകിയത്, കഴിഞ്ഞ എലിമിനേഷൻ പ്രക്രിയയിൽ സായി ആരെയാണ് നോമിനേറ്റ് ചെയ്തത് എന്ന് ചോദിച്ച് മനസ്സിലാക്കി ബിഗ് ബോസിനെ അറിയിക്കുക എന്നതാണ് മണിക്കുട്ടന് കിട്ടിയ നിർദ്ദേശം. , സായി ആരെയാണ് നോമിനേറ്റ് ചെയ്തത് എന്ന് മണിക്കുട്ടന് കണ്ടെത്താനായാൽ ആ നിമിഷം തന്നെ സായി മരിച്ചതായി ബിഗ് ബോസ് പ്രഖ്യാപിക്കും. മറ്റാർക്കും സംശയത്തിനിട നൽകാത്ത രീതിയിൽ ആദ്യദിവസം തന്നെ മനോഹരമായി മണിക്കുട്ടൻ ആ ടാസ്ക് നിർവ്വഹിച്ചു.
അടുത്തത്, ബംഗ്ലാവിലെ അപ്പു എന്ന പാചകക്കാരനെ അവതരിപ്പിക്കുന്ന കിടിലം ഫിറോസിനെ വകവരുത്തുക എന്നതായിരുന്നു. ഫിറോസിനെ കൊണ്ട് തന്റെ കയ്യിലെ കെട്ട് അഴിച്ചു കെട്ടിക്കുക എന്നതായിരുന്നു അടുത്ത ടാസ്ക്. ആർക്കും സംശയത്തിനിട നൽകാതെ മണിക്കുട്ടൻ ആ ടാസ്കും നിറവേറ്റിയതോടെ ഫിറോസ് മരിച്ചതായി ബിഗ് ബോസ് പ്രഖ്യാപിച്ചു.
മണിക്കുട്ടന് കൊലപാതകങ്ങൾക്ക് ഒരു സഹായിയായി റംസാനെ ബിഗ് ബോസ് നിയമിച്ചിരുന്നെങ്കിലും ആദ്യദിവസം തന്റെ പാർട്ണറെ പരസ്പരം കണ്ടെത്താൻ മണിക്കുട്ടനും റംസാനും കഴിഞ്ഞില്ല. നൽകിയിരിക്കുന്ന കോഡ് ഭാഷയിലൂടെ പരസ്പരം തിരിച്ചറിയുക എന്നതായിരുന്നു നിർദേശം, ഇരുവർക്കും പരസ്പരം കണ്ടെത്താൻ കഴിയാതെ പോയതിനെ തുടർന്ന് ബിഗ് ബോസ് തന്നെ മണിക്കുട്ടനോട് റംസാനാണ് താങ്കളുടെ ക്രൈം പാർട്ണർ എന്ന് അറിയിക്കുകയായിരുന്നു. സായിയെയും ഫിറോസിനെയും തനിയെ വകവരുത്തിയതിനു ശേഷമാണ് മണിക്കുട്ടൻ റംസാനാണ് തന്റെ പാർട്ണർ എന്ന് തിരിച്ചറിയുന്നത്.
കൊല്ലപ്പെട്ടവർക്ക് അടക്കം വീട്ടിലെ മറ്റു അംഗങ്ങൾക്ക് ആർക്കും തന്നെ കൊലയാളിയെ കുറിച്ച് യാതൊരുവിധ ഐഡിയയും ലഭിക്കാതിരുന്നപ്പോഴും മണിക്കുട്ടൻ ആണ് കൊലയാളി എന്ന നിരീക്ഷണത്തിൽ എത്തിച്ചേരുന്നത് ഷെർലക് ഹോംസിന്റെ ബുദ്ധിയുള്ള സിങ്കം മുരുകനാണ്. റംസാൻ പോലും മണിക്കുട്ടൻ നേരിട്ട് പറയുമ്പോൾ മാത്രമാണ് മണിക്കുട്ടനാണ് കൊലയാളി എന്നു തിരിച്ചറിയുന്നത്. എന്നാൽ, അതിബുദ്ധിമാനായ അനൂപിന്റെ സിങ്കം മുരുകൻ എന്ന കഥാപാത്രം ജിനോസിനെ സംശയദൃഷ്ടിയോടെ നിരന്തരം പിൻതുടരുകയും വലിയ വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുന്നുണ്ട്. ടാസ്കിനെ രസകരമായി മുന്നോട്ടു കൊണ്ടുപോവുന്നത് മണിക്കുട്ടനും അനൂപുമാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.
ജിനോസിന്റെ തഗ്ഗുകൾ
വളരെ ബ്രില്ല്യന്റായാണ് മണിക്കുട്ടൻ ടാസ്കിൽ മുന്നേറുന്നത്. നോമിനേഷൻ രഹസ്യങ്ങൾ മറ്റൊരാളോട് ഷെയർ ചെയ്യാൻ പാടില്ലെന്ന നിയമം ബിഗ് ബോസിൽ ഉണ്ട്. സായിയിൽ നിന്നും ആ രഹസ്യം മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നിട്ടും സായിയെ കയ്യിലെടുത്ത് സൂചനകളിലൂടെ ആ രഹസ്യം മനസ്സിലാക്കുന്നുണ്ട് മണിക്കുട്ടൻ. ബിഗ് ബോസ് നൽകിയ കൊലപാതകങ്ങൾ നടപ്പിലാക്കുക എന്ന ഉത്തരവാദിത്വം തലയ്ക്ക് മുകളിൽ തൂങ്ങി കിടക്കുമ്പോഴും വലിയ ടെൻഷൻ പുറത്തു കാണിക്കാതെ, വളരെ കൂളായി, തഗ്ഗ് ഡയലോഗുകൾ അടിച്ചും തമാശകൾ പറഞ്ഞുമൊക്കെ കാനനവില്ലയിൽ കറങ്ങി നടക്കുന്ന ജിനോസിനെയാണ് പ്രേക്ഷകർ കണ്ടത്.
/indian-express-malayalam/media/media_files/uploads/2021/05/Bigg-Boss-Manikuttan.jpg)
ടാസ്കിന്റെ രണ്ടാം ദിവസമായ ഇന്നലെയും രസകരമായ നിരവധി മുഹൂർത്തങ്ങൾ മണിക്കുട്ടൻ പ്രേക്ഷകർക്കായി സമ്മാനിച്ചു. ബിഗ് ബോസ് നൽകിയ നിർദ്ദേശങ്ങളോടെ ജിനോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും അതിൽ പോലും തന്റേതായ ചില സംഭാവനകൾ നൽകുന്ന മണിക്കുട്ടനെയാണ് പ്രേക്ഷകർ ഇന്നലെ കണ്ടത്. പരുക്കു പറ്റി കാനനവില്ലയിലെത്തിയ ജിനോസ് പിറ്റേദിവസം ഓർമ നഷ്ടപ്പെട്ടതു പോലെ അഭിനയിക്കുന്നതും മറ്റുള്ളവരിൽ നിന്നും തന്നിലേക്കുള്ള ശ്രദ്ധ മാറ്റാൻ ശ്രമിക്കുന്നതുമൊക്കെ രസകരമായ കാഴ്ചകളായിരുന്നു.
"ഒരു കാറ്, ഒരു മരം, വണ്ടി മരത്തിനിടിച്ചു, ആക്സിഡന്റായി, പിന്നെ എന്തിരു സംഭവിച്ചത്?" എന്ന ചോദ്യം ആവർത്തിച്ച് ആവർത്തിച്ച് മണിക്കുട്ടൻ പലപ്പോഴും ചിരി സമ്മാനിച്ചു. BIGG BOSS എന്നെഴുതിയ ബോർഡ് 8166 8055 എന്ന് അക്കത്തിൽ വായിച്ചും പോലീസുകാർക്കന്താ കാനനവില്ലയിൽ കാര്യം? ഒറ്റക്കണ്ണാ, നിങ്ങളോർക്കണം നിങ്ങൾ ഒറ്റക്കാണ്- തുടങ്ങിയ തഗ്ഗ് ഡയലോഗുകൾ അടിച്ചുമൊക്കെ ജിനോസ് മുസ്തഫ നിറഞ്ഞു നിൽക്കുകയായിരുന്നു ഇന്നലത്തെ എപ്പിസോഡിൽ. ജിനോസിന്റെ അന്യൻ അവതാരമാണ് ഇന്ന് എന്നാണ് പ്രമോ നൽകുന്ന സൂചന. പൊലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യൽ സീനിലാണ് ജിനോസ് അന്യൻ കളിക്കുന്നത്. പുതിയ കൊലപാതകങ്ങൾ ജിനോസ് എങ്ങനെ ആസൂത്രണം ചെയ്യും, പൊലീസ് ജിനോസിനെ പൂട്ടുമോ എന്നെല്ലാം ഇന്നറിയാം.
സംശയാലുവായ സിങ്കം മുരുകൻ
എല്ലാറ്റിനെയും സംശയദൃഷ്ടിയോടെ കാണുന്ന, അതിബുദ്ധിമാനായ, ഒരു കുറ്റാന്വേഷകന്റെ നിരീക്ഷണപാടവമുള്ള സെക്യൂരിറ്റിക്കാരനാണ് അനൂപിന്റെ സിങ്കം മുരുകൻ. ഗെറ്റപ്പിൽ വരുത്തിയ ചേഞ്ച് മാത്രമല്ല, തനിക്കു ലഭിച്ച കഥാപാത്രത്തിന്റെ വളരെ സൂക്ഷ്മമായ കാര്യങ്ങളിൽ കൂടി ഏറെ ശ്രദ്ധ ചെലുത്തിയാണ് അനൂപ് ടാസ്ക് മുന്നോട്ട് കൊണ്ടുപോവുന്നത്. ആദ്യ കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് അകത്തു തന്നെ അനൂപ് മണിക്കുട്ടനാണ് കൊലപാതകി എന്ന നിരീക്ഷണത്തിൽ എത്തിച്ചേരുന്നുണ്ട്.
കൊലപാതകത്തിനു ഉപയോഗിച്ച രീതി എന്താണ് എന്നതിലെ അവ്യക്തത മാത്രമാണ് തന്റെ നിഗമനം ഉറപ്പിക്കാൻ അനൂപിനു മുന്നിൽ തടസ്സമാവുന്നത്. പിന്നെ പൊതുവെ സംശയാലുവായ മുരുകന്റെ വാക്കുകൾ ബംഗ്ലാവിന്റെ ഉടമസ്ഥ ഉൾപ്പെടെ ആരും വക വെക്കുന്നില്ല എന്നതും അനൂപിന് തിരിച്ചടിയാവുന്നു. എങ്കിലും തന്റെ അന്വേഷണവുമായി മുന്നേറുന്ന മുരുകന്റെ ഒരു കണ്ണ് എപ്പോഴും ജിനോസിന്റെ പിന്നാലെയുണ്ടായിരുന്നു. അതിനിടയിലാണ് തന്റെ കൂട്ടാളിയുടെ സഹായത്തോടെ ജിനോസ് മുരുകനെ വകവരുത്തുന്നത്. എന്നിരുന്നാലും, ജിനോസിന് ആദ്യം മുതൽ അവസാനം വരെ പ്രതിബന്ധമായി നിന്ന അനൂപിന്റെ മുരുകൻ കഥാപാത്രം മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്ന് പ്രേക്ഷകർ ഒന്നടക്കം പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us