ചലച്ചിത്ര-സീരിയൽ രംഗത്തെ പ്രമുഖരും സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരരായവരെയും ഉൾപ്പെടുത്തി കൊണ്ടുളള ഡാൻസ് റിയാലിറ്റി ഷോ ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ‘ഡാൻസിംഗ് സ്റ്റാർസ്’ എന്നാണ് ഷോയ്ക്കു നൽകിയിരിക്കുന്ന പേര്. പ്രേക്ഷകരുടെ പ്രിയ താരങ്ങളടങ്ങിയ 12 ടീമുകളാണ് ‘ഡാൻസിംഗ് സ്റ്റാർസ്സിൽ’ മത്സരിക്കുന്നത്. ഒരു ടീമിൽ രണ്ടു പേരായിരിക്കും ചുവടുവയ്ക്കാനെത്തുക. പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത് , മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് , യുവാനായികമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ എന്നിവരാണ് വിധികർത്താക്കൾ . കൂടാതെ ചലച്ചിത്രതാരം ശില്പ ബാല , നൃത്തസംവിധായകരായ ബിജു ധ്വനിതരംഗ് , ജോബിൻ തുടങ്ങിയവർ സൂപ്പർ മാസ്റ്ററായും ആർ ജെ കാർത്തിക് , സിത്താര എന്നിവർ അവതാരകരായും എത്തുന്നു.
‘ഡാൻസിംഗ് സ്റ്റാർസ്സിന്റെ’ ഔദ്യോഗിക ഉദ്ഘാടനം നടി മഞ്ജു വാരിയർ നിർവ്വഹിക്കും. മഞ്ജുവിനൊപ്പം വിധികർത്താക്കളും ഭദ്ര ദീപം കൊളുത്തി വേദി ധന്യമാക്കും. ‘ഡാൻസിംഗ് സ്റ്റാർസ്’ ൻെറ ലോഞ്ച് ഇവന്റിൽ മത്സരാർത്ഥികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം വിധികർത്താക്കളായ ആശ ശരത് , ദുർഗ്ഗ കൃഷ്ണ , ശ്രീശാന്ത് എന്നിവരുടെ നൃത്തവിരുന്നും ഉണ്ടാകും . തുടർന്ന് മഞ്ജു വാരിയരും മത്സരാർത്ഥികളും വിധികർത്താക്കളും ചേർന്ന് വിവിധ ഗാനങ്ങൾക്ക് ചുവടുവയ്ക്കും.
‘ഡാൻസിംഗ് സ്റ്റാർസ്’ ൻെറ ലോഞ്ച് ഇവന്റ് നവംബർ 19 രാത്രി 7.30 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും. “അഡാർ ആട്ടം , ടമാർ ആഘോഷം” എന്ന ടാഗ് ലൈൻ അന്വർത്ഥമാക്കുന്നവിധത്തിൽ നൃത്തവും അതിരുകളില്ലാത്ത ആഘോഷവുമാണ് ‘ഡാൻസിംഗ് സ്റ്റാർസ്’. നവംബർ 20 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 9 മണിമുതൽ ‘ഡാൻസിംഗ് സ്റ്റാർസ്’ പ്രേക്ഷകർക്ക് മുന്നിൽ എത്തും.