കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നടി ബീന ആന്റണി ചികിത്സയ്ക്ക് ഒടുവിൽ രോഗമുക്തി നേടി വീട്ടിൽ തിരിച്ചെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് ഭർത്താവ് മനോജ് കുമാർ. കോവിഡ് നിസാരക്കാരനല്ലെന്നും ജാഗ്രതയില്ലെങ്കിൽ ജീവൻ തന്നെ അപഹരിക്കുന്ന രോഗമാണെന്നും അനുഭവത്തിന്റെ വെളിച്ചത്തിൽ മനോജ് പറയുന്നു.
“പൾസ് ഓക്സിമീറ്റർ മറക്കാതെ വാങ്ങിക്കണം, ഉപയോഗിക്കണം. അതാണ് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് ബീനയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്,” ഫെയ്സ് ബുക്ക് കുറിപ്പിൽ മനോജ് വ്യക്തമാക്കുന്നു.
“ഒമ്പതാം ദിവസം ഇന്ന് ശനിയാഴ്ച. ആശുപത്രിയിൽ നിന്നും കോവിഡ് നെഗറ്റീവായി പരിപൂർണ്ണ സൗഖ്യത്തോടെ വീട്ടിലേക്ക് വരുന്ന എന്റെ പെണ്ണിന്റെ ചുണ്ടിൽ ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞ ഈ ചിരിയിൽ, ഞാൻ സർവ്വേശ്വരനോട് ആദ്യമേ കൈകൾ കൂപ്പി കടപ്പെട്ടിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട കൊച്ചച്ഛൻ ഡോക്ടർ പ്രസന്നകുമാർ, മകൾ ഡോ. ശ്രീജ….
ഇവരായിരുന്നു ആദ്യ ദിനങ്ങളിൽ ഞങ്ങളുടെ വഴികാട്ടിയും ഉപദേശകരും…. ഒരർത്ഥത്തിൽ പറഞ്ഞാൽ ഞങ്ങളുടെ ആദ്യ രക്ഷകർ.
ഇ എം സി ആശുപത്രിയിലെ (ആശുപത്രിയല്ല… ഇപ്പോൾ അത് ഞങ്ങൾക്ക് ‘ദേവാലയം’ ആണ് ) സെക്യൂരിറ്റി മുതൽ ഡോക്ടേഴ്സ് വരെ എല്ലാവരോടും പറയാൻ വാക്കുകളില്ല.
എന്റെ അച്ഛൻ, അമ്മ, സഹോദരങ്ങൾ, ബീനയുടെ സഹോദരങ്ങൾ, കസിൻസ്…. ഞങ്ങളുടെ സ്വന്തക്കാർ, ബന്ധുക്കൾ സുഹൃത്തുക്കൾ, സിനിമാ സീരിയൽ സഹപ്രവർത്തകർ,
രാഷ്ട്രീയ സുഹൃത്തുക്കൾ… എല്ലാവരും നല്കിയ കരുത്ത്, സാന്ത്വനം, സഹായങ്ങൾ ഊർജ്ജം… വെളുത്താട്ട് അമ്പലത്തിലെ മേൽശാന്തിമാർ… കൃസ്തുമത പ്രാർത്ഥനക്കാർ…. സിസ്സ്റ്റേഴ്സ്..
പിന്നെ മലയാള ലോകത്തെ ഞങ്ങൾക്കറിയാവുന്ന, ഞങ്ങൾക്കറിയാത്ത…
ഞങ്ങളെ അറിയുന്ന ലക്ഷകണക്കിന് സുമനസ്സുകളുടെ പ്രാർത്ഥന, ആശ്വാസം….
മറക്കാൻ കഴിയില്ല പ്രിയരേ…..
മരണം വരെ മറക്കാൻ കഴിയില്ല, കടപ്പെട്ടിരിക്കുന്നു.
എല്ലാ ദിവസവും മുടങ്ങാതെ ഓർത്ത് വിശേഷങ്ങൾ അന്വേഷിച്ച്… പ്രാർത്ഥനയുണ്ട് കൂടെ എന്ന് പറഞ്ഞ്, നിറഞ്ഞ മനോധൈര്യം പകർന്നു നല്കിയ മലയാള സിനിമയിലെ വല്യേട്ടന്മാരായ മമ്മൂക്ക, ലാലേട്ടൻ, സുരേഷേട്ടൻ…
ഒരാപത്ത് വന്നപ്പോൾ തിരിച്ചറിയപ്പെട്ട ഈ സ്നേഹവായ്പ്പുകൾ ഞങ്ങളുടെ ജീവിതത്തിലെ അമൂല്യ നിധിയായ് മരണം വരെ മനസ്സിൽ സൂക്ഷിക്കും….” നീണ്ട കുറിപ്പിൽ മനോജ് പറയുന്നു.
Read more: ബീന ആന്റണിയ്ക്ക് കോവിഡ്; ഗുരുതരാവസ്ഥ തരണം ചെയ്തു വരുന്നുവെന്ന് മനോജ്