ഒക്ടോബർ 28ന് ഇന്ത്യൻ സമയം രാത്രി ഏകദേശം 9.05 നാണ് സൂര്യനിൽ ഒരു സൗരജ്വാല നിരീക്ഷിക്കപ്പെട്ടത്. സൗരജ്വാല ഉണ്ടാകുന്ന സമയത്ത്, കൂടുതൽ ഊർജ്ജമുള്ള കണങ്ങൾ ഉയർന്ന വേഗതയിൽ സൂര്യനിൽ നിന്ന് പുറന്തള്ളപ്പെടും.
ഭൂമിയുടെ അന്തരീക്ഷമാണ് ഇവയിൽ നിന്നും നമ്മളെ സംരക്ഷിക്കുക. എന്നാൽ ഇവയ്ക്ക് ഭൂമിയുടെ കാന്തിക മണ്ഡലവുമായി ഇടപഴകാനും ഉപരിതലത്തിൽ ശക്തമായ ഊർജ്ജ പ്രവാഹം സൃഷ്ടിക്കാനും കഴിയും. ഇത് ഉപഗ്രഹങ്ങൾ, പവർ ഗ്രിഡുകൾ തുടങ്ങിയ മനുഷ്യനിർമ്മിത ഘടനകളെ ബാധിക്കുകയും നമ്മുടെ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തുക വരെ ചെയ്തേക്കും.
യുഎസ് സ്പേസ് വെതർ പ്രെഡിക്ഷൻ സെന്റർ (എസ്ഡബ്ല്യുപിസി) നടത്തിയ വിശകലനമനുസരിച്ച്, കൊറോണൽ മാസ് എജക്ഷൻ സൂര്യനിൽ നിന്നും 973 കിലോമീറ്റർ വേഗതയിലാണ് പുറപ്പെട്ടിരിക്കുന്നത്.
ഇത് ഒക്ടോബർ 30ന് ഭൂമിയിൽ എത്തുമെന്നും അതിന്റെ ഫലങ്ങൾ ഒക്ടോബർ 31 വരെ തുടരുമെന്നും എസ്ഡബ്ല്യുപിസി പ്രവചിക്കുന്നു.
ഈ കണങ്ങൾ ഭൂമിയുടെ കാന്തികമണ്ഡലത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതിനെയാണ് ഭൗമകാന്തിക കൊടുങ്കാറ്റ് എന്ന് വിളിക്കുന്നത്. ഈ കൊടുങ്കാറ്റ് നമ്മുടെ സാങ്കേതികവിദ്യയിൽ ഉണ്ടാക്കുന്ന ആഘാതം നാമമാത്രമായിരിക്കുമെന്നും എസ്ഡബ്ല്യുപിസിയിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നുണ്ട്.
“ആഘാതം മുഴുവനായി അളക്കാൻ പ്രയാസമാണ്. അതിന്റെ വെളിച്ചം ആകാശത്ത് കാണാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അയണോസ്ഫിയൽ വൈദ്യുതധാരകളുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു, അത് ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും,” ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ പ്രൊഫ.ദിബ്യേന്ദു നന്തി പറഞ്ഞു.
നാവിഗേഷൻ നെറ്റ്വർക്കുകളിലും ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം റിസീവറുകളിലും തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ “കൊറോണൽ മാസ് എജക്ഷന് (സൂര്യന്റെ കൊറോണയിൽ നിന്നുള്ള കാന്തികമായ പ്ലാസ്മയുടെ പുറന്തള്ളൽ) മിതമായ വേഗതയെ ഉണ്ടാകുവെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, അതിനാൽ ഇതിനുള്ള സാധ്യതകൾ കുറവാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സൗരജ്വാല പ്രവചിച്ച ഐഐഎസ്ഇആർ കൊൽക്കത്തയിലെ സെന്റർ ഫോർ എക്സലൻസ് ഇൻ സ്പേസ് സയൻസിന്റെ ഭാഗമാണ് പ്രൊഫ. നന്തി.
ഒക്ടോബർ 28ന് സംഭവിച്ച എക്സ് 1 ക്ലാസ് സോളാർ ഫ്ലെയറാണിത്. സോളാർ ജ്വാലകളെ എ, ബി, സി, എം, എക്സ് എന്നീ അക്ഷരങ്ങൾ ഉപയോഗിച്ചാണ് തരംതിരിച്ചിരിക്കുന്നത്.
“ഇത് ഭൂകമ്പങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന റിക്ടർ സ്കെയിലിലെ അളവിന് സമാനമാണ്. എക്സ്-1 ക്ലാസ് ഫ്ലെയറിന് ഉയർന്ന തോതിലുള്ള റേഡിയേഷനുണ്ട്, എന്നാൽ ആധുനിക യുഗത്തിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലുത് 2003 ലുണ്ടായ എക്സ് 45 ജ്വലനമാണ് (ഹാലോവീൻ കൊടുങ്കാറ്റുകൾ എന്ന് വിളിക്കുന്നവ),” ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സെന്ററിലെ ആസ്ട്രോണമി, ആസ്ട്രോഫിസിക്സ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ശ്രാവൺ ഹനസോഗെ വിശദീകരിച്ചു.
ഹാലോവീൻ സൗര കൊടുങ്കാറ്റ് സ്വീഡനിൽ ട്രാൻസ്ഫോർമറുകളുടെ തകരാറിനും വൈദ്യുതി നഷ്ടത്തിനും കാരണമാവുകയും ഒന്നിലധികം ഉപഗ്രഹങ്ങളെ തകരാറിലാക്കുകയും ചെയ്തിരുന്നു.
“നമ്മൾ ഒരു നക്ഷത്രത്തോടൊപ്പമാണ് ജീവിക്കുന്നതെന്ന്പലപ്പോഴും മറക്കുന്നു, അത് പ്രകടിപ്പിക്കുന്ന സങ്കീർണ്ണമായ പ്രതിഭാസങ്ങൾ നമ്മുടെ ജീവിതത്തിൽ ഗുരുതരമായ സ്വാധീനങ്ങൾ ചെലുത്തുന്നതാണ്. ഉദാഹരണത്തിന്, 2012ൽ ഒരു കൊടുങ്കാറ്റുണ്ടായി, അത് ഭൂമിയിൽ നേരിട്ട് പതിക്കാതെ പോയി. അത് നമ്മെ ബാധിച്ചിരുന്നെങ്കിൽ, നമുക്ക് ട്രില്യൺ കണക്കിന് ഡോളറിന്റെ നാശനഷ്ടമുണ്ടാവുകയും അവ വീണ്ടെടുക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവന്നേക്കുമായിരുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ട് ദിവസം മുമ്പുണ്ടായ എക്സ്1 കൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുകയാണെങ്കിലും അത് നമ്മുടെ അടിസ്ഥാന സൗകര്യങ്ങളെ കാര്യമായി ബാധിക്കില്ല,” പ്രൊഫ.ഹനസോഗെ കൂട്ടിച്ചേർത്തു.
Also Read:ഫെയ്സ്ബുക്കിന് പുതിയ പേര്; ‘മെറ്റ’ പ്രഖ്യാപിച്ച് സക്കര്ബര്ഗ്