ന്യൂഡൽഹി: ഫെയ്സ്ബുക്ക്, ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ സേവനങ്ങളെയും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ പോലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെയും ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ വകുപ്പുകളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം. ഉള്ളടക്കങ്ങളിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്ന തരത്തിലാണ് നിയമനിർമാണം.
ഇക്കാര്യത്തിൽ ഒരു തീരുമാനം അന്തിമമാക്കിയിട്ടുണ്ടെന്നും അടുത്തയാഴ്ച തന്നെ സർക്കാർ ഇത് പ്രഖ്യാപിക്കുമെന്നും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. സോഷ്യൽ മീഡിയ സേവനങ്ങളെ സർക്കാരിന്റെ നിർദേശങ്ങളോടും നിയമ നിർവഹണ ഏജൻസികളോടും പ്രതികരിക്കാൻ ബാധ്യസ്ഥരാക്കുന്ന തരത്തിൽ പുതിയ നിയമങ്ങൾ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ഫെബ്രുവരി 12 ന് ഐടി മന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയെ അറിയിച്ചിരുന്നു.
ഓൺലൈൻ കമ്പനികളെ അവരുടെ പ്ലാറ്റ്ഫോമുകളിൽ നിയമവിരുദ്ധമായ ഉള്ളടക്കം പങ്കിടുന്നത് “മുൻകൂട്ടി കണ്ടെത്താനും തടയാനും” ഐടി നിയമത്തിലെ സെക്ഷൻ 79 ഭേദഗതി ചെയ്യുകയാണ് പ്രധാന മാറ്റങ്ങളിലൊന്ന്.
ഐടി നിയമത്തിലെ 79-ാം വകുപ്പിൽ ഭേദഗതി വരുത്തുന്നതടക്കമുള്ള മാറ്റങ്ങളാണ് സർക്കാർ കൈക്കൊള്ളുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ പങ്കിടുന്നത് നിരന്തരമായി പരിശോധിച്ച് കണ്ടെത്താനും അവയെ തടയാനും കമ്പനികളെ നിർബന്ധിതരാക്കുന്ന തരത്തിലാവും നിയമ ഭേദഗതി.
79-ാം വകുപ്പ് സോഷ്യൽ മീഡിയ സേവനങ്ങളെ അവരുടെ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റുചെയ്യുന്ന ഏത് ഉള്ളടക്കത്തിനും നിയമപരമായ വിചാരണ നടപടികളിൽ നിന്ന് പ്രതിരോധം നൽകിക്കൊണ്ട് അവരെ സംരക്ഷിക്കുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയ കമ്പനികളുടെ നിയന്ത്രണത്തിലുള്ള ഉള്ളടക്കങ്ങൾ നിയമവിരുദ്ധമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുകയും അത് നീക്കുന്നതിൽ കമ്പനികൾ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ പരിരക്ഷ അവർക്ക് ലഭിക്കില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
Read More: കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; ഇന്ത്യയിലെ ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി
“ഒരു സേവനം നൽകുക മാത്രമാണെന്ന് അവകാശപ്പെടുന്നതിലൂടെ ഒരു സേവനദാതാവിന് എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല,” ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
നിയമ വിരുദ്ധമായ ഉള്ളടക്കം നീക്കാനുള്ള സർക്കാർ ഏജൻസിയുടെയോ കോടതിയുടെയോ നിർദേശം 24 മണിക്കൂറിനകം നടപ്പിലാക്കാൻ സോഷ്യൽ മീഡിയ, ഒടിടി സേവന ദാതാക്കളെ ബാധ്യസ്ഥരാക്കുന്ന തരത്തിലും നിയമ വ്യവസ്ഥയിൽ മാറ്റം വരും. സർക്കാരും ട്വിറ്ററും തമ്മിൽ തർക്കങ്ങളുള്ള സാഹചര്യത്തിലാണ് ഐടി നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്നത്. എന്നിരുന്നാലും, അത്തരം സേവനദാതാക്കൾ പൗരന്മാരുടെ മേൽ ചെലുത്തിയ അധികാരം “സന്തുലിതമാക്കാനും പരിശോധിക്കാനും” മാറ്റങ്ങൾ ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു.
Read More: സർക്കാർ നിർദേശ പ്രകാരം ബ്ലോക്ക് ചെയ്ത ഭൂരിഭാഗം അക്കൗണ്ടുകളും ട്വിറ്റർ പുനസ്ഥാപിച്ചു
“ഐടി നിയമപ്രകാരം, സാമൂഹ്യ മാധ്യമ ഇടനിലക്കാരുടെ നിർവചനം വളരെ വിശാലമാണ്. മാത്രമല്ല ഉള്ളടക്കം അപ്ലോഡ് ചെയ്യുകയോ നിയന്ത്രിക്കുകയോ അനുവദിക്കുകയോ ചെയ്യുന്ന എല്ലാ പ്ലാറ്റ്ഫോമുകളും ഉൾക്കൊള്ളുന്നു. ഈ പ്ലാറ്റ്ഫോമുകളെല്ലാം മേൽനോട്ടം വഹിക്കുന്നതിനും മറ്റ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ഞങ്ങൾ ട്രായ് പോലുള്ള ഒരു ഏജൻസിയെ ആദ്യഘട്ടത്തിൽ നോക്കിയേക്കാം, ”മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.