ന്യൂഡൽഹി: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ജിഎസ്എൽവി എഫ്10 വിക്ഷേപണം ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞില്ല. വിക്ഷേപണത്തിന് ക്രയോജനിക് ഘട്ടത്തിൽ പാളിച്ച സംഭവിച്ചതിനാലാണ് വിക്ഷേപണം പൂർത്തിയാക്കാൻ സാധിക്കാതിരുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു.
51.70 മീറ്റർ ഉയരമുള്ള ജിഎസ്എൽവി എഫ്10 26 മണിക്കൂർ കൗണ്ട് ഡൗണിന് ശേഷം ഇന്ന് പുലർച്ചെ 05. 43നാണ് ഇഒഎസ്-03യുമായി ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്ന് വിജയകരമായി കുതിച്ചുയർന്നത്.
വിക്ഷേപണത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായിരുന്നു. എന്നാൽ സാങ്കേതികമായ അപാകതയെത്തുടർന്ന് ഉയർന്ന ക്രയോജനിക് ഘട്ടത്തിൽ ജ്വലനം നടന്നില്ലെന്ന് ഐഎസ്ആർഒ അറിയിച്ചു. ക്രയോജനിക് ഘട്ടം പ്രവർത്തിക്കാതിരുന്നതോടെ ഉപഗ്രഹത്തെ നിർദിഷ്ട ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല.
“ക്രയോജനിക് ഘട്ടത്തിൽ സാങ്കേതിക അപാകത കണ്ടെത്തിയതിനാൽ (ദൗത്യം) പൂർണമായി പൂർത്തിയാക്കാനായില്ല. ഇത് എന്റെ എല്ലാ സുഹൃത്തുക്കളോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ പറഞ്ഞു.
പലതവണ മാറ്റിവച്ചശേഷമാണ് ഇഒഎസ്-03യുടെ വിക്ഷേപണം നടക്കുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ലക്ഷ്യമിട്ടിരുന്ന വിക്ഷേപണം അവസാന ഘട്ടത്തില്‍ മാറ്റുകയായിരുന്നു. തുടര്‍ന്ന് കോവിഡ് പ്രതിസന്ധിമൂലം വൈകിയ വിക്ഷേപണം ഈ വര്‍ഷം മാര്‍ച്ചില്‍ ഉദ്ദേശിച്ചെങ്കിലും സാധ്യമായില്ല.
പ്രളയവും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങളുടെ തത്സമയ നിരീക്ഷണം സാധ്യമാക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ് -03.
Also read: ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-03 വിക്ഷേപണം 12ന്