ഓൺലൈൻ ഉള്ളടക്കത്തിലെ വസ്തുതാ പരിശോധനകളുടെ നെറ്റ്‌വർക്ക് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇത്തരത്തിലുള്ള ഫാക്ട് ചെക്കിന് (വസ്തുത പരിശോധന) ആവശ്യമായുള്ള ഇൻപുട്ടുകൾ സമർപ്പിക്കാൻ സർക്കാർ സോഷ്യൽ മീഡിയ കമ്പനികളോടും ആവശ്യപ്പെട്ടതായി ദി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. ഒരു “വിശ്വസ്ത” ഫാക്ട് ചെക്കർ പാലിക്കേണ്ട മാനദണ്ഡത്തെക്കുറിച്ചുള്ള നിർദേശങ്ങളും സർക്കാർ തേടി.
ഈ നെറ്റ്‌വർക്ക് ഒരു സ്വയം നിയന്ത്രണ സ്ഥാപനമായി പ്രവർത്തിച്ച്, സർക്കാരുമായി ബന്ധമില്ലാത്ത ഇന്റർനെറ്റിലെ “തെറ്റായ വിവരങ്ങൾ” ഫ്ലാഗ് (റിപ്പോർട്ട് ചെയ്യുക) ചെയ്യും. ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തിൽ നടത്തിയ യോഗത്തിൽ ഏതാനും ദിവസങ്ങളിൽതന്നെ ഇതിനായുള്ള ഇൻപുട്ടുകൾ സമർപ്പിക്കാൻ കമ്പനികളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇന്റർനെറ്റിലെ വ്യാജവാർത്തകൾ നിയന്ത്രിക്കുന്നതു സംബന്ധിച്ച് മന്ത്രാലയത്തിന്റെ സമീപകാല നിർദേശം ചർച്ച ചെയ്യാനാണു യോഗം വിളിച്ചത്.
ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മെറ്റ, ആൽഫബെറ്റ്, സ്‌നാപ്പ്, ഷെയർചാറ്റ്, ടെലിഗ്രാം തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു.
” ഡീപ്‌ഫേക്കുകൾ, തെറ്റായ വിവരങ്ങൾ, വ്യാജ വിവരങ്ങൾ മുതലായവ കൈകാര്യം ചെയ്യുന്നതിനായി വിശ്വസനീയമായ ഫാക്ട് ചെക്കേർസിനെ ഉപയോഗിക്കണം, അതുവഴി സുരക്ഷിതവും വിശ്വസനീയവുമായ വിവരങ്ങൾ ഉള്ള ഇന്റർനെറ്റ് വികസിപ്പിക്കുന്നതിനെപ്പറ്റിയാണ് ഇന്നത്തെ ഡിജിറ്റൽ ഇന്ത്യ ചർച്ച ചെയ്യുന്നത്,” യോഗത്തിനു ശേഷം ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.
വ്യാജ വാർത്തകളെന്നു തങ്ങൾ കരുതുന്ന എല്ലാ ലിങ്കുകളുടെയും ഒരു ലിസ്റ്റ് ഫാക്ട് ചെക്കിങ്ങ് നെറ്റ്‌വർക്ക് ഉണ്ടാക്കണമെന്നും ആനുകാലിക അടിസ്ഥാനത്തിൽ സർക്കാരുമായി പങ്കിടണമെന്നും യോഗത്തിലെ ഒരു ഓഹരി ഉടമ നിർദേശിച്ചു. ഈ ആശയം സർക്കാർ സ്വീകരിക്കുന്നുണ്ടെന്നാണു വിവരം.
ഒരു ഉള്ളടക്കത്തെ തെറ്റായ വിവരമായി തരംതിരിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള ഫാക്ട് ചെക്കിങ്ങ് നെറ്റ്‌വർക്കിന്റെ രീതി പരസ്യമായി പുറത്തുവിടുന്നതാണു നല്ലതെന്നു ചില ഓഹരി ഉടമകൾ സർക്കാരിനോട് അഭ്യർത്ഥിച്ചതായി യോഗത്തിൽ പങ്കെടുത്ത വൃത്തങ്ങൾ പറഞ്ഞു. അഭിപ്രായം രേഖപ്പെടുത്താനുള്ള അഭ്യർത്ഥനയോട് മന്ത്രാലയവും ആൽഫബെറ്റും മെറ്റയും പ്രതികരിച്ചില്ല.
ഈ നെറ്റ്‌വർക്ക് സ്ഥാപിക്കപ്പെടുമ്പോൾ, സർക്കാരുമായി ബന്ധമില്ലാത്ത തെറ്റായ വിവരങ്ങൾ മാത്രമേ ഇവർക്ക് ഫ്ലാഗ് ചെയ്യാൻ കഴിയൂവെന്നതു ശ്രദ്ധിക്കേണ്ടതാണ്. 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി ചട്ടങ്ങളുടെ കരട് ഭേദഗതിയിൽ കഴിഞ്ഞ മാസം നടത്തിയ നിർദ്ദേശമനുസരിച്ച്, കേന്ദ്രവുമായി ബന്ധപ്പെട്ട “തെറ്റായ വിവരങ്ങൾ” ഫ്ലാഗ് ചെയ്യുന്നത് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി ഐ ബി)യുടെ ഫാക്ട് ചെക്കിങ്ങ് യൂണിറ്റാണ്.
കേന്ദ്രത്തിന്റെ വാർത്താ അപ്ഡേറ്റുകൾ പങ്കിടുന്ന നോഡൽ ഏജൻസിയായ പി ഐ ബി “വ്യാജം” എന്ന് തിരിച്ചറിഞ്ഞ ഒരു വാർത്തയും ഫേസ്ബുക്ക് , യൂട്യൂബ്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉൾപ്പെടെയുള്ള ഓൺലൈൻ മീഡിയയിൽ അനുവദിക്കരുതെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം നിർദേശിച്ചു.
വസ്‌തുത പരിശോധനയ്‌ക്കായി സർക്കാർ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഏജൻസി അല്ലെങ്കിൽ കേന്ദ്രത്തിന്റെ ഏതെങ്കിലും ബിസിനസുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്നതായ ഉള്ളടക്കം ഓൺലൈനിൽ അനുവദിക്കില്ലെന്ന് “വ്യാജ” വാർത്തയെക്കുറിച്ചുള്ള നിർദ്ദേശത്തിൽ പറയുന്നു.
സുരക്ഷിതമായി ഓൺലൈനിൽ തുടരാനായി സോഷ്യൽ മീഡിയയിലെ പ്ലാറ്റ്ഫോമുകൾ പിന്തുടരേണ്ട ജാഗ്രതാ ആവശ്യകതകൾക്കു കീഴിലാണ് ഈ നിർദേശങ്ങൾ. അവർ ഹോസ്റ്റ് ചെയ്യുന്ന മൂന്നാം കക്ഷിയുടെ ഉള്ളടക്കത്തിൽനിന്നുള്ള നിയമപരമായ പ്രതിരോധമാണിത്. ഇൻറർനെറ്റിൽ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ ഇവർ ഉപയോക്താക്കളെ അനുവദിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മാത്രമല്ല, ഇന്റർനെറ്റ് സേവന ദാതാക്കളും വെബ് ഹോസ്റ്റിംഗ് ദാതാക്കളും – നിലവിൽ ഇന്റർനെറ്റിനും ഉപയോക്താവിനുമിടയിൽ പ്രവർത്തിക്കുന്ന എല്ലാവരും നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ പാലിക്കേണ്ടതുണ്ട്.
ഈ നിർദേശം സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളും എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പോലുള്ള മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഓഹരി ഉടമകളിൽനിന്നു വിമർശനത്തിനു വിധേയമായിട്ടുണ്ട്. “വ്യാജ വാർത്തകളുടെ നിർണയം സർക്കാരിന്റെ മാത്രം കൈകളിലാക്കാൻ പാടില്ലെന്നും ഇത് സെൻസർഷിപ്പിന് കാരണമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.” കഴിഞ്ഞ മാസം, പിഐബി “വ്യാജ വാർത്തകൾ” എന്ന് പറഞ്ഞ് ഫ്ലാഗ് ചെയ്തവ, തെറ്റിപ്പോയ സംഭവങ്ങളെക്കുറിച്ച് ദി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.