ന്യൂഡൽഹി: 5ജി സ്പെക്ട്രം ലേലത്തിന് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് അംഗീകാരം നൽകിയത് പ്രസ്താവനയിൽ പറഞ്ഞു. ലേലത്തിൽ വിജയിക്കുന്നവർക്ക് അഞ്ചു തവണയായി പണം നൽകാമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ആകെ 72097.85 മെഗാഹെർട്സിന്റെ സ്പെക്ട്രമാണ് ലേലം ചെയ്യുന്നത്. 20 വർഷത്തേക്കാണ് കാലാവധി. ജൂലൈ അവസാനത്തോടെ ലേലം പൂർത്തിയാക്കാനാണ് തീരുമാനം.
മെഷീൻ-ടു-മെഷീൻ കമ്മ്യൂണിക്കേഷൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തുടങ്ങിയ നവയുഗ വ്യവസായ ആപ്ലിക്കേഷനുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓട്ടോമോട്ടീവ്, ആരോഗ്യ സംരക്ഷണം, കൃഷി, ഊർജം, മറ്റ് മേഖലകൾ എന്നിവയിലുടനീളം ‘പ്രൈവറ്റ് ക്യാപ്റ്റീവ് നെറ്റ്‌വർക്കുകൾ’ വികസിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുക.
ലേലത്തിൽ ജയിക്കുന്നവർ മുൻകൂർ പണമടക്കണം എന്നതിലും കേന്ദ്രം വിട്ടുവീഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ലേലത്തിൽ ജയിക്കുന്നവർ 20 തവണയായി തുക അടച്ചാൽ മതിയാകും. വാർഷിക ഗഡുക്കളായി ഓരോ വർഷത്തിന്റെയും ആദ്യമാണ് പണം അടക്കേണ്ടത്.
രാജ്യത്തെ പ്രധാന സ്വകാര്യ ടെലികോം കമ്പനികള്‍ എല്ലാം തന്നെ 5ജി കൊണ്ടുവരാൻ ഒരുങ്ങിയിട്ടുണ്ട്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെൽ, വോഡഫോണ്‍ ഐഡിയ കമ്പനികൾ എല്ലാം ആദ്യ ഘട്ട 5ജി വിന്യാസത്തിനായി സജ്ജമാണ്. നിലവിലുള്ള 4ജിയേക്കാള്‍ പത്തിരട്ടി വേഗം 5ജിക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.