കൊല്‍ക്കത്ത: ചെസ്സില്‍ അഞ്ചു തവണ ലോകചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ, ഇന്ത്യയുടെ അഭിമാന താരം വിശ്വനാഥന് ആനന്ദിനെ മലയാളിയായ 14 കാരൻ സമനിലയിൽ തളച്ചു. കൊല്‍ക്കത്തയില്‍ നടന്ന ടാറ്റ സ്റ്റീല്‍ രാജ്യാന്തര റാപിഡ് ചെസ് മത്സരത്തിന്റെ എട്ടാം റൗണ്ടിലാണ് തൃശ്ശൂർ സ്വദേശി നിഹാൽ സരിൻ ലോകചാമ്പ്യനെതിരെ അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്.
വിശ്വനാഥൻ ആനന്ദിന് പുറമെ, കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനക്കാരനായ സെർജി കറിയാക്കിൻ, ലോക മൂന്നാം നമ്പർ താരം മാമദ്യറോവ്, ലോക 25-ാം റാങ്കുകാരൻ ഹരികൃഷ്ണ, 44-ാം സ്ഥാനത്തുളള വിദിത്ത് ഗുജറാത്തി എന്നിവരോടും നിഹാൽ സമനില പിടിച്ചു.
Read: ചതുരങ്കക്കളങ്ങളെ പ്രണയിച്ച് നിഹാൽ
ആകെ ഒമ്പത് മത്സരങ്ങളിൽ ആറിലും സമനില നേടിയ നിഹാൽ, മൂന്നെണ്ണത്തിൽ തോറ്റുപോയി. തൃശൂര്‍ മുളങ്കുന്നതുകാവ് ഗവ. മെഡിക്കല്‍ കോളേജിലെ ഡെര്‍മറ്റോളജി വിഭാഗത്തിലെ ഡോ. സരിന്റെയും സൈക്യാട്രി വിഭാഗത്തിലെ ഡോ. ഷിജിന്റെയും മകനാണ്. തൃശ്ശൂർ ദേവമാതാ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ.
The Madras Tiger @vishy64theking takes on the little cub @NihalSarin in the 8th round of the Tata Steel Chess India 2018 Rapid. What are your predictions?!#chess #chessbaseindia #tschess2018 #tschessindia pic.twitter.com/WtVgWnHIFS
— ChessBase India (@ChessbaseIndia) November 11, 2018
കഴിഞ്ഞ ഓഗസ്റ്റില്‍ നിഹാല്‍ ലോക ചെസ് ഫെഡറേഷന്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന 53-ാമത്തെ ഇന്ത്യൻ താരമായി ഇതോടെ നിഹാൽ മാറിയിരുന്നു. ഈ നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ 12-ാമത്തെ താരമെന്ന നേട്ടവും ഇതോടെ നിഹാലിന് സ്വന്തമായി.
ഇന്ത്യന്‍ ചെസ്സിലെ അദ്ഭുതബാലനായാണ് നിഹാൽ അറിയപ്പെടുന്നത്. 2014-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍-10 ലോക ചെസ്സില്‍ കിരീടം നേടിയിരുന്നു. അബുദാബിയില്‍ നടന്ന മാസ്റ്റേഴ്സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഉസ്ബെക്കിസ്താന്റെ തെമൂര്‍ കുയ്ബോകറോവിനെ സമനിലയില്‍ തളച്ചാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് വേണ്ടിയിരുന്ന മൂന്നാം നോമും നിഹാല്‍ നേടിയത്.