/indian-express-malayalam/media/media_files/uploads/2022/10/kohli-hardik.jpg)
ഇന്ത്യൻ ടീമിന്റെ വരുംകാല നായകസ്ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റന്മാരായ വസീം അക്രമും വഖാർ യൂനിസും. ടി 20 യിൽ ഇന്ത്യയുടെ ഏറ്റവും സുപ്രധാന താരമാണ് ഹാർദിക് പാണ്ഡ്യ. പാക്കിസ്ഥാനെതിരെ നാല് വിക്കറ്റിന് ജയിച്ച ആദ്യ ടി 20 ലോകകപ്പ് മത്സരത്തിൽ തന്നെ 37 പന്തിൽ 40 റൺസ് നേടാനും വിരാട് കോഹ്ലിയുമൊത്ത് അഞ്ചാം വിക്കറ്റിൽ 113 റൺസ് കൂട്ടിച്ചേർക്കാനും ഹാർദിക്കിനായി.
“നായകനായി സ്ഥാനമേറ്റെടുത്ത ആദ്യ ഐപിഎല്ലിൽ തന്നെ ഹാർദിക് പാണ്ഡ്യ ടീമിനെ വിജയിപ്പിച്ചു. സമ്മർദ്ദങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അയാൾക്കറിയാം,” വസീം അക്രം എ സ്പോർട്സിനോട് പറഞ്ഞു. പാണ്ഡ്യയുടെ ആത്മവിശ്വാസം ഇന്ത്യയുടെ വിജയത്തിൽ ഒരു പ്രധാന പങ്കുവഹിച്ചുവെന്ന് അക്രം അഭിപ്രായപ്പെട്ടു. “ടീമിൽ ഫിനിഷറുടെ സ്ഥാനമാണയാൾക്കുള്ളത്, അത് നിറവേറ്റണമെങ്കിൽ മാനസികമായ കരുത്തും ആത്മവിശ്വാസവും വേണം. മികവോടെ കളിക്കാൻ അയാൾ മത്സരം നന്നായി വീക്ഷിക്കുന്നുമുണ്ടായിരുന്നു,” അക്രം പറഞ്ഞു.
“അയാളെ അടുത്ത ഇന്ത്യൻ നായകനാക്കിയാലും അതിൽ അത്ഭുതപ്പെടാനൊന്നുമില്ല,” സംസാരത്തിനിടയിൽ വഖാർ യൂനിസ് പറഞ്ഞു.
ഐപിഎൽ ട്രോഫി നേടിയതിന് ശേഷം പാണ്ഡ്യ ടീമിലേക്ക് കൊണ്ടുവന്ന സ്വാധീനത്തെയും അക്രം പ്രശംസിച്ചു. “നായകനായ ആദ്യ ഐപിഎൽ അയാൾ വിജയിക്കുകയും ചെയ്തു. ഇപ്പോൾ അയാൾ ഒരു ശക്തിയാണ്. സ്വയം പഠിക്കുന്നതിനൊപ്പം അയാൾ നായകന് വേണ്ടുന്ന ഉപദേശവും നൽകുന്നു,” അക്രം പറഞ്ഞു.
ടി 20 ലോകകപ്പിലെ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ കോഹ്‌ലിയുടെയും ഹാർദിക്കിന്റെയും ബാറ്റിങ് മികവാണ് ഇന്ത്യയെ വിജയിപ്പിച്ചത്. മത്സരത്തിൽ കോഹ്‌ലി പുറത്താകാതെ 82 റൺസും ഹാർദിക് പാണ്ഡ്യ 40 റൺസും നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.