ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടമെന്ന മോഹം ബാക്കിയാക്കി 13-ാം പതിപ്പിനും അവസാനം കുറിച്ചിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ടൂർണമെന്റിലെ മികച്ച തുടക്കത്തിന് ശേഷം അവസാന മത്സരങ്ങളിലെ നിറംമങ്ങിയ പ്രകടനത്തിന് ആർസിബി വലിയ വില കൊടുക്കേണ്ടി വന്നു. എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടും പരാജയപ്പെട്ടതോടെ ഫൈനലിൽ പോലും എത്താതെ കോഹ്‌ലിപ്പട പുറത്തായി. ബാംഗ്ലൂരിന്റെ പ്രകടനവുമായി ബന്ധപ്പെട്ട് ഇതിഹാസ താരങ്ങളുൾപ്പടെ പല അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരുന്നു. അത്തരം അഭിപ്രായങ്ങളിലൂടെ,
“ജേസൺ ഹോൾഡറിന്റെ ഓപ്പണിംഗ് സ്പെൽ വളരെ മികച്ചതായിരുന്നു (എലിമിനേറ്റർ പോരാട്ടത്തിൽ), വിരാട് ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. വിജയിക്കാത്ത മറ്റൊരു തന്ത്രമാണിത്.” സച്ചിൻ ടെൻഡുൽക്കർ പറഞ്ഞു.
Also Read: ആദ്യത്തെ കൺമണിയെ കാണാതിരിക്കാനാവില്ല; ഓസീസ് പര്യടനത്തിലെ രണ്ട് ടെസ്റ്റുകളിൽ കോഹ്‌ലി കളിച്ചേക്കില്ല
“മാനേജ്‌മെന്റ് അവരുടെ ക്യാപ്റ്റനെ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കരുതെന്നും മറിച്ച് ഈ ടീമിനെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് ആലോചിക്കണമെന്നും ഞാൻ വിശ്വസിക്കുന്നു. എല്ലാ ടീമിനും ഒരു ഉറച്ച ബാറ്റിങ് ഓർഡർ ഉണ്ട്, എന്നാൽ ആർസിബിക്ക് ഒരിക്കലും അത് ഉണ്ടായിട്ടില്ല. ഓർഡർ മുകളിലേക്കും താഴേക്കും മാറ്റിക്കൊണ്ടിരിക്കുന്ന എബിഡിയും വിരാട്ടും മാത്രമാണ്,” വീരേന്ദർ സെവാഗ് ക്രിക്ബസിനോട് പറഞ്ഞു.
“വിരാട് കോഹ്‌ലി തനിക്കായി നിശ്ചയിച്ചിട്ടുള്ള ഉയർന്ന മാനദണ്ഡങ്ങൾ നോക്കുമ്പോൾ, ഒരുപക്ഷേ അദ്ദേഹത്തിന് അത് പൊരുത്തപ്പെടുന്നില്ലെന്നും ആർസിബിക്ക് കടന്നുപോകാൻ കഴിയാത്തതിന്റെ ഒരു കാരണം അതാണെന്നും അദ്ദേഹം പറഞ്ഞേക്കാം. കാരണം, എ ബി ഡിവില്ലിയേഴ്സിനൊപ്പം അദ്ദേഹം വലിയ റൺസ് സ്കോർ ചെയ്യുമ്പോൾ, അവർക്ക് സ്ഥിരമായി വലിയ സ്കോറുകളുണ്ട്,” സുനിൽ ഗവാസ്കർ സ്റ്റാർ സ്‌പോർട്സിനോട് പറഞ്ഞു.
Also Read: മനീഷ് പാണ്ഡെയെ സ്ലെഡ്ജ് ചെയ്ത് കോഹ്‌ലി; ബാറ്റിലൂടെ മറുപടി നൽകി ഹൈദരാബാദ് താരം
“അവർ (ആർസിബി) വളരെ മികച്ച ക്രിക്കറ്റ് കളിച്ചു, ചിലപ്പോൾ അൽപ്പം സ്ഥിരതയില്ലായ്മയും സംഭവിച്ചു. അവസരം ലഭിച്ചപ്പോൾ അവർ ആദ്യ 2 സ്ഥാനങ്ങളിൽ എത്തിയില്ല. അവർ ചെയ്യേണ്ടത് സ്ഥിതിഗതികൾ വിലയിരുത്തി കോഹ്ലിയെയും എ ബി ഡിവില്ലിയേഴ്സിനെയും അമിതമായി ആശ്രയിക്കുന്നതിനെ മാറ്റണം, മുന്നോട്ട് പോകണം.” ബ്രയാൻ ലാറയുടെ വാക്കുകളാണിത്.
“എട്ട് വർഷം വലിയൊരു കാലയളവാണ്. ഇതിനിടയിൽ ഒരു ടീമിന് ഒരിക്കൽ പോലും കിരീടം നേടാൻ സാധിച്ചില്ലെങ്കിൽ അതൊരു പരാജയമാണ്. ഇതിന്റെ പൂർണമായ ഉത്തരവാദിത്തം നായകൻ എന്ന നിലയിൽ കോഹ്‌ലി ഏറ്റെടുക്കണം. എനിക്ക് വിരാട് കോഹ്‌ലിയുമായി ഒരു പ്രശ്‌നവുമില്ല. പക്ഷേ, എനിക്ക് പറയാനുള്ളത് ഈ തോൽവിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് പറയാൻ കോഹ്‌ലി തയ്യാറാകണം,” ഗംഭീർ പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook