തിരുവനന്തപുരം: ഒരു വർഷത്തിനു ശേഷം വീണ്ടും മറ്റൊരു രാജ്യാന്തര മത്സരത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൾഡ് സ്റ്റേഡിയം. ഇന്ന് രാത്രി ഏഴിന് ഇന്ത്യയും വെസ്റ്റ് ഇൻഡീസും പരമ്പരയിലെ രണ്ടാം മത്സരത്തിന് ഗ്രീൻഫീൾഡിലിറങ്ങും. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടുന്ന ടീം വിൻഡീസിനെ പരാജയപ്പെടുത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് തലസ്ഥാന നഗരിയിൽ ഓരോ ക്രിക്കറ്റ് പ്രേമിയും.
എന്നാൽ റൺമഴ പോലെ തന്നെ ആരാധകർ മഴയെയും ഇന്ന് പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഇന്നലെ വൈകീട്ടും സ്റ്റേഡിയത്തിലും പരിസരത്തും മഴ പെയ്തിരുന്നു. സമാനമായ രീതിയിൽ ഡിസംബർ 11 വരെ പ്രദേശത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
Also Read: പന്ത് വിക്കറ്റ് കീപ്പറാകുമ്പോൾ…;കാര്യവട്ടത്ത് സഞ്ജുവിന്റെ സാധ്യതകൾ ഇങ്ങനെ
എന്നാൽ ഏതു മഴയെയും നേരിടാനൊരുങ്ങി തന്നെയാണ് ഗ്രീൻഫീൾഡിലെ സജ്ജീകരണങ്ങൾ. ഗ്രൗണ്ടും പിച്ചും മഴ നനയാതെ മൂടാൻ സാധിക്കുന്ന തരത്തിലാണ് ഒരുക്കങ്ങൾ. ഇന്നലെ മഴ പെയ്തപ്പോഴും ഇത്തരത്തിൽ പിച്ചും ഗ്രൗണ്ടും മൂടിയിരുന്നു. മഴപെയ്ത് ഒഴിഞ്ഞാൽ വേഗം തന്നെ വെള്ളം പുറത്തു കളയാനുളള രാജ്യാന്തര നിലവാരത്തിലുള്ള ഡ്രെയിനേജ് സംവിധാനമാണ് ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിലുളളത്.
കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിലും മഴ കളിച്ചിരുന്നു. അന്ന് ഓവർ വെട്ടിച്ചുരുക്കിയാണ് ന്യൂസിലൻഡിനെതിരായ മത്സരം ഇന്ത്യ പൂർത്തിയാക്കിയത്. മഴയെയും കിവീസിനെയും കീഴ്പ്പെടുത്തിയ വിജയം ഇന്ത്യൻ ആരാധകർ മറക്കാനിടയില്ല.
Also Read: ആള്‍ക്കൂട്ടത്തിന്റെ കയ്യടിക്കുവേണ്ടി കളിക്കാന്‍ എന്നെ കിട്ടില്ല, ലക്ഷ്യം വേറെയാണ്: വിരാട് കോഹ്‌ലി
സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലൈറ്റുകള്‍ ടെസ്റ്റ് ചെയ്ത് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തി കഴിഞ്ഞു. മത്സരത്തിനായി രണ്ട് പിച്ചുകളും നാല് പ്രാക്ടീസ് പിച്ചുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ എ-ക്ഷിണാഫ്രിക്ക എ പരമ്പരയില്‍ സഞ്ജു സാംസണ്‍ തിളങ്ങിയ പിച്ചാണ് മത്സരത്തിനായി സജ്ജമാക്കിയിരിക്കുന്നത്.