ഒരിക്കല്‍ കൂടി മോശം ഷോട്ടിന് ശ്രമിച്ച് ഋഷഭ് പന്ത് പുറത്തായതോടെ ആരാധകര്‍ താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പന്തിന്റെ ഭാവിയെ സംശയത്തിലാക്കുന്ന തരത്തില്‍ പ്രതികരണവുമായി മുഖ്യ സെലക്ടര്‍ എം.എസ്.കെ.പ്രസാദ്. പന്ത് ഫസ്റ്റ് ചോയ്സായിരിക്കെ തന്നെ മറ്റ് താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് പ്രസാദ് പറഞ്ഞു.
ധോണിയുടെ പകരക്കാരനായി സെലക്ടര്‍മാര്‍ കണ്ടെത്തിയ താരമാണ് ഋഷഭ് പന്ത്. ഭാവി മുന്നില്‍ കണ്ടാണ് പന്തിന് അവസരങ്ങള്‍ നല്‍കുന്നത്. 21 കാരനായ താരത്തിന് ഇത് അമിതഭാരമാകുന്നുണ്ടെന്നും അതിനാല്‍ ബാക്ക് അപ്പിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും പ്രസാദ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
”ഋഷഭിന്റെ ജോലിഭാരം ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. എല്ലാ ഫോര്‍മാറ്റിലും പകരക്കാരെ നോക്കുന്നുണ്ട്. ഇന്ത്യ എയുടെ കെ.എസ്.ഭരത് നന്നായി കളിക്കുന്നുണ്ട്. ഇഷാന് കിഷനും സഞ്ജു സാംസണുമുണ്ട്. ഇന്ത്യ എയ്ക്ക് വേണ്ടിയും ആഭ്യന്തര ക്രിക്കറ്റിലും അവര്‍ നന്നായി കളിക്കുന്നുണ്ട്” പ്രസാദ് പറയുന്നു.
Read More: ‘സമയമായി’; ധോണി സ്വമേധയാ വിരമിക്കണമെന്ന് സുനില്‍ ഗവാസ്കർ
”ലോകകപ്പിന് ശേഷം പന്തിലാണ് ഞങ്ങളുടെ ശ്രദ്ധ എന്ന് പറഞ്ഞിരുന്നുവല്ലോ, അവനോട് ക്ഷമ കാണിക്കണം. അത്രയധികം കഴിവുള്ള താരമാണ്” പ്രസാദ് കൂട്ടിച്ചേര്‍ത്തു. അതേസമയം, പന്തിന് അവസരം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍ രംഗത്തെത്തിയിരുന്നു.
ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സമയമായെന്നാണ് സുനില്‍ ഗവാസ്കര്‍ പറഞ്ഞു. ധോണിയില്ലാത്ത ടീമിനെ കുറിച്ച് ഇന്ത്യ ആലോചിക്കണമെന്നും ഗവാസ്കര്‍ പറഞ്ഞു. ഋഷഭ് പന്തിനെ ഗവാസ്കര്‍ പിന്തുണച്ചു. പന്തിനെ വിശ്വാസത്തിലെടുക്കണം. കഴിവുള്ള താരമാണ് പന്ത്. അവനോട് ക്രൂരമായി പെരുമാറരുത്. ടീമിനായി ഒട്ടേറെ സഭാവനകള്‍ നല്കാന് പന്തിന് സാധിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു.