/indian-express-malayalam/media/media_files/uploads/2018/09/sachin-akram.jpg)
മുംബൈ: ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളാണ് സച്ചിനും വസിം അക്രവും. സച്ചിന്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത് 1989 ലായിരുന്നുവെങ്കില്‍ അക്രം അതിനും അഞ്ച് വർഷം മുൻപേ അരങ്ങേറിയിരുന്നു. സച്ചിന്‍ അരങ്ങേറുമ്പോഴേക്കും ക്രിക്കറ്റ് ലോകത്ത് വസിം അക്രം എന്ന പേര് സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ആ കാലത്തുണ്ടായ രസകരമായൊരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അക്രം ഇപ്പോള്‍.
കരിയറിലെ ആദ്യ പാക്കിസ്ഥാന്‍ പര്യടനത്തിനെത്തിയപ്പോള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ കളിയാക്കിയിരുന്നതായാണ് വസിം അക്രം വെളിപ്പെടുത്തിയിരിക്കുന്ന. സലാം ക്രിക്കറ്റ് 2018 എന്ന പരിപാടിയിലായിരുന്നു അക്രത്തിന്റെ വെളിപ്പെടുത്തല്‍.
'സച്ചിനെക്കുറിച്ച് ഞങ്ങള്‍ വായിച്ചറിഞ്ഞിരുന്നു. ഇന്ത്യ-പാക് പര്യടനത്തിനെത്തുമ്പോള്‍ സച്ചിന്‍ ഒരു സെന്‍സേഷനായിരുന്നു. വെറും 16 വയസ് മാത്രം പ്രായമുള്ള പയ്യന്‍. എന്നാല്‍ നേരിട്ട് കണ്ടപ്പോള്‍ 14 വയസേ തോന്നിയുള്ളൂ. അമ്മയോട് പറഞ്ഞിട്ടാണോ ഇങ്ങോട്ട് വന്നതെന്ന് ഞാന്‍ സച്ചിനോട് ചോദിച്ചിരുന്നു' അക്രം പറഞ്ഞു.
എന്നാല്‍ അന്ന് അക്രം കളിയാക്കിയെങ്കിലും ഇരുവരും വളര്‍ന്ന് വലിയ താരങ്ങളായി മാറി. സച്ചിനെ ഒരുപാട് ബഹുമാനിക്കുന്ന താരമാണ് അക്രം. തിരിച്ചും അങ്ങനെ തന്നെയാണ്. സച്ചിനാണ് ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോർഡുകളും സ്വന്തം പേരിലാക്കിയത്. 200 ടെസ്റ്റും 100 രാജ്യാന്തര സെഞ്ചുറികളും സച്ചിന്റെ പേരിലുണ്ട്. 500 ഏകദിന വിക്കറ്റ് നേടിയ രണ്ട് കളിക്കാരിലൊരാളാണ് വസിം അക്രം. തൊണ്ണൂറുകളില്‍ സച്ചിനും അക്രവും കളിക്കളത്തില്‍ പലവട്ടം ഏറ്റുമുട്ടിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.