/indian-express-malayalam/media/media_files/uploads/2018/05/Rohit-Yuvraj.jpg)
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്നതു വിരാട് കോഹ്‌ലിക്ക് ജോലിഭാരമുണ്ടാക്കുന്നുവെങ്കിൽ ക്യാപ്റ്റന്‍സിയില്‍ മാറ്റം വരുത്താമെന്നു മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. നിശ്ചിത ഓവറുകളില്‍ വിരാടിനു പകരം രോഹിത് ശര്‍മ്മയെ ഇന്ത്യന്‍ നായകനാക്കാമെന്ന് യുവി നിർദേശിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവാണ് ഇത്തരത്തിലൊരു നിർദേശത്തിന് കാരണം. അതേസമയം, ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോഹ്‌ലിയുടെ ജോലി ഭാരത്തെ കുറിച്ച് ടീം മാനേജ്‌മെന്റ് ആശങ്കപ്പെടുന്നുണ്ടെങ്കില്‍ മാത്രം അവര്‍ക്ക് തീരുമാനമെടുക്കേണ്ടതുള്ളൂവെന്നും യുവി വ്യക്തമാക്കി.
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്ക് ഓരോ ഫോര്‍മാറ്റിലും വ്യത്യസ്ത നായകന്മാരാണ്. എന്നാല്‍ ഇന്ത്യയ്ക്ക് ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും വിരാടാണ് നായകന്‍. നിശ്ചിത ഓവറില്‍ രോഹിത്താണ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ഉപനായകന്‍.
Read More: അവരെന്താണ് ചിന്തിക്കുന്നത് എന്നറിയില്ല, ധോണിയെ അവിടെ കണ്ടപ്പോള്‍ ഞെട്ടി: യുവരാജ് സിങ്
സ്‌പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യ പരീക്ഷിച്ചിട്ടില്ലെങ്കിലും മുന്‍നിര താരങ്ങള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിശ്രമം നല്‍കാന്‍ ബിസിസിഐ ശ്രമിക്കാറുണ്ട്. വിരാടിന് വിശ്രമം നല്‍കുമ്പോള്‍ രോഹിത്താണ് ഇന്ത്യയെ നയിക്കാറുളളത്.
നേരത്തെ രണ്ട് ഫോര്‍മാറ്റുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ ഒരാള്‍ക്കു മാനേജ് ചെയ്യുക എളുപ്പമായിരുന്നു. എന്നാലിപ്പോൾ മൂന്നു ഫോര്‍മാറ്റുകളുണ്ട്. അതിനാല്‍ നായകന്റെ ജോലി ഭാരിച്ചതാകുമെന്നാണ് യുവി പറയുന്നത്.
അതേസമയം, രോഹിത് ശര്‍മ്മ കരിയറിന്റെ തുടക്കത്തിലേ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യണമായിരുന്നുവെന്നും യുവി പറഞ്ഞു. ഒരു മത്സരത്തിൽ കളിപ്പിച്ച ശേഷം രോഹിത്തിനെ ടീമില്‍ നിന്നും പുറത്താക്കും. എന്നിട്ടു പറയും സ്‌കോര്‍ നേടുന്നില്ലെന്ന്. 10 ടെസ്റ്റ് പോലും കളിപ്പിക്കാതെ എങ്ങനെ സ്‌കോര്‍ ചെയ്യുന്നില്ലെന്നു പറയാനാകുമെന്നും യുവരാജ് ചോദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.