scorecardresearch

പട്ടാഭിഷേകം; ലോകകിരീടം ചൂടി കൗമാരപ്പട

2011 ഏകദിന ലോകകപ്പ് ഓര്‍മിപ്പിക്കും വിധമായിരുന്നു കൗമാരപ്പടയുടെ വിജയം

2011 ഏകദിന ലോകകപ്പ് ഓര്‍മിപ്പിക്കും വിധമായിരുന്നു കൗമാരപ്പടയുടെ വിജയം

author-image
Sports Desk
New Update
Under 19 World Cup Final. India vs England

Photo: Facebook/ ICC

അണ്ടര്‍ 19 ലോകകപ്പ് കിരീടം തിരിച്ചു പിടിച്ച് ഇന്ത്യ. 2011 ഏകദിന ലോകകപ്പ് ഓര്‍മിപ്പിക്കും വിധമായിരുന്നു കൗമാരപ്പടയുടെ വിജയം. ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റും 14 പന്തും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. നിലപ്പടയുടെ അഞ്ചാം ലോകകിരീടമാണിത്.

Advertisment

എറിഞ്ഞിട്ട് രവി-രാജ് സഖ്യം

സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇംഗ്ലണ്ട് ടോസ് ലഭിച്ചതെ ബാറ്റിങ് തിരഞ്ഞെടുത്തത്. പക്ഷെ നായകന്‍ ടോം പ്രെസ്റ്റിന്റെ തീരുമാനം തെറ്റായിരുന്നെന്ന് ഇന്ത്യയുടെ പേസ് നിര തെളിയിക്കുന്നതായിരുന്നു കളിക്കളം കണ്ടത്.

രണ്ടാം ഓവറില്‍ ബെതെലിനെ പുറത്താക്കി രവി കുമാറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പ്രെസ്റ്റിനെ ക്ലീന്‍ ബൗള്‍ഡാക്കി രവി താമിസിക്കാതെ സൂചന നല്‍കി. ഓപ്പണര്‍ ജോര്‍ജ് തോമസ്, വില്‍ ലക്സറ്റണ്‍, ജോര്‍ജ് ബെല്‍, റീഹാന്‍ അഹമ്മദ് എന്നിവര്‍ രാജ് ബാവയുടെ അപ്രതീക്ഷിത പേസിന് മുന്നില്‍ കുടുങ്ങി. രവി-രാജ് സഖ്യം ഇംഗ്ലണ്ടിനെ 61- 6 എന്ന നിലയിലെത്തിച്ചു.

മറുവശം തകര്‍ന്ന് വീഴുമ്പോഴും ജെയിംസ് റു പിടിച്ചു നിന്നു. ഇന്ത്യന്‍ ബോളര്‍മാരെ സാവധാനം നേരിട്ട് തുടങ്ങിയതിന് ശേഷം ക്രീസില്‍ നിലയുറപ്പിച്ചു. പിന്നീട് പതിയെ ആക്രമണം ആരംഭിച്ചു. ഒന്‍പതാമനായി എത്തിയ ജെയിംസ് സെയില്‍സിനെ കൂട്ടുപിടിച്ച് ഇന്നിങ്സ് മുന്നോട്ട് നയിച്ചു. 93 റണ്‍സിന്റെ 'ജീവശ്വാസം' ഇംഗ്ലണ്ടിന് നല്‍കി ഇരുവരും.

Advertisment

ഒടുവില്‍ 116 പന്തില്‍ 95 റണ്‍സ് നേടിയ ജെയിംസ് റൂവിനെ രവി കുമാര്‍ മടക്കിയതോടെയാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആശ്വാസം വീണത്. 184-8 എന്ന നിലയിലേക്ക് ഇംഗ്ലണ്ട്. റൂവിന് പിന്നാലെയെത്തിയ തോമസ് ആസ്പിന്‍വാളിനെയും രവി തന്നെ മടക്കി. അവസാന ബാറ്ററായ ജോഷ്വ ബെയ്ഡനെ ദിനേഷ് ബനയുടെ കൈകളിലെത്തിച്ച് രാജ് ബാവ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

സാവധാനം ഇന്ത്യ

190 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം പന്തില്‍ ഓപ്പണര്‍ അങ്ക്രിഷ് രഘുവന്‍ശിയെ നഷ്ടമായി. ഹര്‍ണൂര്‍ സിങ്ങും ഷെയ്ക്ക് റഷീദും ചേര്‍ന്ന് അടിത്തറ പാകാനുള്ള ശ്രമമായിരുന്നു പിന്നീട്. 102 പന്തുകള്‍ നേരിട്ട സഖ്യം 49 റണ്‍സാണ് നേടിയത്. 21 റണ്‍സെടുത്ത ഹര്‍ണൂര്‍ മടങ്ങിയെങ്കിലും നായകന്‍ യാഷ് ദുള്ളിനെ കൂട്ട് പിടിച്ച് റഷീദ് ഇന്ത്യയെ മുന്നോട്ട് നയിച്ചു.

അര്‍ധ സെഞ്ചുറി തികച്ചതിന് പിന്നാലെ റഷീദിന്റെ വിക്കറ്റ് വീണു. 84 പന്തില്‍ ആറ് ഫോറുകളടക്കം 50 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ നായകന്‍ യാഷ് ദുള്ളും 17 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. നിഷാന്ത് സിന്ദുവും രാജ് ബാവയും ചേര്‍ന്നുള്ള നിര്‍ണായക കൂട്ടുകെട്ടിന് തുടക്കമായത്. സ്കോറിങ്ങിന് വേഗവും കൂട്ടിയാണ് ഇരുവരും കുതിച്ചത്.

അഞ്ചാം വിക്കറ്റില്‍ അതിവേഗം 67 റണ്‍സാണ് പിറന്നത്. 34 റണ്‍സെടുത്ത രാജ് ബാവ പുറത്തായെങ്കിലും ഇന്ത്യയുടെ വിജയം തടഞ്ഞു നിര്‍ത്താന്‍ ഇംഗ്ലണ്ടിനായില്ല. 54 പന്തില്‍ 50 റണ്‍സെടുത്ത സിന്ദുവിന്റേയും കേവലം അഞ്ച് പന്തില്‍ 13 റണ്‍സ് എടുത്ത ദിനേഷ് ബനയുടേയും മികവില്‍ ഇന്ത്യ കിരീടത്തിലേക്ക്. 2011 ഏകദിന ലോകകപ്പില്‍ എം.എസ്. ധോണി സിക്സടിച്ച് കളി അവസാനിപ്പിച്ചപോലെയായിരുന്നു ദിനേഷും വിജയം കുറിച്ചത്.

Also Read: മറ്റാരും ലഭ്യമല്ല, ഇഷാൻ കിഷൻ എനിക്കൊപ്പം ഓപ്പൺ ചെയ്യും: രോഹിത് ശർമ

Indian Cricket Team Under 19 World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: