കൊച്ചി: അണ്ടർ 17 ലോകകപ്പിലെ കൊച്ചിയിലെ അവസാന മത്സരത്തിൽ ഇറാനെതിരെ സ്പെയിനിന് വിജയം. ഇറാനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു തകർത്താണ് സ്പെയിൻ സെമിഫൈനലിൽ പ്രവേശിച്ചത്. ആബേൽ റൂയിസ്, സെർജിയോ ഗോമസ്, ഫെറാൻ ടോറസ് എന്നിവരാണ് സ്പെയിനിനായി ഗോളുകൾ നേടിയത്. സയീദ് കരീമിയുടെ വകയായിരുന്നു ഇറാന്റെ ആശ്വാസഗോൾ.
മത്സരത്തിന്റെ തുടക്കം മുതൽ സ്പെയിൻ ഇറാനു മേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. 11-ാം മിനിറ്റിൽ തന്നെ സ്പെയിനിന്റെ ആദ്യ ഗോളുമെത്തി. സെർജിയോ ഗോമസിന്റെ പാസ് വലയിലെത്തിച്ച് ആബേൽ റൂയിസ് സ്പെയിനിനു ലീഡ് നൽകി. തുടർന്നു കളി സ്പെയിനിന്റെ നിയന്ത്രണത്തിലായിരുന്നെങ്കിലും ഗോൾമാത്രം ഒഴിഞ്ഞുനിന്നു.
രണ്ടാം പകുതിയിൽ സ്പെയിൻ ലീഡ് ഉയർത്തി. സെർജിയോ ഗോമസിന്റെ ലോംഗ് റേഞ്ചർ ഇറാന്റെ വല കുലുക്കുകയായിരുന്നു. മിനിറ്റുകൾക്കുശേഷം സ്പെയിൻ ഗോൾ മൂന്നാക്കി. ഫെറാൻ ടോറസായിരുന്നു ഇത്തവണ സ്കോറർ.
മൂന്നു ഗോൾ ലീഡ് വഴങ്ങിയതോടെ പ്രതീക്ഷ നശിച്ച ഇറാൻ രണ്ടും കൽപ്പിച്ച് കുതിച്ചതോടെ ഒരു ഗോൾ മടക്കാൻ കഴിഞ്ഞു. 70-ാം മിനിറ്റിൽ അൽഹ്യാർ സയ്യാദിന്റെ മുന്നേറ്റം മുതലാക്കിയ സയീദ് കരീമി സ്പെയിൻ വലയിൽ പന്തെത്തിച്ചു.