ടോക്കിയോ: ഒളിംപിക്സ് വില്ലേജില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കായിക മാമാങ്കം തുടങ്ങാൻ ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന സംഭവം.
ടോക്കിയോ ഒളിംപിക്സ് സിഇഒ ടോഷിരോ മുട്ടോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഘാടക ചുമതലയുള്ള വിദേശത്ത് നിന്നെത്തിയ വ്യക്തിക്കാണ് രോഗം ബാധിച്ചത്. രോഗിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
2020 ല്‍ നടക്കേണ്ട ഒളിംപിക്സ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2021 ലേക്ക് മാറ്റുകയായിരുന്നു. ഒളിംപിക്സ് നടക്കുന്ന ടോക്കിയോയില്‍ കേസുകള്‍ കൂടിയ സാഹചര്യത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കാണികളുടെ പ്രവേശനവും ഒളിംപിക് വേദികളില്‍ വിലക്കിയിട്ടുണ്ട്.
ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിംപിക്സ്. കായിക താരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ടോക്കിയോയിലേക്ക് എത്തി തുടങ്ങി. വിദേശ രാജ്യങ്ങില്‍ നിന്ന് നിരവധി പേരെത്തുന്ന സാഹചര്യത്തില്‍ ജപ്പാനില്‍ രോഗവ്യാപനം കൂടാനുള്ള സാധ്യത ആരോഗ്യ വിഭാഗം തള്ളിക്കളയുന്നില്ല.
Also Read: ടോക്കിയോയില്‍ കോവിഡ് വ്യാപനം; ഒളിംപിക്സ് വേദികളില്‍ കാണികള്‍ക്ക് പ്രവേശനമില്ല