ചെന്നൈ: ഒറ്റ പരമ്പരകൊണ്ട് ഇന്ത്യൻ സീനിയർ ടീമിൽ തന്റെ സാനിധ്യം ഉറപ്പിക്കാൻ കഴിഞ്ഞ താരമാണ് പേസർ ടി.നടരാജൻ. തീപാറുന്ന യോർക്കറുകൾകൊണ്ട് എതിരാളികളെ വെള്ളം കുടിപ്പിക്കാൻ സാധിക്കുന്ന താരത്തെ വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ്നാട് ടീമിൽ നിന്നും ഒഴിവാക്കി. ബിസിസിഐയുടെ ആവശ്യപ്രകാരമാണ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ നീക്കം. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ നിശ്ചിത ഓവർ മത്സരങ്ങൾക്കുവേണ്ടിയാണ് താരത്തെ ഒഴിവാക്കിയതെന്ന് ടിഎൻസിഎ അധികൃതർ അറിയിച്ചു.
ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നടരാജന്‍ കളിച്ചിരുന്നെങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ നിശ്ചിത ഓവർ ക്രിക്കറ്റിൽ നടരാജന്റെ സാനിധ്യം നിർണായകമാണ്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ ഐപിഎല്ലിൽ എത്തിയ താരം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് താരത്തെ ഇന്ത്യൻ ടീമിലേക്കും പരിഗണിച്ചത്. കിട്ടിയ അവസരങ്ങൾ മുതലാക്കിയതോടെ സീനിയർ ടീമിൽ തന്റെ സ്ഥാനമുറപ്പിക്കാനും നടരാജനായി.
Also Read: ഐപിഎല്ലിൽ അവസരം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല: മുഹമ്മദ് അസഹ്റുദീൻ
‘ബിസിസിഐയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റും നടരാജന്റെ സേവനം രാജ്യത്തിന് ആവിശ്യമാണെന്ന് വ്യക്തമാക്കിയതോടെ ഞങ്ങള്‍ അതിന് തയ്യാറായി. ഞങ്ങള്‍ ടീമില്‍ നിന്ന് നടരാജനെ ഒഴിവാക്കുകയാണ്’-തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി എസ്.രാമസ്വാമി പറഞ്ഞു.
സയിദ് മുഷ്തഖ് അലി ട്രോഫിയിൽ കിരീടം നേടിയതിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിക്കിറങ്ങുന്ന തമിഴ്നാട് ടീമിൽ നടരാജനെയും ഉൾപ്പെടുത്തിയിരുന്നു. നടരാജന് പകരം ആർ.എസ്.ജഗനാഥ് 20 അംഗ ടീമിൽ ഇടംപിടിച്ചു. ഈ മാസം 20 മുതല്‍ മാര്‍ച്ച് 14വരെയാണ് വിജയ് ഹസാരെ ട്രോഫി നടക്കുന്നത്.
ഓസ്ട്രേലിയയിലേക്ക് നെറ്റ് ബോളറായി പുറപ്പെട്ട നടരാജൻ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങി വിക്കറ്റുകൾ കൊയ്തു. ഒരു പരമ്പരയിൽ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും നടരാജൻ സ്വന്തമാക്കിയിരുന്നു.
ഡെത്ത് ഓവറുകളിൽ സമ്മർദ്ദത്തിന് കീഴ്‌പ്പെടാതെ കൃത്യതയോടെ പന്തെറിയാനുള്ള ശേഷി ഈ താരത്തെ വ്യത്യസ്തനാക്കുന്നു. 2015 ലായിരുന്നു നടരാജൻ സംസ്ഥാന ടീമിനായി അരങ്ങേറിയത്. ജനുവരി അഞ്ചിന് ഈഡൻ ഗാർഡനിൽ വെസ്റ്റ് ബെംഗാളിനെതിരെ അരങ്ങേറ്റം. മൂന്ന് വിക്കറ്റ് നേട്ടവുമായി ആദ്യ മത്സരത്തിൽ തന്നെ തിളങ്ങിയ താരത്തെ ദൗർഭാഗ്യം പിടികൂടിയത് സംശയകരമായ ബോളിങ് ആക്ഷന്റെ പേരിലാണ്.
ഒരു വർഷം സൈഡ് ബെഞ്ചിലിരുന്ന നടരാജന്റെ മടങ്ങിവരവ്, തമിഴ്നാട് പ്രീമിയർ ലീഗിൽ ദിണ്ടിഗൽ ഡ്രാഗൺസിന്റെ ജേഴ്സിയിലായിരുന്നു. പേസിന്റെ വേഗത കുറച്ച്, ബോളിങ് ആക്ഷനിൽ ഇതിനോടകം തന്നെ മാറ്റം വരുത്തിയ താരം യോർക്കറുകളിൽ കളിയുടെ ദിശ മാറ്റി. മരണ ഓവറുകളിൽ ടീമിനെ വിജയ തീരത്ത് എത്തിച്ചു. 2016-17 സീസണിൽ തമിഴ്നാട് രഞ്ജി ടീമിൽ മടങ്ങിയെത്തിയപ്പോൾ ഈ പേരും പെരുമയും വളരുകയായിരുന്നു. വെറും ഒൻപത് കളികളിൽ നിന്ന് 27 വിക്കറ്റുകളാണ് തമിഴ്നാട് ടീമിന് വേണ്ടി അയാൾ നേടിയത്.
മികച്ചൊരു ഇടം കൈയന്‍ പേസറുടെ അഭാവം ഇന്ത്യന്‍ നിരയില്‍ ഏറെ നാളായുണ്ട്. അത് പരിഹരിക്കാനുള്ള ആയുധമായാണ് 29കാരനായ നടരാജനെ ഇന്ത്യ കാണുന്നത്. ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പുകൂടി പരിഗണിക്കുമ്പോൾ നടരാജന് ഇംഗ്ലണ്ടിനെതിരായ പരമ്പര ഏറെ നിർണായകമാണ്. നന്നായി തിളങ്ങിയാൽ ലോകകപ്പ് ടീമിൽ താരത്തിന് സ്ഥാനമുറപ്പിക്കാനാകും.