Suresh Raina Compares Captaincy of Rohit Sharma, MS Dhoni and Virat Kohli: ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എന്ന നിലയിൽ എംഎസ് ധോണിയും രോഹിത് ശർമയും സമാന ശൈലി പുലർത്തുന്നതായി സുരേഷ് റെയ്‌ന. വിരാട് കോലിയിൽ നിന്ന് തീർത്തും വ്യത്യസ്തനാണ് രോഹിത് ശർമയെന്നും റെയ്‌ന അഭിപ്രായപ്പെട്ടു. സ്പോർട്‌സ്ക്രീൻ യൂട്യൂബ് പേജിലെ ഒരു ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു റെയ്‌ന.
“ടീമിനെ നയിക്കുന്നതിൽ മഹേന്ദ്ര സിങ് ധോണിയോട് ഏറെ സമാനതകളുണ്ട് രോഹിത് ശർമയ്ക്ക്. ശാന്തമായ ശൈലിയാണ് ഇരുവരും പിന്തുടരുന്നത്. സഹ താരങ്ങളെ പ്രചോദിപ്പിക്കാനുള്ള രോഹിതിന്റെ കഴിവ് ധോണിയെ ഓർമിപ്പിക്കുന്നു. എപ്പോൾ ബാറ്റുമായി പോയാലും റൺസ് എടുക്കുമെന്ന് രോഹിത്തിന് അറിയാം. ഇത്തരത്തിലുള്ള ആത്മവിശ്വാസം ഒരു കളിക്കാരനുണ്ടെങ്കിൽ മറ്റുള്ള താരങ്ങൾക്കും അതിൽനിന്ന് മുന്നേറാം. ഇത് രോഹിതിൽ ഞാൻ ഇഷ്ടപ്പെടുന്ന കാര്യമാണ്”- റെയ്‌ന പറഞ്ഞു.
2017 ഐപിഎൽ ഫൈനൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നായകനെന്ന നിലയിലുള്ള രോഹിതിന്റെ പ്രകടനത്തെ റെയ്ന ഓർത്തെടുത്തു.
“പൂനേയ്ക്കെതിരായ ആ ഫൈനൽ മത്സരം ഞാൻ അടുത്തിടെ കണ്ടു. മുംബൈയുടെ ക്യാപ്റ്റനെന്ന നിലയ്ക്ക് രോഹിത് രണ്ടോ മൂന്നോ മികച്ച നീക്കങ്ങൾ നടത്തി. നിർണായക സാഹചര്യത്തിൽ ഡ്രൈ വിക്കറ്റിൽ ഓവറുകൾ മാറുന്നതനുസരിച്ച് രോഹിത് വരുത്തിയ രീതിയും സമ്മർദ്ദം കൈകാര്യം ചെയ്തതും.. അയാൾ ആ തീരുമാനങ്ങളെല്ലാം സ്വയം സ്വീകരിക്കുകയായിരുന്നു. പുറത്തുനിന്ന് നിർദേശങ്ങൾ എന്തായാലുമുണ്ടാവും. എന്നാൽ അയാളുടെ മനസ്സിൽ എപ്പോൾ എന്ത് ചെയ്യണമെന്നുള്ള അറിവുണ്ട്. ഒരത്ഭുതവുമില്ല ക്യാപ്റ്റനെന്ന നിലയിൽ അയാൾ നേട്ടങ്ങൾ സ്വന്തമാക്കിയതിന്,” റെയ്‌ന പറഞ്ഞു.
ധോണി തങ്ങളെല്ലാവരേക്കാളും ഒരു പടി കടന്നു ചിന്തിക്കുമായിരുന്നെന്ന് റെയ്‌ന പറഞ്ഞു. ” 2015 ലോകകപ്പിലെ ഒരു മത്സരത്തിൽ എന്റെ ബാറ്റിങ്ങ് ഓർഡർ മാറ്റിയിരുന്നു. ഞാൻ 70-80 റൺസും ആ മത്സരത്തിൽ എടുത്തു. അന്ന് വൈകിട്ട് ഞാൻ ചോദിച്ചു, എന്തിനാണ് ബാറ്റിങ്ങ് ഓർഡർ മാറ്റിയതെന്ന്. ധോണി പറഞ്ഞു അവർക്ക് രണ്ട് ലെഗ് സ്പിന്നർമാരുണ്ടായിരുന്നെന്നും അവരെ എനിക്ക് നന്നായി നേരിടാൻ കഴിയുമെന്നതിനാലാണ് ഓർഡർ മാറ്റിയതെന്നും. ഇപ്പോഴും ഞാൻ ആ സംഭവം ഓർക്കാറുണ്ട്. ഞങ്ങളേക്കാളും ഒരു പടി കടന്ന് ധോണി ചിന്തിക്കും. കാരണം അയാൾ സ്റ്റംപിനു പിറകിൽ നിൽക്കുന്നയാളാണ്. എല്ലാ കാര്യങ്ങളും കാമറകളും കാണികളെയും അയാൾ കാണുന്നു. അയാൾക്ക് ഒരിക്കലും തെറ്റ് പറ്റില്ല,” റെയ്‌ന പറഞ്ഞു.